നജ്റാൻ: കനത്ത മഴക്കും മലവെള്ളപ്പാച്ചിലിനുമിടെ മൂന്നു സഹോദരങ്ങൾ അടക്കം അഞ്ചു പേർ മുങ്ങിമരിച്ചു. അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. വാദി നജ്റാനിൽ മലവെള്ളപ്പാച്ചിലിൽപെട്ടാണ് ഇവർ ഒലിച്ചുപോയത്. അതിൽ മൂന്നു വയസ്സുകാരനുവേണ്ടി രാത്രി മുഴുവൻ തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.
നജ്റാനിലെ അൽറബ്ഹ ഗ്രാമത്തിൽ മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ വീണാണ് സഹോദരങ്ങളായ മൂന്നു ബാലന്മാർ മുങ്ങിമരിച്ചത്. തങ്ങളുടെ കൃഷിയിടത്തോടു ചേർന്ന് രൂപപ്പെട്ട നാലു മീറ്റർ താഴ്ചയുള്ള വെള്ളക്കെട്ടിലാണ് കളിക്കുന്നതിനിടെ ഇവർ അപകടത്തിൽപെട്ടത്. മൂത്ത സഹോദരനാണ് ആദ്യം അപകടത്തിൽപെട്ടത്. സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടു കുട്ടികളും മുങ്ങിമരിക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. സിവിൽ ഡിഫൻസ് അധികൃതർ മൃതദേഹങ്ങൾ പുറത്തെടുത്തു.
നജ്റാന് വടക്ക് വാദി സ്വഖിയിൽ മറ്റൊരു യുവാവും മുങ്ങിമരിച്ചു. താഴ്വരയിലെ മലവെള്ളപ്പാച്ചിലിൽപെട്ട യുവാവിന്റെ മൃതദേഹം അപകടത്തിൽപെട്ട സ്ഥലത്തുനിന്ന് അഞ്ചു കിലോമീറ്റർ ദൂരെയാണ് കണ്ടെത്തിയത്. വാദി നജ്റാനിൽ മലവെള്ളപ്പാച്ചിലിൽപെട്ട് കാണാതായ മൂന്നു വയസ്സുകാരനുവേണ്ടി ശക്തമായ തിരച്ചിൽ നടത്താൻ സിവിൽ ഡിഫൻസിനും ബന്ധപ്പെട്ട വകുപ്പുകൾക്കും നജ്റാൻ ഗവർണർ ജലവി ബിൻ അബ്ദുൽ അസീസ് രാജകുമാരൻ നിർദേശം നൽകി. സിവിൽ ഡിഫൻസിനു കീഴിലെ മുങ്ങൽവിദഗ്ധരും സന്നദ്ധപ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.