ദമ്മാം: എണ്ണ വില ബാരലിന് 100 ഡോളര്‍ പരിധിയില്‍ നിര്‍ത്തുക എന്ന നയം പിഴവായിരുന്നുവെന്ന് സൗദി അറേബ്യയുടെ മുന്‍ എണ്ണ മന്ത്രി അലി അല്‍ നഈമി. ഉല്‍പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും അതുഗുണകരമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ, അത് വളരെ ഉയര്‍ന്ന വിലയായിരുന്നു. ഈ മേഖലയില്‍ കൂടുതല്‍ മത്സരം കൊണ്ടുവരാന്‍ മാത്രമേ ആ നയം ഉപകരിച്ചുള്ളു.
മുന്‍കാലത്ത് സാമ്പത്തികമായി ലാഭകരമല്ലാതിരുന്ന ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലെ എണ്ണപ്പാടങ്ങളിലേക്ക് നിക്ഷേപങ്ങള്‍ പോയി. യു.എസ് ഷെയ്ല്‍, ആര്‍ട്ടിക് തുടങ്ങിയവ ഉദാഹരണം- ഉടന്‍ പുറത്തിറങ്ങുന്ന തന്‍െറ ആത്മകഥയില്‍ അലി അല്‍ നഈമി ചൂണ്ടിക്കാട്ടുന്നു. ‘ഒൗട്ട് ഓഫ് ദ ഡെസര്‍ട്ട്: മൈ ജേണി ഫ്രം നൊമാഡിക് ബദൂയിന്‍ ടു ദി ഹാര്‍ട്ട് ഓഫ് ഗ്ളോബല്‍ ഓയില്‍’ എന്ന പുസ്തകം പെന്‍ഗ്വിന്‍ ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്.
പതിറ്റാണ്ടുകളോളം സൗദി അറേബ്യയുടെ ഊര്‍ജ രംഗത്തെ അനിഷേധ്യ സാന്നിധ്യമായിരുന്ന അലി അല്‍ നഈമിയുടെ ആത്മകഥ എന്നത് എണ്ണ എന്ന ഊര്‍ജ ദായിനിയുടെ ജീവചരിത്രം കൂടിയാണ്. ഒരുസാധാരണ ഗ്രാമീണ ബാലനെന്ന നിലയില്‍ സൗദി അരാംകോയിലേക്ക് ചുവടുവെച്ച നഈമി ഈ വര്‍ഷം ആദ്യം രാജ്യത്തിന്‍െറ പെട്രോളിയം മന്ത്രിയായാണ് വിരമിച്ചത്. ആറു പതിറ്റാണ്ടിലേറെ നീണ്ട പൊതുജീവിതത്തില്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോയുടെ പ്രസിഡന്‍റ്, സി.ഇ.ഒ തുടങ്ങിയ ഉന്നത പദവികളും അദ്ദേഹം വഹിച്ചിരുന്നു.
കിഴക്കന്‍ പ്രവിശ്യയിലെ റാഖയില്‍ ജനിച്ച നഈമി 1947 ലാണ് അരാംകോയിലേക്ക് എത്തുന്നത്, ഒരു വിദ്യാര്‍ഥിയായി. എണ്ണക്കമ്പനിയുടെ പ്രത്യേക പരിശീലന പദ്ധതിയുടെ ഭാഗമായി വന്ന അദ്ദേഹം ചെറുപ്പകാലത്ത് തന്നെ സ്ഥാപനത്തിന്‍െറ ഉന്നത സമിതികളുടെ ശ്രദ്ധയില്‍ പെട്ടു. ഉപരിപഠനത്തിന് ശേഷം ഉദ്യോഗസ്ഥനായി ’57 ല്‍ അരാംകോയിലേക്ക് വീണ്ടുമത്തെി. അബ്ഖൈഖ് പദ്ധതിയുടെ പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ എന്നതായിരുന്നു ആദ്യത്തെ ചുമതല. ഒൗദ്യോഗിക ജീവിതത്തിന്‍െറ പടവുകള്‍ അതിവേഗം ഓടിക്കയറിയ അദ്ദേഹം ’83 ല്‍ അരാംകോയുടെ പ്രസിഡന്‍റായി. ആ തസ്തികയിലത്തെുന്ന ആദ്യ സൗദി പൗരനായിരുന്നു നഈമി. 1995 ല്‍ സൗദി അറേബ്യയുടെ പെട്രോളിയം മന്ത്രിയായി നിയമിതനായി. ഇക്കൊല്ലം മേയ് ഏഴിന്, 81 ാം വയസില്‍ വിരമിക്കുന്നത് വരെ ആ സ്ഥാനത്ത് തുടര്‍ന്നു.
