റിയാദ്: ഉപഭോക്താക്കളെ വഞ്ചിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതിന് ബുറൈദയിലെ ഒരു ഇന്ധന കമ്പനിക്കും ഉടമക്കുമെതിരെ വാണിജ്യ മന്ത്രാലയം നടപടി സ്വീകരിച്ചു. അളവിൽ കുറവ് വരുത്തി ഇന്ധനം വിൽക്കുകയും നിലവാരമില്ലാത്ത അളവെടുപ്പ് ഉപകരണങ്ങൾ ഉപയോഗിക്കുകയും ചെയ്തതിലൂടെ വാണിജ്യ തട്ടിപ്പ് വിരുദ്ധ നിയമം ലംഘിച്ചതായി കോടതി കണ്ടെത്തിയതിനെ തുടർന്നാണ് മന്ത്രാലയം കമ്പനിയുടെയും ഉടമയുടെയും പേര് പരസ്യമാക്കിയത്.
അൽഖസീം മേഖലയിലെ അപ്പീൽ കോടതി ശരിവെച്ച അന്തിമ വിധി പ്രകാരം കമ്പനിക്കും ഉടമക്ക് 30,000 റിയാൽ പിഴ ചുമത്തുകയും നിയമം ലംഘിച്ച അളവെടുപ്പ് ഉപകരണങ്ങൾ കണ്ടുകെട്ടുകയും വിധി സ്വന്തം ചെലവിൽ പരസ്യപ്പെടുത്താനും ഉത്തരവിട്ടിട്ടുണ്ട്.
വാണിജ്യ തട്ടിപ്പ് വിരുദ്ധ നിയമം ലംഘിക്കുന്നവർക്കെതിരെ നിയമപരമായ ശിക്ഷകൾ നൽകുന്നതിൽ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് സൗദി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ഈ നിയമം ലംഘിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും അല്ലെങ്കിൽ ഇവ രണ്ടും ഒരുമിച്ചും ലഭിക്കാമെന്നും, കുറ്റകൃത്യങ്ങൾ പരസ്യപ്പെടുത്തുമെന്നും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.