ഷജീർ തൂണേരി
ദമ്മാം
പച്ചപ്പുൽ മൈതാനങ്ങളിൽ വീണ്ടും കാൽപന്തുരുളുകയായി. കാനഡയും അമേരിക്കയും മെക്സിക്കോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 26-ാമത് ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ പുരോഗമിക്കുന്നു. പതിവ് ഘടനകളിൽ നിന്ന് മാറി, ഇത്തവണ 36 ടീമുകൾക്ക് പകരം 48 ടീമുകളാണ് വിശ്വകിരീടത്തിനായി പോരാടുന്നത്. 12 ഗ്രൂപ്പുകളിലായി തിരിഞ്ഞുള്ള ഈ വമ്പൻ പോരാട്ടം ഫുട്ബാൾ ചരിത്രത്തിലെ പുതിയൊരു അധ്യായമാണ്.
തങ്ങൾ പിന്തുണക്കുന്ന പ്രിയപ്പെട്ട ടീമുകൾ കിരീടം ചൂടണമെന്ന പ്രാർഥനയിലാണ് ലോകമെമ്പാടുമുള്ള ആരാധകർ. എന്നാൽ അതിനൊപ്പം തന്നെ, അശാന്തിയിലൂടെ കടന്നുപോകുന്ന ഈ ആധുനിക കാലഘട്ടത്തിൽ, ഈ വിശ്വമേള ലോകത്ത് സമാധാനത്തിെൻറ പ്രകാശം പരത്തട്ടെ എന്ന വലിയൊരു പ്രാർഥനയും ഓരോ ഫുട്ബാൾ പ്രേമിയുടെയും മനസ്സിലുണ്ട്.
നിലവിലെ ചാമ്പ്യന്മാരായ അർജൻറീന കിരീടം നിലനിർത്തുമോ, അതോ ഫുട്ബാൾ ലോകത്തിന് പുതിയൊരു രാജാവ് പിറക്കുമോ എന്ന ആകാംക്ഷയിലാണ് കായികലോകം. പരിചയസമ്പന്നരും യുവരക്തങ്ങളും ഇടകലർന്ന കരുത്തുറ്റ നിരകളാണ് ഇത്തവണ മാറ്റുരക്കുന്നത്. ഏറ്റവും കൂടുതൽ യുവകളിക്കാരുമായി എത്തുന്ന ഐവറി കോസ്റ്റ്, മൊറോക്കോ, സ്പെയിൻ, ഇക്വഡോർ എന്നീ ടീമുകൾ ഒരുവശത്തുണ്ടെങ്കിൽ, കളിക്കാരുടെ ശരാശരി പ്രായത്തിൽ മുന്നിൽ നിൽക്കുന്ന പനാമ, കൊളംബിയ, ഇറാൻ, അർജൻറീന എന്നീ ടീമുകൾ മറുവശത്തുണ്ട്. അതുകൊണ്ടുതന്നെ കളിക്കളത്തിൽ ഇത്തവണ തീപാറുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല.
ഓരോ ലോകകപ്പും ഫുട്ബാൾ ലോകത്തിന് ഒരുപറ്റം പുതിയ പ്രതിഭകളെ സമ്മാനിക്കാറുണ്ട്. ഇത്തവണത്തെ അത്ഭുത പ്രതിഭ ആരാകുമെന്ന കാത്തിരിപ്പിലാണ് ആരാധകർ. ടൂർണമെൻറിന് മുമ്പേ തന്നെ സൂപ്പർതാര പദവിയിലേക്കുയർന്ന സ്പെയിനിെൻറ 18 വയസ്സുകാരൻ ലാമിൻ യമാൽ, ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ മെക്സിക്കൻ മിഡ്ഫീൽഡർ ഗിൽബെർട്ടോ മോറ, ബ്രസീലിെൻറ സൂപ്പർ സ്ട്രൈക്കർ എൻഡ്രിക്, അർജൻറീനയുടെ മിഡ്ഫീൽഡർ നിക്കോ പാസ് തുടങ്ങിയവർ ഈ ലോകകപ്പിലെ വിസ്മയങ്ങളാകാൻ മത്സരിക്കുന്നവരാണ്.
അതേസമയം, ഒരു യുഗത്തിെൻറ സമാപ്തിക്ക് കൂടിയാവും ