അവസരങ്ങളുടെ കടലായ യു.എ.ഇയിൽ കഴിവും നിശ്ചയദാർഢ്യവും കൈമുതലാക്കി നീന്തിക്കയറിയവരുടെ കൂട്ടത്തിൽ ആദ്യമെണ്ണുന്ന പേര്കാരിയാണ് മലയാളിയായ രേഷ്മ രാജ്. ഗായിക, അവതാരക, അഭിനേത്രി, സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ തുടങ്ങി നിരവധി മേഖലകളിൽ കഴിവു തെളിയിച്ച പാലക്കാട്കാരി. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും രേഷ്മയുടെ ശബ്ദ സൗകുമാര്യവും പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള കഴിവിലും ഗംഭീരമായി മാറിയ എത്രയോ ഇവന്‍റുകൾ. അവതാരികയുടെ പ്രകടനത്തിൽ പ്രേക്ഷകർ മടുപ്പില്ലാതെ ഇരുന്ന മണിക്കൂറുകൾ. യു.എ.ഇയ്ക്ക് പുറമെ ഒമാനും രേഷ്മ നയിച്ച നിരവധി പരിപാടികൾക്ക് വേദിയായി. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് യു.എ.ഇയിൽ രേഷ്മ ആദ്യമായി ഒരു സ്റ്റേജിൽ മൈക്കെടുക്കുന്നത്. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇതിനകം യു.എ.ഇയിലുടനീളം രേഷ്മ ഗായികയായും അവതാരകയായും തിളങ്ങിയത് 250ലധികം വേദികളിലാണ്.
എട്ടാം വയസ്സിലാണ് രേഷ്മ സംഗീത ലോകത്തേക്ക് പിച്ചവെക്കുന്നത്. വള്ളുവനാടൻ ഗ്രാമത്തിന്‍റെ വൈവിധ്യമാർന്ന സംസാര ഭാഷയ്ക്കും സംസ്കാരത്തിന്‍റെയും പേര് കേട്ട സംഗീതത്തിന്‍റെ നാടായ പാലക്കാട് നിന്നും എപ്പോഴും പാടി നടക്കുന്ന കുഞ്ഞ് രേഷ്മയെ സംഗീതം പഠിപ്പിക്കുന്നതിൽ അമ്മ രാധാമണിക്കും അച്ഛൻ രാജനും മറുത്തൊന്നും ആലോചിക്കേണ്ടിവന്നില്ല. മകളുടെ സംഗീതവാസന മനസ്സിലാക്കിയ ആ രക്ഷിതാക്കൾ സംഗീതം പഠിപ്പിക്കാൻ ബാബു തകഴിയുടെ അടുത്തെത്തിച്ചു. രാധാമണിയുടെയും രാജന്‍റെയും പ്രതീക്ഷ തെറ്റിയില്ല. സമ്പൂർണി മാമി, മീനാക്ഷി എന്നീ സംഗീത അധ്യാപകരുടെ ശിക്ഷണത്തിൽ രേഷ്മ മികച്ച ഗായികയായി മാറുന്നതാണ് പിന്നീട് കണ്ടത്. പാലക്കാട് ഗവൺമെന്‍റ് കോളജ്, ചിറ്റൂരിൽ നിന്ന് കർണാടക സംഗീതത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. പന്ത്രണ്ടാം വയസ്സ് മുതൽ തന്നെ വേദികളിൽ ഗായികയായി രേഷ്മ പാടിത്തുടങ്ങി. ഈ സംഗീത യാത്രയിൽ നിരവധി പേരുടെ പിന്തുണ മുന്നോട്ടുള്ള കുതിപ്പിന് ഊർജമായി. പാലക്കാട് സ്വദേശിയായ ഗായകൻ രാമൻകുട്ടി രാമശ്ശേരി നൽകിയ പിന്തുണയും കലാജീവിതത്തിൽ നിർണായകമായ പങ്കുവഹിച്ചതിനെ പറ്റി രേഷ്മ പറയുന്നു.