ആഗോള എണ്ണ വിപണിയിലെ ഉള്ളറക്കഥകളിലേക്ക് വെളിച്ചം വീശുന്ന വിവരണങ്ങളാണ് നഈമിയുടെ പുസ്തകത്തിലുള്ളത്. ഒപെകിന് പുറത്തുള്ള രാജ്യങ്ങളില്‍ ഉല്‍പാദനം കുറക്കാന്‍ തയാറാകില്ളെന്ന് ഒൗദ്യോഗിക ജീവിത്തിന്‍െറ അവസാനകാലത്ത് തനിക്ക് വ്യക്തമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
2014 നവംബറില്‍ നടന്നൊരു സംഭവം അദ്ദേഹം ഇതിനായി ചൂണ്ടിക്കാട്ടുന്നു. റഷ്യ, മെക്സിക്കോ, കസാഖ്സ്ഥാന്‍ എന്നീ ഒപെക് ഇതര രാഷ്ട്രങ്ങള്‍ ഉല്‍പാദനം കുറയ്ക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്ന കാലമായിരുന്നു അത്. നഈമിയുടെ ഒരു ഉദ്യോഗസ്ഥന്‍ അദ്ദേഹത്തോട് ചോദിച്ചു: ഈ രാജ്യങ്ങള്‍ ഉല്‍പാദനം കുറയ്ക്കാന്‍ എത്രശതമാനം സാധ്യതയാണുള്ളത്?. നഈമി തന്‍െറ വലതുകൈയുയര്‍ത്തി അന്തരീക്ഷത്തില്‍ ഒരുവലിയ പൂജ്യം വരച്ചുകാണിച്ചു. അതായിരുന്നു അദ്ദേഹത്തിന്‍െറ മറുപടി.
ഉല്‍പാദന നിയന്ത്രണം വേണ്ടെന്ന രണ്ടുവര്‍ഷം മുമ്പത്തെ ഒപെകിന്‍െറ തീരുമാനത്തെയും അദ്ദേഹം ന്യായീകരിക്കുന്നു. വിപണിക്ക് സ്വയം നിര്‍ണയിക്കാന്‍ അവസരം കൊടുക്കുകതന്നെയാണ് വേണ്ടതെന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നു. ‘ഒപെക് മാത്രമല്ല എണ്ണ വിപണി എന്നത്. അതിലും വലുതാണ്. ഉല്‍പാദകരെയൊക്കെ ഒന്നിച്ചുകൊണ്ടുവന്ന് ഒരു പൊതുധാരണയുണ്ടാക്കാന്‍ ഞങ്ങള്‍ കിണഞ്ഞുശ്രമിച്ചിരുന്നു. പക്ഷേ, എല്ലാബാധ്യതയും സ്വയം വഹിക്കുകയെന്നത് പ്രായോഗികമല്ല. മറ്റുള്ളവരുടെ പങ്കാളിത്തമില്ലാതെ സൗദി അറേബ്യയോ ഒപെക് മാത്രമോ ഉല്‍പാദനം നിയന്ത്രിച്ചാല്‍ നമ്മുടെ വരുമാനവും വിപണി വിഹിതവും ഏക പക്ഷീയമായി ത്യജിക്കുന്നതിന് തുല്യമായിരിക്കും’ - 317 പേജുകള്‍ ഉള്ള പുസ്തകത്തില്‍ നഈമി ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.