വടക്കൻ സൗദിയിലെ അൽഉലയിൽ കോടമഞ്ഞ് ഇറങ്ങിയപ്പോൾ
യാംബു: രാജ്യത്തെ ചില പ്രദേശങ്ങളിൽ വരുംദിവസങ്ങളിലും മഴയും ആലിപ്പഴവർഷവും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കിഴക്കൻ മേഖലയിലും തബൂക്ക് മേഖലയിലെ തീരപ്രദേശങ്ങളിലും മഴ തുടരും. അസീർ, ജീസാൻ പ്രവിശ്യകളിൽ ശക്തമായ തോതിൽ കാറ്റ് വീശും. നല്ല തോതിൽ ആലിപ്പഴവർഷവുമുണ്ടാവും. അസീർ, ജീസാൻ, അൽ ബാഹ തുടങ്ങിയ ഭാഗങ്ങളിൽ രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞ് രൂപപ്പെടുന്നതായി പ്രതീക്ഷിക്കുന്നതായും കേന്ദ്രം വ്യക്തമാക്കി.
മക്ക, മദീന, വടക്കൻ അതിർത്തികൾ, അൽ ജൗഫ്, തബൂക്ക്, ഹാഇൽ, അൽ ഖസീം, കിഴക്കൻ, റിയാദ് പ്രവിശ്യകളുടെ വടക്കൻ ഭാഗങ്ങളിലും വരുംദിവസങ്ങളിൽ താപനിലയിൽ കുറവ് അനുഭവപ്പെടും.
ചെങ്കടലിന്റെ വടക്കുകിഴക്കു ഭാഗങ്ങളിൽ 15 മുതൽ 35 വരെ കിലോമീറ്റർ വേഗത്തിൽ ഉപരിതല കാറ്റ് വീശും. വടക്കുപടിഞ്ഞാറ് ഭാഗങ്ങളിൽ 20 മുതൽ 40 വരെ കിലോമീറ്റർ വേഗത്തിലും കാറ്റുവീശും. ഈ ഭാഗങ്ങളിൽ രണ്ടു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ അടിച്ചുവീശും. അറേബ്യൻ ഉൾക്കടലിലെ ഉപരിതല കാറ്റിന്റെ ചലനം തെക്കുപടിഞ്ഞാറ് മുതൽ വടക്കുപടിഞ്ഞാറ് വരെ മണിക്കൂറിൽ 20 മുതൽ 40 വരെ കിലോമീറ്റർ വേഗത്തിലായിരിക്കും. വടക്കു ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയുള്ള മഴ പ്രതീക്ഷിക്കുന്നതായും കേന്ദ്രം സൂചിപ്പിച്ചു.
ശനിയാഴ്ച വിവിധ പ്രദേശങ്ങളിൽ രേഖപ്പെടുത്തിയ താപനിലയും കാലാവസ്ഥ നിരീക്ഷണകേന്ദ്രം റിപ്പോർട്ടിൽ വ്യക്തമാക്കി. മക്കയിൽ 25 ഡിഗ്രി, മദീനയിലും റിയാദിലും 21 ഡിഗ്രി, ജിദ്ദയിൽ 27 ഡിഗ്രി, ദമ്മാമിൽ 22 ഡിഗ്രി, അബഹയിൽ 17 ഡിഗ്രി, തബൂക്കിൽ 16 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് ശനിയാഴ്ച രേഖപ്പെടുത്തിയ താപനില. കഴിഞ്ഞദിവസം രാജ്യത്ത് ഏറ്റവും കൂടുതൽ തണുപ്പ് രേഖപ്പെടുത്തിയ പ്രദേശം തുറൈഫ് ആണെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസവും ഈ പ്രദേശത്ത് മഴ പെയ്തിരുന്നു. മൂടൽമഞ്ഞും കഠിനമായ തണുപ്പും കാരണം ആളുകൾ നന്നേ പ്രയാസപ്പെട്ടതായും റിപ്പോർട്ടുണ്ട്.
വെള്ളിയാഴ്ച താപനില ഇവിടെ മൂന്നു ഡിഗ്രി സെൽഷ്യസായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ബുധനാഴ്ച ആകുമ്പോഴേക്കും താപനില ഒരു ഡിഗ്രി ആകാൻ സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.