യാംബു: സമുദ്ര വിനോദ സഞ്ചാരം സജീവമാക്കാനും ടൂറിസം മേഖലയിൽ വിപ്ലവകരമായ മുന്നേറ്റം സാധ്യമാക്കാനും സൗദി ടൂറിസം അതോറിറ്റി പദ്ധതികൾ ഊർജിതമാക്കി. യാംബു ടൗണിലുള്ള കിങ് ഫഹദ് വ്യവസായ തുറമുഖത്ത് ക്രൂസ് കപ്പലുകൾക്കായി പാസഞ്ചർ ടെർമിനലുകൾ സ്ഥാപിക്കാനുള്ള നടപടി സൗദി തുറമുഖ അതോറിറ്റി (മവാനി) ആരംഭിച്ചു. ക്രൂസ് കപ്പലുകൾ സ്വീകരിക്കുന്നതിന് യാംബു തുറമുഖത്ത് രണ്ട് ബെർത്തുകൾ സജ്ജീകരിക്കും. കരാറിൽ സൗദി തുറമുഖ അതോറിറ്റി പ്രസിഡൻറ് ഉമർ ബിൻ തലാൽ ഹരീരി, സൗദി ക്രൂസ് കമ്പനി മാനേജിങ് ഡയറക്ടർ എൻജി. ഫവാസ് ഫാറൂഖി, ഗ്ലാബൽ മാരിടൈം സർവിസസ് കമ്പനി ഡയറക്ടർ മാദ് അബ്ദുൽ ഗവാദ് എന്നിവർ ഒപ്പുവെച്ചു. ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖത്തും രണ്ട് ബർത്തുകളുടെയും ഒരു പാസഞ്ചർ ടെർമിനലിെൻറയും വികസനം പൂർത്തിയാക്കാനും ധാരണയായി. ഏകദേശം 27 ദശലക്ഷം റിയാലാണ് ആകെ ചെലവു കണക്കാക്കുന്നത്. ജിദ്ദ ഇസ്ലാമിക തുറമുഖത്ത് ക്രൂസ് കപ്പലുകൾക്ക് പ്രത്യേക ടെർമിനൽ ജൂലൈ മാസം തുറന്നിരുന്നു. രാജ്യത്തെ ആദ്യത്തെ ക്രൂസ് പാസഞ്ചർ ടെർമിനലാണിത്. സൂപ്പർ ക്രൂസ് കപ്പലിൽ ആദ്യ സർവിസ് ഇവിടെ നിന്ന് ആരംഭിക്കുകയും ചെയ്തു. യാംബുവിലെ പൈതൃകനഗരി, ഉംലജ് തുറമുഖം തുടങ്ങി സൗദിയിലെ വിവിധ മേഖലകൾക്ക് പുറമെ ജോർഡനിലെ അഖബ, ഈജിപ്തിലെ സഫാഗ അടക്കമുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള അവസരം ചെങ്കടൽ യാത്രയിലൂടെ സഞ്ചാരികൾക്ക് ഒരുക്കുന്നു. 2025 ആകുന്നതോടെ ഈ മേഖലയിൽ അരലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായി സൗദി ക്രൂസ് കമ്പനി മാനേജിങ് ഡയറക്ടർ എൻജി. ഫവാസ് ഫാറൂഖി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.