സവിത പ്രധാൻ

പുസ്തകം വാങ്ങാൻ കാശില്ല, ഭർത്താവിന്‍റെ ക്രൂര മർദനം, ആത്മഹത്യ ശ്രമം; വിധിയോട് പൊരുതി സവിത നേടിയെടുത്തത് ഐ.എ.എസ് ജീവിതം!

ദുരിതപർവ്വങ്ങൾ താണ്ടി വിജയത്തിന്റെ ഉച്ചിയിലെത്തിയ സവിത പ്രധാന്റെ ജീവിതം ഇന്ന് ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക് പ്രചോദനമാണ്. ബാല്യത്തിലെ ദാരിദ്ര്യം, ചെറുപ്രായത്തിലെ വിവാഹം, ക്രൂരമായ ഗാർഹിക പീഡനം എന്നിവയെല്ലാം അതിജീവിച്ച് സിവിൽ സർവീസ് എന്ന സ്വപ്നം നേടിയെടുത്ത ഈ കരുത്തുറ്റ വനിതയുടെ കഥ സിനിമയെപ്പോലും വെല്ലുന്നതാണ്.

ഒളിച്ചിരുന്ന് കഴിച്ച ചപ്പാത്തികൾ

മധ്യപ്രദേശിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച സവിതക്ക് പഠനം എപ്പോഴും ഒരു പോരാട്ടമായിരുന്നു. ഉന്നത പഠനത്തിനായി രണ്ട് രൂപ ബസ് ചാർജ് ഇല്ലാത്തതിനാൽ കിലോമീറ്ററുകളോളം നടന്നാണ് അവർ സ്കൂളിലെത്തിയിരുന്നത്. മികച്ച നിലയിൽ പത്താം ക്ലാസ് പാസായെങ്കിലും വീട്ടുകാർ സമ്പന്നമായ മറ്റൊരു കുടുംബത്തിലേക്ക് സവിതയെ വിവാഹം കഴിപ്പിച്ചു. പഠനം തുടരാൻ അനുവദിക്കുമെന്ന വാഗ്ദാനത്തോടെയാണ് വിവാഹം നടന്നതെങ്കിലും അവിടെ സവിതയെ കാത്തിരുന്നത് നരകതുല്യമായ ജീവിതമായിരുന്നു.

ഭർത്താവിന്റേയും വീട്ടുകാരുടേയും ക്രൂരമായ പീഡനങ്ങൾക്ക് സവിത ഇരയായി. മതിയായ ഭക്ഷണവോ വിശ്രമവോ നൽകാതെ രാപ്പകൽ പണിയെടുപ്പിച്ചു. പട്ടിണി മാറ്റാൻ ബാത്ത്റൂമിൽ ഒളിച്ചിരുന്നാണ് പലപ്പോഴും ചപ്പാത്തികൾ കഴിച്ചിരുന്നതെന്ന് സവിത  വേദനയോടെ ഓർക്കുന്നു. ഒടുവിൽ സഹികെട്ട് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും, വീട്ടുകാരെ ഓർത്തപ്പോൾ ജീവിതത്തിലേക്ക് തിരിച്ചുനടക്കാൻ അവർ തീരുമാനിച്ചു.

 

മനസ്സിനെ കല്ലാക്കിയ നിമിഷങ്ങൾ

രണ്ട് കുഞ്ഞുങ്ങളുമായി വീട്ടിൽ നിന്നും ഇറങ്ങിത്തിരിച്ച സവിത ബ്യൂട്ടി പാർലറിൽ സഹായിയായും ട്യൂഷൻ എടുത്തും ഉപജീവനമാർഗ്ഗം കണ്ടെത്തി. പഠനം തുടരുന്നതിനിടയിലും ഭർത്താവ് ശല്യം തുടർന്നു കൊണ്ടിരുന്നു. ‘സിവിൽ സർവീസ് പരീക്ഷക്ക് തയാറെടുക്കുന്ന കാലത്ത് പുതിയ പുസ്തകം വാങ്ങാൻ പോലും പണമില്ലായിരുന്നു. വളർത്തുനായ മൂത്രമൊഴിച്ച പുസ്തകം ഉണക്കിയെടുത്താണ് ഞാൻ പഠിച്ചത്. എം.എ പരീക്ഷ എഴുതുന്ന ദിവസം ഭർത്താവ് വീട്ടിലെത്തി എന്നെ ക്രൂരമായി മർദിക്കുകയും ബക്കറ്റിലെ മൂത്രം എന്റെ ദേഹത്തേക്ക് ഒഴിക്കുകയും ചെയ്തു. എന്നാൽ അപ്പോഴും എന്റെ മനസ്സ് പരീക്ഷയെക്കുറിച്ചാണ് ചിന്തിച്ചത്. കുളിച്ച് വസ്ത്രം മാറി ഞാൻ പരീക്ഷാ ഹാളിലേക്ക് ഓടി’ സവിത പറഞ്ഞു.

അധികാരക്കസേരയിലും നീറുന്ന വേദന

സിവിൽ സർവീസ് പാസായി ചീഫ് മുൻസിപ്പൽ ഓഫീസറായി ചുമതലയേറ്റപ്പോഴും സവിതയുടെ ദുരിതം അവസാനിച്ചിരുന്നില്ല. തന്റെ ഔദ്യോഗിക പദവിയെക്കുറിച്ചുള്ള ആശങ്ക ഓർത്ത് ഭയന്ന് ഭർത്താവിന്റെ മർദനം അവർ നിശബ്ദം സഹിച്ചു. അയാൾ ഓഫീസിലെത്തി പണം തട്ടിയെടുക്കുമായിരുന്നു. ഒടുവിൽ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് ഭർത്താവിനെതിരെ പ്രതികരിക്കാൻ സവിത ധൈര്യം കാട്ടിയത്. അനീതികൾ നിശബ്ദം സഹിക്കുന്നത് വലിയ തെറ്റാണെന്ന് ഇന്ന് സവിത്രി തിരിച്ചറിയുന്നു. കഠിനാധ്വാനവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ വിധിപോലും വഴിമാറുമെന്ന് തെളിയിച്ച സവിത  പ്രധാൻ, തോറ്റുപോകാമെന്ന് കരുതുന്ന ഓരോ പെൺകുട്ടിക്കും മുമ്പിൽ തലയുയർത്തി നിൽക്കുന്ന വിസ്മയമാണ്.

Tags:    
News Summary - How Savita Pradhan fought poverty and abuse to become an IAS officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.