യാംബു: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരുംദിവസങ്ങളിൽ മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച വരെ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ കാലാവസ്ഥ മാറ്റം തുടരുമെന്നാണ് റിപ്പോർട്ട്. അസീർ, അൽ ബഹ, ജിസാൻ, മക്ക, അൽ ഖസീം മേഖലകളിലും റിയാദിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗങ്ങളിലും കിഴക്കൻ പ്രവിശ്യയുടെ ചിലയിടങ്ങളിലും മിതമായ മഴക്ക് സാധ്യതയുണ്ട്.
റിയാദ്, നജ്‌റാൻ, അൽ ഖസീം, ഹാഇൽ, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നീ പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. ജിസാൻ, അസീർ, അൽ ബാഹ, മക്ക എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ നേരിയ മഴയോടൊപ്പം മൂടൽമഞ്ഞിനും സാധ്യതയുണ്ട്. കിഴക്കൻ പ്രവിശ്യയുടെ തീരപ്രദേശങ്ങളിലും മൂടൽമഞ്ഞ് ദൃശ്യപരത കുറയ്ക്കാൻ ഇടയാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ചെങ്കടലിൽ കാറ്റിന്റെ വേഗത വർധിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വടക്കൻ-മധ്യ ഭാഗങ്ങളിൽ മണിക്കൂറിൽ 10 മുതൽ 30 കിലോ മീറ്റർ വരെയും, ബാബ് അൽ മന്ദാബ് കടലിടുക്കിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
ചെങ്കടലിൽ തിരമാലകൾ 2.5 മീറ്റർ വരെ ഉയർന്നേക്കാം. കടൽ ഇടക്കിടെ പ്രക്ഷുബ്ദമാകാൻ സാധ്യതയുള്ളതിനാൽ അതീവ ശ്രദ്ധ പുലർത്തണം. കാലാവസ്ഥ മാറ്റം കണക്കിലെടുത്ത് പൗരന്മാരും താമസക്കാരും സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഔദ്യോഗിക നിർദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.