1. റിയാദിലെ ഇന്ത്യൻ എംബസിയിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്ക് തുടക്കം
കുറിച്ച് അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ദേശീയപതാക ഉയർത്തുന്നു, 2. അംബാസഡർ രാഷ്ട്രപതിയുടെ സന്ദേശം അവതരിപ്പിക്കുന്നു
റിയാദ്: ഇന്ത്യയുടെ 77ാം റിപ്പബ്ലിക് ദിനം റിയാദിലെ ഇന്ത്യൻ എംബസി വിപുല പരിപാടികളോടെ ആഘോഷിച്ചു. പ്രവാസി ഇന്ത്യൻ സമൂഹത്തിൽനിന്നുള്ളവർ, പ്രവാസി ഭാരതീയ സമ്മാൻ ജേതാക്കൾ, എംബസി ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ തുടങ്ങി അഞ്ഞൂറോളം പേർ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ദേശീയപതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് ദേശീയഗാനം ആലപിക്കുകയും മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. 77ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ രാഷ്ട്രപതി നൽകിയ സന്ദേശം അംബാസഡർ ചടങ്ങിൽ വായിച്ചു.
റിയാദ് ഇന്ത്യൻ എംബസിയിൽ നടന്ന റിപ്പബ്ലിക് ദിന പരിപാടിയിൽ, ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാന്റെ ഗ്രാഫൈറ്റ് പെൻസിൽ കൊണ്ടുള്ള ഛായാചിത്രം ചിത്രകാരി മലപ്പുറം വണ്ടൂർ സ്വദേശി ജാസ്മിൻ റിയാസ് അദ്ദേഹത്തിന് കൈമാറുന്നു
സൈനികർ, കർഷകർ, ആരോഗ്യപ്രവർത്തകർ തുടങ്ങി രാജ്യത്തിന്റെ പുരോഗതിക്കായി പ്രയത്നിക്കുന്ന ഓരോ പൗരന്റെയും സേവനങ്ങളെ രാഷ്ട്രപതി സന്ദേശത്തിലൂടെ അഭിനന്ദിച്ചു.ആഗോളതലത്തിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തുന്ന പ്രവാസി സമൂഹത്തെ രാഷ്ട്രപതി പ്രത്യേകം പ്രശംസിച്ചു. പ്രവാസി ഭാരതീയ സമ്മാൻ ജേതാക്കളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ അഞ്ഞൂറോളം പേരാണ് ചടങ്ങിൽ സാക്ഷ്യംവഹിച്ചത്.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്കൂൾ കുട്ടികളും പ്രവാസി സമൂഹവും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. ക്ലാസിക്കൽ, മോഡേൺ നൃത്തരൂപങ്ങളും ദേശഭക്തിഗാനങ്ങളും പരിപാടിയുടെ ഭാഗമായി അരങ്ങേറി.
ഇന്ത്യയുടെ ദേശീയഗീതമായ ‘വന്ദേമാതര’ത്തിെൻറ 150ാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക കലാപ്രകടനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. വന്ദേമാതരത്തിെൻറ പ്രാധാന്യം വിളിച്ചോതുന്ന ഫോട്ടോ ബൂത്തും എംബസിയിൽ സജ്ജീകരിച്ചിരുന്നു.
ചടങ്ങുകൾക്കുശേഷം അംബാസഡർ ഇന്ത്യൻ പ്രവാസികളുമായും പ്രാദേശിക മാധ്യമപ്രവർത്തകരുമായും സംവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.