നവോദയ പന്ത്രണ്ടാം വാർഷികവും ഈദ്-ഓണം ആഘോഷവും ഷിഹാബ് കൊട്ടുകാട്
ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: നവോദയ റിയാദ് പന്ത്രണ്ടാം വാർഷികാചരണവും ഈദ്- ഓണം സംഗമവും സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം സാമൂഹിക പ്രവർത്തകൻ ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തിനായി ജീവകാരുണ്യ രംഗത്തും കലാസാംസ്കാരിക രംഗത്തും ഏറെ സംഭാവനകൾ നൽകാൻ നവോദയക്ക് കഴിഞ്ഞതായി ശിഹാബ് പ്രശംസിച്ചു. സംഘടനയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളെ കുറിച്ച് സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ വിവരിച്ചു. ഇന്ത്യൻ എംബസി കോൺസുലാർ അറ്റാഷെ അശ്വിൻ, എംബസി ഉദ്യോഗസ്ഥരായ തുഷാർ ഗാന്ധി, ജിജോ എന്നിവർ സംബന്ധിച്ചു. പ്രസിഡൻറ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സൗദിയിൽ 41 വർഷം പൂർത്തീകരിച്ച ബാബുജിക്ക് അറ്റാഷെ അശ്വിൻ സംഘടനയുടെ ഉപഹാരം കൈമാറി. പൂക്കോയ തങ്ങൾ പൊന്നാടയണിയിച്ചു. മാതൃ-ശിശു സേവന രംഗത്ത് 30 വർഷം പൂർത്തീകരിച്ച ലളിതാംബിക അമ്മക്കുള്ള ഉപഹാരം തുഷാർ ഗാന്ധി കൈമാറി. അഞ്ജു സജിൻ പൊന്നാടയണിയിച്ചു. ഓണാഘോഷത്തിൽ മാവേലിയായി വേഷമിട്ട സിദ്ദീഖിനുള്ള ഉപഹാരം ജിജോ കൈമാറി. നാട്ടിലേക്കു മടങ്ങുന്ന നവോദയ കേന്ദ്ര കമ്മിറ്റി അംഗം സഹീറിനുള്ള ഫലകം പ്രസിഡൻറ് ബാലകൃഷ്ണൻ നൽകി. സെക്രട്ടറി രവീന്ദ്രൻ പൊന്നാടയണിയിച്ചു.
കുമ്മിൾ സുധീർ, അഞ്ജു സജിൻ, ബാബുജി, ലളിതാംബിക അമ്മ, സഹീർ എന്നിവർ സംസാരിച്ചു. 10, 12 ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ നവോദയ കുടുംബാംഗങ്ങളായ വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. വിവിധ കലാപരിപാടികളും കുട്ടികളും മുതിർന്നവരും പങ്കെടുത്ത കളികളും ഓണാഘോഷ ഭാഗമായി നടന്നു.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെൻറ പ്രഥമ സെക്രട്ടറിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പി. കൃഷ്ണപിള്ളയെ അനുസ്മരിച്ചു.
കൃഷ്ണപിള്ളയുടെ ജീവിതത്തെ കുറിച്ചും സമരപോരാട്ടങ്ങളെക്കുറിച്ചും ഷാജു പത്തനാപുരം വിവരിച്ചു. കേരളത്തിലെ കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിലും ജാതിചൂഷണത്തിനെതിരെ പിന്നാക്ക വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിലും ബ്രിട്ടീഷുകാരുടെയും സർ സി.പിയുടെയും കിരാതഭരണത്തിനെതിരെ പോരാടുന്നതിലും അതുല്യ സംഭാവനകളാണ് കൃഷ്ണപിള്ള നൽകിയത്. വർഗീയത പടരുന്ന വർത്തമാനകാലത്ത് അതിനെ ചെറുത്തുതോൽപിക്കാൻ കൃഷ്ണപിള്ളയുടെ ജീവിതം മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.