പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങളുമായി പ്രവാസി ലീഗൽ സെൽ പ്രതിനിധികൾ നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. വാസുകി ഐ.എ.എസുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
റിയാദ്: നോർക്ക റൂട്ട്സിലും ക്ഷേമനിധി ബോർഡിലും കരാർ അടിസ്ഥാനത്തിലും താൽക്കാലികാടിസ്ഥാനത്തിലും ഉണ്ടാകുന്ന ഒഴിവുകളിൽ നിശ്ചിതശതമാനം അർഹരായ പ്രവാസികൾക്ക് സംവരണം ചെയ്യാവുന്നതാണെന്ന് നോർക്ക. വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രവാസി ലീഗൽ സെൽ (പി.എൽ.സി) നൽകിയ നിവേദനത്തിന് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. വാസുകി ഐ.എ.എസ് ആണ് ഉറപ്പ് നൽകിയത്. സൗദി അറേബ്യയിൽനിന്നുള്ള പ്രവാസികളും മുൻപ്രവാസികളും ഉൾപ്പെടുന്ന ലീഗൽ സെൽ പ്രതിനിധികൾ കഴിഞ്ഞ ദിവസം തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ ഡോ. വാസുകിയുടെ ചേംബറിലെത്തി കൂടിക്കാഴ്ച നടത്തി.
നോർക്ക റൂട്സ് സി.ഇ.ഒ അജിത് കൊളശ്ശേരി, പ്രവാസി ക്ഷേമനിധി ബോർഡ് സി.ഇ.ഒ എം.ബി. ഗീതാലക്ഷ്മി, നോർക്ക റൂട്ട്സിലെയും ക്ഷേമനിധി ബോർഡിലെയും ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കെ. വാസുകി ഐ.എ.എസിന് നിവേദനം നൽകുന്നു
നോർക്ക-റൂട്ട്സും പ്രവാസി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട 25ഓളം വിഷയങ്ങളിൽ പി.എൽ.സി കൊടുത്ത നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചർച്ച. കഴിഞ്ഞ നവംബർ 26ന് നടന്ന കൂടിക്കാഴ്ചയുടെ തുടർച്ചയായിട്ടായിരുന്നു കഴിഞ്ഞദിവസത്തെ വിശദമായ കൂടിക്കാഴ്ചയും ചർച്ചയും. ഉന്നയിച്ച വിഷയങ്ങളിലെല്ലാം അനുഭാവപൂർണമായ മറുപടിയാണ് പ്രിൻസിപ്പൽ സെക്രട്ടറിയിൽനിന്നുണ്ടായതെന്ന് പി.എൽ.സി പ്രതിനിധികൾ അറിയിച്ചു.
നോർക്ക-റൂട്ട്സിലെയും ക്ഷേമനിധി ബോർഡിലെയും പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ തർക്കപരിഹാര സെൽ രൂപവത്കരിക്കും, പൊതു, സ്വകാര്യ പങ്കാളിത്തത്തിൽ മടങ്ങിവരുന്ന പ്രവാസികൾക്കുവേണ്ടി എല്ലാജില്ലകളിലും കെയർഹോമുകളും പ്രവാസി സ്പെഷ്യാലിറ്റി ആശുപത്രികളും സ്ഥാപിക്കും എന്നിവയും ലഭിച്ച ഉറപ്പുകളിൽ പെടുന്നു.
പ്രവാസി ഹോമുകൾ നിർമിക്കുന്നതിെൻറ ആദ്യപടിയായി മാവേലിക്കരയിൽ ആദ്യസംരംഭം ആരംഭിക്കുന്നതിെൻറ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയതായി നോർക്ക-റൂട്ട്സ് സി.ഇ.ഒ അജിത് കൊളശ്ശേരി പറഞ്ഞു. ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഡിജിറ്റലൈസ് ചെയ്യുന്ന പ്രവർത്തനം അതിവേഗം നടക്കുന്നതായി ക്ഷേമനിധി ബോർഡ് സി.ഇ.ഒ എം.ബി. ഗീതാലക്ഷ്മി പറഞ്ഞു. എൻ.ആർ.ഐ കമീഷൻ ചെയർമാനെ ഉടനെ നിയമിക്കും. ബന്ധപ്പെട്ട ഫയൽ ഇപ്പോൾ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.
നോർക്ക-റൂട്ട്സിെൻറ സാന്ത്വന/കാരുണ്യം പദ്ധതികൾക്ക് അർഹരാവുന്നതിനുള്ള വരുമാനപരിധി ഉയർത്തുന്ന കാര്യം പരിഗണിക്കും. നിലവിൽ ഒന്നരലക്ഷം രൂപയാണ് വാർഷിക വരുമാനപരിധി. നിലവിലുള്ള ഇൻവാലിഡ് പെൻഷെൻറ നിർവചനം വിപുലീകരിച്ച് തീരാവ്യാധികളും ഗുരുതരരോഗങ്ങളും ബാധിച്ചവരെയും ഉൾപ്പെടുത്തും. ഓൺലൈൻ പണമടക്കുന്നതിന് ഇപ്പോൾ അനുഭവപ്പെടുന്ന ബുദ്ധിമുട്ടിന് പരിഹാരമായി ബാങ്ക് ഓഫ് ബറോഡക്ക് പുറമെ കൂടുതൽ ബാങ്കുകളെക്കൂടി ഉൾപ്പെടുത്തും. ഈ പറഞ്ഞ ഉറപ്പുകൾ അധികൃതരിൽനിന്ന് ലഭിച്ചതായും പി.എൽ.സി പ്രതിനിധികൾ വാർത്താക്കുറിപ്പിൽ പറഞ്ഞു.
നിവേദനത്തിലെ വിഷങ്ങൾ ആഭ്യന്തരമായി ചർച്ച ചെയ്തതിനുശേഷം നയപരമായ തീരുമാനം ആവശ്യമുള്ളവ മന്ത്രിസഭയുടെ പരിഗണനക്ക് വെയ്ക്കാമെന്നും നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഉറപ്പ് നൽകിയിട്ടുണ്ട്. നിവേദനങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യമുണ്ടെങ്കിൽ തുടർചർച്ചകൾ പി.എൽ.സിയുമായി നടത്താമെന്നും ഡോ. വാസുകി പറഞ്ഞു.
പ്രവാസി ലീഗൽ സെല്ലിനെ പ്രതിനിധീകരിച്ച് അഡ്വ. ആർ. മുരളീധരൻ, ഷീബ രാമചന്ദ്രൻ (എറണാകുളം), ബെന്നി പേരികിലാത്തു (ഇടുക്കി), ബഷീർ പാണ്ടിക്കാട് (മലപ്പുറം), ലാൽജി ജോർജ് (കോട്ടയം), ഷെരിഫ് കൊട്ടാരക്കര (കൊല്ലം), ശ്രീകുമാർ, ജഹാംഗിർ, അനിൽ അളകാപുരി, നിയാസ്, റഷീദ് കോട്ടൂർ, റോഷൻ പുത്തൻപറമ്പിൽ, നന്ദ ഗോപകുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.