കടല് കടന്നതോടെയാണ് രേഷ്മ രാജ് എന്ന കലാകരിയുടെ കഴിവും പുറം ലോകം കണ്ടത്. വേദികൾ.. കിട്ടിയ അവസരങ്ങൾ എല്ലാം പ്രയോജനപ്പെടുത്തിയുള്ള നിൽക്കാതെയുള്ള ഓട്ടം.. ഗായികയായി മാത്രം ഒതുങ്ങിയില്ല അവതാരിക, സോഷ്യൽ മീഡിയ, അഭിനയരംഗം എന്നിവയിലെല്ലാം കൈവെച്ചു. വിവിധ മ്യൂസിക് ആൽബങ്ങളിലും രേഷ്മ പങ്കാളിയായിട്ടുണ്ട്. യു.എ.ഇയിൽ പുറത്തിറങ്ങിയ ‘ചൈത്ര സുഗന്ധിക’ ആൽബത്തിൽ കോറസ് ഭാഗങ്ങളിലും മറ്റ് ഗാന ഭാഗങ്ങളിലും ശബ്ദം നൽകിയിട്ടുണ്ട്. പി. ജയചന്ദ്രൻ ഉൾപ്പെടെയുള്ള പ്രമുഖ ഗായകരോടൊപ്പം പ്രവർത്തിച്ച അനുഭവവുമുണ്ട് രേഷ്മ രാജിന്. സംഗീതരംഗത്തെ കഴിവിന് വോയ്സ് ഓഫ് എമിറേറ്റ്സ് സീസൺ ടു 2025 ലെ റണ്ണർ-അപ്പ് ആയി. യു.എ.ഇയിലെ പ്രഗത്ഭരായ ഗായകരെ ഒരുമിച്ച് കൊണ്ടുവന്ന് റേഡിയോ ഗിലി എഫ്.എം 106.5 സംഘടിപ്പിക്കുന്ന ഗാനാലാപന മത്സരമായിരുന്നു അത്. എച്ച്.എം.സി ഇവന്‍റ്സ് ദുബായ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഗാനാലാപന മത്സരമായ യൂനിവേഴ്‌സൽ ഐഡിയോളിലും ഫൈനലിസ്റ്റായി.
പ്ലസ് ടു പഠനകാലത്ത് തന്നെ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള കലാകാരന്മാർ പങ്കെടുത്ത ഫോക്‌ലോർ ക്യാമ്പാണ് രേഷ്മ രാജ് അഭിനേത്രിയുടെ ഉദയം. അകാലത്തിൽ പൊലിഞ്ഞ കലാഭവൻ മണിയോടൊപ്പം പത്ത് ദിവസത്തെ ക്യാമ്പിൽ പങ്കെടുത്തത് കലാജീവിതത്തിലെ മറക്കാത്ത അനുഭവമാണ്. കട്ടഞ്ചായ പ്രൊഡക്ഷൻസ് നിർമിച്ച ‘പെണ്ണ്’ എന്ന ഷോർട്ട് ഫിലിമിലെ രേഷ്മയുടെ പ്രകടനം അഭിനയ രംഗത്തും തിളങ്ങാനാവുമെന്നത് ന്നതു കൂടി തെളിയിക്കുന്നതായിരുന്നു. വിവിധ പരസ്യങ്ങളിലും അഭിനയിച്ചു. ഡബ്ബിങ് ആർട്ടിസ്റ്റായും കഴിവ് തെളിയിച്ചിട്ടുണ്ട് രേഷ്മ. മിന്നാമിന്നി കാർട്ടൂൺ ഉൾപ്പെടെ നിരവധി പ്രോജക്ടുകളിൽ വിവിധ കഥാപാത്രങ്ങൾ രേഷ്മയുടെ ശബ്ദത്തിൽ സംസാരിച്ചു.
ഗവൺമെന്‍റ് കോളജ് ചിറ്റൂരിൽ പഠിക്കുന്ന കാലത്ത് അവർ എൻ.സി.സി അംഗമായിരുന്നു. കോഴിക്കോട് മിലിറ്ററി ക്യാമ്പിൽ നടന്ന പരിശീലനത്തിൽ പങ്കെടുത്ത് ടി.എസ്.സി ക്യാമ്പുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റ് സംഘടിപ്പിച്ച ഷൂട്ടിങ് മത്സരത്തിൽ വിജയിയാണ്. എൻ.സി.സിയിലെ ബി, സി സർട്ടിഫിക്കറ്റുകളും കരസ്ഥമാക്കി. കുടുംബത്തിൽ അമ്മ രാധാമണി സ്കൂൾ കാലഘട്ടത്തിലെ കായിക താരമാണ്, സഹോദരൻ രാഹുൽ രാജും ഒരു കലാകാരൻ ആണ്. സഹോദരി രേഖ രാജ് അധ്യാപികയായി ജോലി ചെയ്യുന്നതിനോടൊപ്പം
അഭിനയത്തിലും നൃത്തത്തിലും മോണോആക്ടിലും കഴിവ് തെളിയിച്ചയാൾ ആണ്. പ്രവർത്തന മേഖലയിലുള്ള അംഗീകാരത്തിന് അജ്‌മാൻ പൊലീസ് ക്ലബിൽ നിന്ന് വുമൺ എക്സലൻസ് അവാർഡും രേഷ്മ നേടിയിട്ടുണ്ട്. 2022 മുതൽ യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ സംഗീതാധ്യാപികയായി പ്രവർത്തിച്ചു വരുന്നു. നിലവിൽ യു.കെ സർവകലാശാലയിൽ നിന്ന് പി.ജി.സി.ഇ.ഐ പഠനം തുടരുന്നു. എല്ലാത്തിനും പിന്തുണയും കരുത്തുമായി ഭർത്താവ് പ്രേംകുമാറും മകൻ ആഞ്ജയ് അചലേന്ദ്ര ഇടംവലമുണ്ടെന്ന് വലിയ ആത്മവിശ്വാസത്തേടെ പറയുകയാണ് രേഷ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.