റിയാദ്: ഒരേ ദിവസം ഒരു യൂനിവേഴ്സിറ്റിയിൽനിന്ന് അമ്മയും മകളും ബിരുദം നേടി വാർത്തയിൽ ഇടംപിടിച്ചു. സൗദി അറേബ്യയിലെ ശക്ര യൂനിവേഴ്സിറ്റിയിൽനിന്നാണ് അമ്മയും മകളും ബിരുദം നേടിയത്. സൗദി വനിത ഈദ അൽറഷീദും മകൾ അരീജുമാണ് ഈ നേട്ടം കൈവരിച്ചത്. ശഖ്റ സർവകലാശാലയിലെ 12ാം ബാച്ച് വിദ്യാർഥികളുടെ പട്ടികയിൽ ഒരുമിച്ച് ബിരുദം നേടിയ അമ്മയുടെയും മകളുടെയും പേരുകൾ കാണികളെ അമ്പരപ്പിച്ചു. 'ഹ്യുമൻ സ്റ്റഡീസിൽ' അമ്മ ബിരുദം നേടിയപ്പോൾ മകൾ അരീജ് 'കിൻഡർഗാർട്ടൻ' വിഭാഗത്തിലാണ് ബിരുദം നേടിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ബിരുദദാന ചടങ്ങു നടന്നത്. പഠനത്തോടുള്ള അടങ്ങാത്ത ആഗ്രഹമാണ് ഈ വീട്ടമ്മയെ സർവകലാശാല വരെ എത്തിച്ചത്. നിരവധി പ്രയാസകരമായ കടമ്പകൾ കടന്നാണ് ഈദ ഈ നേട്ടം കൈവരിച്ചത്. ബിരുദം ചിലർക്ക് സ്വപ്നമായിരിക്കാം. പഠനത്തോടുള്ള അടങ്ങാത്ത ആഗ്രഹവും കഠിനപ്രയത്നവും കൂടി ചേർന്നാൽ അത് കൈപിടിക്കുള്ളിൽ എത്തിക്കാമെന്ന് ഇവർ പറയുന്നു.
സൗദി വനിതകളുടെ മുന്നേറ്റത്തിെൻറ തെളിവ് കൂടിയാണ് ഈ ബിരുദം. ബിരുദ നേട്ടത്തിൽ സന്തോഷമുണ്ടെന്നും അത് മകളോടൊപ്പം ഒരേ ദിവസം ഒരേ വേദിയിൽനിന്ന് സ്വീകരിക്കാൻ കഴിഞ്ഞതിൽ ഇരട്ടി മധുരമെന്നും ഈദ അൽറഷീദ് പറഞ്ഞു. അഞ്ചു പെൺകുട്ടികളും മൂന്നു പേരക്കുട്ടികളുമുള്ള തെൻറ കുട്ടിക്കാലം മുതലുള്ള സ്വപ്നമായിരുന്നു സർവകലാശാല ബിരുദമെന്നും ഈ വീട്ടമ്മ പറയുന്നു. പഠനത്തിലും പ്രബന്ധ അവതരണത്തിലും ഞാനും ഉമ്മയും മത്സരിക്കാറുണ്ടെന്നും രണ്ടുപേരും പഠനവും സംശയ നിവാരണവും പരസ്പരം സഹകരിച്ചാണ് മുന്നോട്ടുപോയതെന്നും മകൾ അരീജ് പറയുന്നു.
ഇടക്ക് വിദ്യാഭ്യാസം നിലച്ചുപോയ ഈദ 'ഹോം സ്റ്റഡി' സമ്പ്രദായത്തിലൂടെ സെക്കൻഡറി പഠനം പൂർത്തിയാക്കിയാണ് സർവകലാശാലയിൽ എത്തിയത്. ഈ ബിരുദ നേട്ടത്തിൽ എെൻറ പെൺമക്കളിൽനിന്നും ഭർത്താവിൽനിന്നും എനിക്ക് എല്ലാ പിന്തുണയും പ്രോത്സാഹനവും ലഭിച്ചുവെന്നും ബിരുദാനന്തര ബിരുദം നേടുകയാണ് അടുത്ത ലക്ഷ്യമെന്നും ഇവർ കൂട്ടിച്ചേർത്തു. 12ാം ബാച്ച് വിദ്യാർഥികൾക്കായി 6,300 പുരുഷ-വനിത ബിരുദധാരികൾ ഉൾപ്പെടുന്ന വെർച്വൽ ബിരുദദാനച്ചടങ്ങ് ശഖ്റ സർവകലാശാല നടത്തി എന്നത് ശ്രദ്ധേയമാണ്. എല്ലാ പുരുഷ-വനിത ബിരുദധാരികളെയും യൂനിവേഴ്സിറ്റി പ്രസിഡൻറ് ഡോ. അലി അൽസെയ്ഫ് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.