ഏഴാമത് സൗദി ഫിലിം ഫെസ്റ്റിവലിൽ വിജയികളായവർ സ്വർണ ഈന്തപ്പന ട്രോഫികളുമായി
റിയാദ്: സൗദിയുടെ സിനിമ മോഹങ്ങൾക്ക് പുതിയ ആകാശവും ചിറകുകളും നൽകി ഏഴാമത് സൗദി ഫിലിം ഫെസ്റ്റിവലിന് സമാപനം. സൗദി സംസ്കാരിക മന്ത്രാലയത്തിനു കീഴിൽ കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾചർ (ഇത്ര)യുടെ പങ്കാളിത്തത്തോടെ അസോസിയേഷൻ ഓഫ് കൾചറൽ ആൻഡ് ആർട്സ് ആണ് മേള സംഘടിപ്പിച്ചത്. ഏഴുദിവസം നീണ്ട മേളയിൽ സൗദിയിൽനിന്നുള്ള 36 ചിത്രങ്ങളും വിവിധ അറബ് രാജ്യങ്ങളിൽനിന്നുള്ള 21 ചിത്രങ്ങളുമാണ് മാറ്റുരച്ചത്.
'ഇത്ര'യിൽ നടന്ന സമാപന ചടങ്ങിൽ മേളയിലെ ഗോൾഡൻ പാം അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ഫീച്ചർ ചിത്രത്തിനുള്ള ഗോൾഡൻ പാം അവാർഡ് 'ഹദ് അൽ-താർ' എന്ന സിനിമ നേടിയപ്പോൾ, 'ദ ലിറ്റിൽ ബേഡ്' എന്ന ചിത്രം മികച്ച ഹ്രസ്വചിത്രത്തിനുള്ള അവാർഡും 'റോഷാനാസ് സ്റ്റോറി' എന്ന സിനിമ മികച്ച ഡോക്യുമെൻററിക്കുള്ള അവാർഡും നേടി.
പുതുമുഖ ചിത്രത്തിനും സംവിധായകനുമുള്ള അവാർഡ് സുൽത്താൻ റാബി ഒരുക്കിയ 'ദ എഗ് ഓഫ് റിബലിയൻ' എന്ന ചിത്രം സ്വന്തമാക്കി. മികച്ച നടനുള്ള ഗോൾഡൻ പാം അവാർഡ് 'ഫോർട്ടി ഇയേഴ്സ് ആൻഡ് വൺ നൈറ്റ് ' എന്ന സിനിമയിലെ നായകൻ മിഷാൽ അൽ-മുത്തൈരിയും മികച്ച നടിക്കുള്ള അവാർഡ് യുവ നായിക ബസിമ അൽ-ഹജ്ജറും നേടി. 'ദ ലേഡി ഓഫ് സീ' എന്ന ചിത്രത്തിലെ നായിക കഥാപാത്രത്തെ അവിസ്മരണീയമാക്കിയതാണ് ഇവരെ അവാർഡിന് അർഹയാക്കിയത്. മികച്ച സംഗീതത്തിനുള്ള ഗോൾഡൻ പാം അവാർഡും 'ഫോർട്ടി ഇയേഴ്സ് ആൻഡ് വൺ നൈറ്റ് ' എന്ന ചിത്രത്തിനാണ്.
കൂടാതെ, പ്രത്യേക ജൂറി അവാർഡും ഈ ചിത്രം സ്വന്തമാക്കി. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം ഷാദ് അമിൻ സംവിധാനം ചെയ്ത 'സയ്ദെത് അൽ-ബഹർ' എന്ന ചിത്രം കരസ്ഥമാക്കി. ചലച്ചിത്രോത്സവത്തിെൻറ ഡയറക്ടർ അഹമ്മദ് അൽ-മുല്ല വിജയികളെ അഭിനന്ദിച്ചു. സൗദിയിലെ തിയറ്റുകളിൽ അറബ് ജീവിതത്തിെൻറ ഹൃദയം തുടിക്കുന്ന ചലച്ചിത്രങ്ങൾ ഇടം പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.