വാണിജ്യ മന്ത്രാലയത്തിെൻറ പരിശോധന

സൗദിയിലെ കടകളിൽ വിലക്കിഴിവ് നിയമം പാലിക്കപ്പെടുന്നുണ്ടോ? വാണിജ്യ മന്ത്രാലയത്തിെൻറ കർശന പരിശോധന

റിയാദ്: സൗദി അറേബ്യയിലെ വിപണികളിൽ വിലക്കിഴിവ് സീസൺ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി വാണിജ്യ മന്ത്രാലയം പരിശോധനകൾ ശക്തമാക്കി. ആഗസ്റ്റ് ഒന്നിന് ആരംഭിച്ച് ഒക്ടോബർ 31 വരെ നീണ്ടുനിൽക്കുന്ന ഡിസ്കൗണ്ട് സീസണിെൻറ ഭാഗമായി, രാജ്യത്തുടനീളമുള്ള മാർക്കറ്റുകൾ, ഷോപ്പിങ് സെൻററുകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ, മറ്റ് വിൽപ്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി ആഗസ്റ്റ് മാസത്തിൽ മാത്രം 20,000 ഫീൽഡ് പരിശോധനാ ടൂറുകളാണ് മന്ത്രാലയം പൂർത്തിയാക്കിയത്.

സ്ഥാപനങ്ങളിൽ ഔദ്യോഗിക ഡിസ്കൗണ്ട് ലൈസൻസുകൾ ലഭ്യമാണോയെന്നും, അവ ഉപഭോക്താക്കൾക്ക് വ്യക്തമായി കാണുന്ന രീതിയിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും നിരീക്ഷണ സംഘങ്ങൾ പരിശോധിച്ചു. യഥാർത്ഥ ലൈസൻസുള്ള ഓഫറുകളും വാഗ്ദാനം ചെയ്യുന്ന കിഴിവ് ശതമാനങ്ങളും കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്നും ഉദ്യോഗസ്ഥർ ഉറപ്പുവരുത്തി.

വിലക്കിഴിവിന് മുമ്പുള്ളതും ശേഷമുള്ളതുമായ വിലകൾ വ്യക്തമാക്കുന്ന പ്രൈസ് ടാഗുകളോ ഇലക്ട്രോണിക് പ്രൈസ് റീഡറുകളോ സ്ഥാപനങ്ങളിൽ ഉണ്ടാവണം. കൂടാതെ സാധനങ്ങൾ മാറ്റിനൽകുന്നതിനും തിരിച്ചെടുക്കുന്നതിനുമുള്ള വ്യവസ്ഥകൾ ഉപഭോക്താക്കളെ കൃത്യമായി ബോധ്യപ്പെടുത്തുകയും വേണം.

ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിപണിയിലെ കൃത്രിമത്വങ്ങൾ തടയുന്നതിനുമാണ് ഈ കാമ്പയിനിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഡിസ്കൗണ്ടുകളുടെ തരം, ശതമാനം, കാലാവധി, സ്ഥാപനത്തിെൻറ വിവരങ്ങൾ തുടങ്ങിയ ആധികാരിക വിവരങ്ങൾ പരിശോധിക്കുന്നതിനായി, പെർമിറ്റുകളിലെ ബാർകോഡ് സ്കാൻ ചെയ്തുകൊണ്ട് ഓഫറുകളുടെ നിയമസാധുത ഉറപ്പുവരുത്താൻ ഉപഭോക്താക്കളും തയ്യാറാകണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.

കൂടാതെ, രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള വാണിജ്യ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കായി വാണിജ്യ മന്ത്രാലയത്തിെൻറ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ 1900 എന്ന നമ്പറിലോ പരാതികൾ നൽകാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Strict inspection by the Ministry of Commerce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.