റിയാദ്: പരിസ്ഥിതി സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും ഉത്തരവാദിത്തമുള്ള ഉപഭോക്തൃ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റ് നെറ്റ്‌വർക്ക് ‘ഗ്രീൻ ചെക്ക്ഔട്ട് കൗണ്ടറുകൾ’ അവതരിപ്പിച്ചു. സൗദി ദേശീയ മാലിന്യ നിർമാർജന കേന്ദ്രത്തിന് കീഴിലുള്ള ‘ഉദീം’ പദ്ധതിയുമായി സഹകരിച്ചാണ് സൗദിയിൽ ആദ്യമായി ഒരു ഹൈപ്പർമാർക്കറ്റ് ശൃംഖല ഈ പരിസ്ഥിതി സൗഹൃദ മാതൃക നടപ്പാക്കുന്നത്.
ഹരിത സാമ്പത്തിക വ്യവസ്ഥ പടുത്തുയർത്തുന്നതിനും ‘സൗദി വിഷൻ 2030’-െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഊന്നൽ നൽകിയാണ് ലുലുവിെൻറ ഈ ചുവടുവെപ്പ്. റിയാദിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഉദീം പ്രോഗ്രാം ജനറൽ സൂപ്പർവൈസർ എൻജി. ഉത്മാൻ അൽ മദനി, സൗദി ലുലു ഹൈപ്പർമാർക്കറ്റ് പ്രതിനിധികൾ എന്നിവർ ചേർന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സുസ്ഥിര വികസനത്തിൽ പൊതു-സ്വകാര്യ മേഖലകളുടെ സഹകരണം ഏറെ നിർണായകമാണെന്ന് ചടങ്ങിൽ ഇരുവിഭാഗവും ചൂണ്ടിക്കാട്ടി.
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുക, ഉപഭോക്താക്കളിൽ പുനരുപയോഗിക്കാവുന്ന ബാഗുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആദ്യഘട്ടമായി സൗദിയിലുടനീളമുള്ള 50 ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഓരോ ശാഖയിലും രണ്ട് വീതം ആകെ 100 പ്രത്യേക ‘ഗ്രീൻ ചെക്ക്ഔട്ട് കൗണ്ടറുകൾ’ സജ്ജീകരിച്ചിട്ടുണ്ട്.
പരിസ്ഥിതി സൗഹൃദ ബാഗുകൾക്ക് മികച്ച ഓഫറുകൾ നൽകുന്നതിനൊപ്പം ഇൻ-സ്റ്റോർ ബോധവൽക്കരണ കിയോസ്കുകൾ, ഡിജിറ്റൽ പ്രചാരണങ്ങൾ, പ്രത്യേക പ്രദർശനങ്ങൾ എന്നിവയും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
ഉദീം പദ്ധതിയുമായി കൈകോർക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ലുലു ഹൈപ്പർമാർക്കറ്റ് സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് വ്യക്തമാക്കി. ദൈനംദിന ഷോപ്പിങ്ങിൽ സുസ്ഥിരമായ രീതികൾ ഉൾപ്പെടുത്തുന്നതിനും, മാലിന്യം കുറച്ച് ഉപഭോക്താക്കളിൽ പരിസ്ഥിതി ബോധം വളർത്തുന്നതിനും രാജ്യത്തിെൻറ ഹരിത ലക്ഷ്യങ്ങൾക്ക് ക്രിയാത്മകമായി സംഭാവന നൽകുന്നതിനുമാണ് ലുലു മുൻഗണന നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ-സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളുമായി ചേർന്ന് സമൂഹത്തിനും പരിസ്ഥിതിക്കും ഗുണകരമായ പദ്ധതികൾ നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഉദീം അധികൃതരും അറിയിച്ചു. വരുംനാളുകളിൽ കൂടുതൽ ശാഖകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും സൗദിയുടെ ഹരിത ഭാവിക്കായുള്ള ദേശീയ ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും ലുലു മാനേജ്‌മെൻറ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.