ഭക്ഷ്യവസ്തുക്കളുടെയും മരുന്നുകളുടെയും സംഭരണ, വിൽപന കേന്ദ്രങ്ങളിൽ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി സി.ഇ.ഒ ഡോ. ഹിഷാം ബിൻ സാദ് അൽ ജാദൈ നേരിട്ടെത്തി പരിശോധന നടത്തിയപ്പോൾ
മക്ക/ദമ്മാം: ഹജ്ജ് സീസണിന് മുന്നോടിയായി തീർഥാടകർക്ക് ലഭ്യമാകുന്ന ആഹാരപദാർത്ഥങ്ങളുടെയും മരുന്നുകളുടെയും ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി നിരീക്ഷണം ശക്തമാക്കി. അതോറിറ്റി സി.ഇ.ഒ ഡോ. ഹിഷാം ബിൻ സാദ് അൽ ജാദൈ മക്ക, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ നേരിട്ടെത്തി സജ്ജീകരണങ്ങൾ വിലയിരുത്തി.
ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ കാർഗോ വിഭാഗത്തിലും ഹജ്ജ് ടെർമിനലിലും അദ്ദേഹം സന്ദർശനം നടത്തി. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും പരിശോധിക്കുന്നതിനുള്ള കർശനമായ മാനദണ്ഡങ്ങൾ അദ്ദേഹം വിലയിരുത്തി. അതോറിറ്റിയുടെ ലബോറട്ടറികളിലെ പരിശോധനാ സൗകര്യങ്ങളും അത്യാധുനിക ലാബ് സാങ്കേതികവിദ്യകളും അദ്ദേഹം നേരിട്ട് നിരീക്ഷിച്ചു.
ഹജ്ജ് ടെർമിനലിലെ ഹെൽത്ത് കൺട്രോൾ സെൻററിെൻറയും അതോറിറ്റി ഓഫീസിെൻറയും പ്രവർത്തനങ്ങളിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. തീർഥാടകർ എത്തുന്നതുമുതൽ ഉൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അതോറിറ്റിയിലെ സ്വദേശി ജീവനക്കാർ നടത്തുന്ന സേവനങ്ങളെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
കിഴക്കൻ പ്രവിശ്യയിലെ അതോറിറ്റി ശാഖയിലും ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും സി.ഇ.ഒ സന്ദർശനം നടത്തി. ഇറക്കുമതി ചെയ്യുന്ന ചരക്കുകൾ വേഗത്തിൽ പരിശോധിച്ചു വിട്ടയക്കുന്നതിനുള്ള ‘യൂനിഫൈഡ് സെൻട്രൽ ക്ലിയറൻസ്’ സംവിധാനത്തിെൻറ പ്രവർത്തനവും വിവിധ പ്രവേശന കവാടങ്ങളിലെ പരിശോധനാ രീതികളും അദ്ദേഹം നിരീക്ഷിച്ചു.
ഹജ്ജ് തീർഥാടകർക്ക് ഏറ്റവും മികച്ച സേവനവും സുരക്ഷയും നൽകുന്നതിനായുള്ള മുൻകൂർ നടപടികളുടെ ഭാഗമാണ് ഈ സന്ദർശനങ്ങളെന്ന് ഡോ. അൽ ജാദൈ വ്യക്തമാക്കി. നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഡിജിറ്റൽ സാങ്കേതികവിദ്യകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഹജ്ജ് സീസണിലുടനീളം അതോറിറ്റി ഉദ്യോഗസ്ഥർ 24 മണിക്കൂറും ജാഗ്രതയോടെ പ്രവർത്തിക്കുമെന്നും, തീർഥാടകരുടെ ആരോഗ്യ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.