ലോകാരോഗ്യ സംഘടനയുടെ ആരോഗ്യനഗര അംഗീകാരം ലഭിച്ച റിയാദിലെ കിങ് ഖാലിദ് യൂനിവേഴ്സിറ്റി
സൗദിയിലെ നാല് നഗരങ്ങളും കിങ് ഖാലിദ് യൂനിവേഴ്സിറ്റിയും ഇനി 'ആരോഗ്യനഗരം'; ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
റിയാദ്: സൗദി അറേബ്യയിലെ നാല് നഗരങ്ങളും ഒരു സർവകലാശാലയും കൂടി ലോകാരോഗ്യ സംഘടനയുടെ 'ആരോഗ്യനഗര' പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഡബ്ല്യു.എച്ച്.ഒയുടെ ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോം അക്കൗണ്ടിലൂടെയാണ് ഈ അംഗീകാരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
അസീർ പ്രവിശ്യയിലെ അബഹ, മഹാഇൽ അസീർ, ത്വറീബ് എന്നീ നഗരങ്ങളും, ഹാഇൽ നഗരവും, കൂടാതെ റിയാദിലെ കിങ് ഖാലിദ് യൂനിവേഴ്സിയുമാണ് ഈ നേട്ടം കൈവരിച്ചത്. പുതിയ കൂട്ടിച്ചേർക്കലോടെ സൗദി അറേബ്യയിൽ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച ആരോഗ്യകരമായ നഗരങ്ങളുടെ ആകെ എണ്ണം 21 ആയി ഉയർന്നു. ഇതിൽ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന രണ്ട് സർവകലാശാലകളും ഉൾപ്പെടുന്നുണ്ട്.
മേഖലാടിസ്ഥാനത്തിൽ കർശനമായി പാലിക്കേണ്ട മാനദണ്ഡങ്ങളുടെയും ആവശ്യകതകളുടെയും അടിസ്ഥാനത്തിൽ സംഘടന നടത്തിയ സമഗ്രമായ വിലയിരുത്തലുകൾക്ക് ശേഷമാണ് ഈ അംഗീകാരങ്ങൾ നൽകിയത്. വിവിധ മേഖലകൾ തമ്മിലുള്ള ഏകോപിതമായ സഹകരണത്തിെൻറയും സജീവമായ സമൂഹ പങ്കാളിത്തത്തിെൻറയും ഫലമായാണ് ഈ സുപ്രധാന നേട്ടം കൈവരിക്കാൻ കഴിഞ്ഞതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ദേശീയ ശ്രമങ്ങളുടെ സംയോജനം, സമൂഹ പങ്കാളിത്തം പ്രോത്സാഹിപ്പിക്കൽ, ‘എല്ലാ നയങ്ങളിലും ആരോഗ്യം’ എന്ന ആശയം ശക്തിപ്പെടുത്തൽ എന്നിവയിലൂടെ പൊതുജനാരോഗ്യ മേഖലയിലും ആരോഗ്യത്തെ പിന്തുണക്കുന്ന ചുറ്റുപാടുകൾ നിർമിക്കുന്നതിലും സൗദി അറേബ്യ കൈവരിച്ച വേഗത്തിലുള്ള പുരോഗതിയാണ് ഈ അന്താരാഷ്ട്ര അഭിനന്ദനത്തിലൂടെ വ്യക്തമാകുന്നത്.
ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും, ആരോഗ്യകരവും ഊർജ്ജസ്വലവുമായ സമൂഹം കെട്ടിപ്പടുക്കുന്നതിനുമുള്ള സൗദി വിഷൻ 2030-െൻറ ലക്ഷ്യങ്ങൾക്ക് ഈ അംഗീകാരം വലിയ പിന്തുണയാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.