റിയാദ്: വിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 7,30,00 വിദേശി തൊഴിലാളികളെ സൗദിയിൽ നിന്ന് നാടുകടത്തിയതായി അധികൃതർ അറിയിച് ചു. നിയമലംഘകരെ കണ്ടെത്താനുള്ള നടപടിക്കിടെയാണ് 17 മാസത്തിനിടെ ഇത്രയധികം ആളുകൾ നാടുകടത്തലിന് വിധേയരായത്. 2017 നവംബർ 15 മുതലാണ് ആഭ്യന്തര മന്ത്രാലയം നിയമലംഘകർക്കെതിരെ കർശന നടപടി തുടങ്ങിയത്.
പാസ്പോർട്ട് വിഭാഗം ജനറ ൽ ഡയറക്ടറേറ്റ്, തൊഴിൽ സാമൂഹിക വികസന മന്ത്രാലയം എന്നിവ ഉൾപ്പെടെ 19 വിവിധ സർക്കാർ വകുപ്പുകളുടെ സഹായത്തോടെ രാജ്യവ്യാപകമായി പരിശോധന ഇപ്പോഴും തുടരുകയാണ്. ഇഖാമ, തൊഴിൽ നിയമങ്ങളുടെ ലംഘനം, അതിർത്തി നുഴഞ്ഞുകയറ്റം എന്നീ കുറ്റങ്ങൾക്ക് ഇതുവരെ ആകെ പിടിയിലായത് 29,03,531 ആളുകളാണ്. 3,94,392 ആളുകളുടെ യാത്രാരേഖകൾ ഇഷ്യു ചെയ്യാൻ അതാത് രാജ്യങ്ങളുടെ എംബസികൾക്കും കോൺസുലേറ്റുകൾക്കും അറിയിച്ചിട്ടുണ്ട്. 4,92,878 പേരുടെ യാത്രാനടപടികൾ പൂർത്തിയായി. 11,197 ആളുകൾ ഇപ്പോഴും രാജ്യത്തെ വിവിധ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുകയാണ്.
അതിൽ 9,569 പേർ ആണുങ്ങളും 1,628 സ്ത്രീകളുമാണ്. 3,586 ആളുകൾ പിടിയിലായത് നിയമലംഘകർക്ക് താമസ, ഗതാഗത സൗകര്യങ്ങൾ ഒരുക്കിയതിനാണ്. അതിൽ 1,199 പേർ സൗദികളാണ്. 1,148 പേർ ഇതിൽ ശിക്ഷിക്കപ്പെട്ടു. 51 ആളുകളുടെ കേസ് തുടരുന്നു. ‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന പേരിൽ 2017 മാർച്ച് 29ന് പൊതുമാപ്പ് പ്രഖ്യാപിക്കുകയും മൂന്നു മാസ കാലാവധി നൽകുകയും ചെയ്തിരുന്നു.
ഇൗ കാലത്തിനുള്ളിൽ മുഴുവൻ നിയമലംഘകരോടും രാജ്യം വിട്ടുപോകാനാണ് ആവശ്യപ്പെട്ടിരുന്നത്. ബന്ധപ്പെട്ട മുഴുവൻ സർക്കാർ വകുപ്പുകളും കൈകോർത്ത് അതിനുവേണ്ടിയുള്ള സൗകര്യങ്ങളും ഒരുക്കി. നിയമം ലംഘിച്ചതിനുള്ള സാമ്പത്തിക പിഴയൊ തടവുശിക്ഷയോ ഒന്നും കൂടാതെ രാജ്യം വിട്ടുപോകാനുള്ള പൊതുമാപ്പാണ് നൽകിയിരുന്നത്. മൂന്നുമാസത്തിന് ശേഷവും പലതവണ കാലാവധി നീട്ടി നൽകി. ഏഴര മാസമാണ് ഇങ്ങനെ മൊത്തത്തിൽ പൊതുമാപ്പ് കാലം അനുവദിച്ചത്. പാസ്പോർട്ട് വിഭാഗവും (ജവാസാത്ത്) അതാത് രാജ്യങ്ങളുടെ സൗദിയിലെ നയതന്ത്രകാര്യാലയങ്ങളും ചേർന്ന് ഇത്തരക്കാർക്ക് നാടുകളിലേക്ക് മടങ്ങാൻ വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു. ആറ് ലക്ഷം നിയമലംഘകർ ആദ്യ നാല് മാസ കാലയളവിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാടുവിട്ടു.
പിന്നേയും ലക്ഷക്കണക്കിനാളുകൾ ബാക്കിയായി. വീണ്ടും മൂന്നര മാസത്തെ സാവകാശം കൂടി കിട്ടിയിട്ടും ആളുകൾ ബാക്കിയാവുകയായിരുന്നു. അവരെ കണ്ടെത്താണ് ആ വർഷം നവംബർ 15 മുതൽ കർശന പരിശോധന തുടങ്ങിയത്. പൊതുമാപ്പ് മുതലുള്ള കാലത്തിനിടെയാണ് 30 ലക്ഷത്തിനടുത്താളുകൾ പിടിയിലായത്. സൗദി അറേബ്യയിലെ മൊത്തം ജനസംഖ്യയായ 32 ദശലക്ഷത്തിൽ 12 ദശലക്ഷം വിദേശികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.