സൗദിയിൽ മരണാനന്തര കണ്ണ് ദാനം വിജയകരം
റിയാദ്: ഹൃദയസ്തംഭനം മൂലം മരിച്ച വ്യക്തിയുടെ കണ്ണിൽ നിന്ന് കൃഷ്ണമണി (കോർണിയ) വിജയകരമായി വേർതിരിച്ചെടുത്ത് സൗദി അറേബ്യ ചരിത്ര നേട്ടം കൈവരിച്ചു. സൗദി സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാേൻറഷൻ (സ്കോട്ട്) ആണ് ഈ ദൗത്യത്തിന് നേതൃത്വം നൽകിയത്. മരണശേഷമുള്ള കണ്ണ് ദാനം പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്ത് ആരംഭിച്ച പുതിയ പരീക്ഷണ പദ്ധതിയുടെ ഭാഗമായാണ് ഇത് സാധ്യമാക്കിയത്.
ഇങ്ങനെ ശേഖരിച്ച കൃഷ്ണമണികൾ തുടർ പരിശോധനകൾക്കും, കേടുകൂടാതെ സൂക്ഷിക്കുന്നതിനുമായി നാഷനൽ ഗാർഡിന് കീഴിലുള്ള ‘കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി’യിലെ ഐ ബാങ്കിലേക്ക് മാറ്റി. നിർദ്ദിഷ്ട ആരോഗ്യ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട്, കണ്ണ് മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികൾക്ക് ഇവ നൽകും.
റിയാദിലെ കിങ് സഊദ് മെഡിക്കൽ സിറ്റിയിലെ അവയവദാന വിഭാഗവുമായി സഹകരിച്ചാണ് ഈ പ്രവർത്തനം നടത്തിയത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 10-നാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കമായത്. കിങ് സഊദ് മെഡിക്കൽ സിറ്റിയും കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയും ചേർന്നാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പാക്കുന്നത്.
കാഴ്ചയില്ലാത്ത ധാരാളം രോഗികൾക്ക് ഇനി രാജ്യത്ത് നിന്ന് തന്നെ കൃഷ്ണമണി ലഭ്യമാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് സൗദി സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ ഡയറക്ടർ ജനറൽ തലാൽ അൽ ഖൗഫി പറഞ്ഞു. ഇതിനായി പ്രവർത്തിച്ച എല്ലാ മെഡിക്കൽ സംഘങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
വരും ദിവസങ്ങളിൽ കൂടുതൽ ആശുപത്രികൾ ഈ പദ്ധതിയുടെ ഭാഗമാകുമെന്നും, മരണാനന്തര കണ്ണ് ദാനത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ വലിയ ബോധവൽക്കരണം ഉണ്ടാകാൻ ഈ വിജയം കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.