ജിദ്ദ: ലോകത്തെ ആകെ ഈത്തപ്പഴ ഉൽപാദനത്തിൽ സൗദി അറേബ്യ ലോകത്തിൽ രണ്ടാം സ്ഥാനത്തെത്തിയതായി റിപ്പോർട്ട്. നാഷനൽ സെൻറർ ഫോർ പാംസ് ആൻഡ് ഡേറ്റ്സിെൻറയും (എൻ.സി.പി.ഡി) ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിെൻറയും ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. സൗദിയിലെ വാർഷിക ഈത്തപ്പഴ ഉൽപാദനം ഒന്നര കോടി ടൺ ആണ്. കഴിഞ്ഞവർഷം ലോകമെമ്പാടുമുള്ള 107 രാജ്യങ്ങളിലേക്കാണ് സൗദിയിൽ ഉൽപാദിപ്പിച്ച ഈത്തപ്പഴം കയറ്റി അയച്ചത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന ഈ നിരക്ക് ഈത്തപ്പഴ വിപണനത്തിെൻറ മികച്ച വികാസത്തെയും വിപുലീകരണത്തെയുമാണ് സൂചിപ്പിക്കുന്നത്.
പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയത്തിെൻറ സഹകരണത്തോടെ രാജ്യത്തെ ഈത്തപ്പഴ മേഖല വികസിപ്പിക്കുന്നതിനും ഉയർത്തുന്നതിനും നിരവധി പരിപാടികൾ നടപ്പാക്കിവരുന്നതിലൂടെ കാര്യക്ഷമതയും ഉൽപാദനക്ഷമതയും വർധിപ്പിക്കാൻ സാധിച്ചതായി എൻ.സി.പി.ഡി സി.ഇ.ഒ ഡോ. മുഹമ്മദ് അൽ നുവൈറാൻ പറഞ്ഞു.
കയറ്റുമതി ലക്ഷ്യമിട്ടുള്ള രാജ്യങ്ങളിലേക്ക് സൗദി ഈത്തപ്പഴം അയക്കുന്നത് വർധിപ്പിക്കുമെന്നും ഇതുവഴി രാജ്യത്ത് ഉൽപാദിപ്പിക്കുന്ന ഈത്തപ്പഴങ്ങൾക്ക് ലോകത്തിലെ ഏറ്റവും ഉയർന്ന വിപണി കണ്ടെത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സമൃദ്ധമായ പ്രകൃതിദത്ത ഘടകങ്ങളിൽ, പ്രത്യേകിച്ച് ഭക്ഷ്യ, കാർഷിക വിളകളിൽ നിക്ഷേപം നടത്താനാണ് ദേശീയ പരിവർത്തന പദ്ധതി വിഷൻ 2030 ലക്ഷ്യമിടുന്നത്.
ഇതിെൻറ ഭാഗമായാണ് ദേശീയ നിക്ഷേപത്തിെൻറ പ്രധാനപ്പെട്ട മേഖലകളിലൊന്നായി ഈത്തപ്പഴ ഉൽപാദന മേഖലയെ മാറ്റാൻ ശ്രമിക്കുന്നതും ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതും. നിലവിൽ ഈത്തപ്പഴ കയറ്റുമതിയുടെ മൂല്യം 7.1 ശതമാനം ഉയർന്ന് 9.27 കോടി റിയാലായിട്ടുണ്ട്.
കയറ്റുമതിയുടെ അളവ് 17 ശതമാനമായി ഉയർന്ന് 2,15,000 ടണ്ണിലെത്തി. രാജ്യത്തൊട്ടാകെ 1,23,000 കാർഷിക ഉടമസ്ഥരുടെ കീഴിലായി 3.1 കോടിയിലധികം ഈന്തപ്പനകളുണ്ടെന്നാണ് കണക്ക്. രാജ്യത്തൊന്നാകെ 157 ഈത്തപ്പഴ ഫാക്ടറികളും പ്രവർത്തിക്കുന്നു. ഭക്ഷണം, കാലിത്തീറ്റ, മെഡിക്കൽ, സൗന്ദര്യവർധക ഉൽപന്നങ്ങൾ, നിർമാണ സാമഗ്രികൾ, വ്യവസായങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഉൽപാദന, ഭക്ഷ്യ വ്യവസായങ്ങൾക്ക് ഈന്തപ്പനയും ഈത്തപ്പഴങ്ങളും ഉപയോഗിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.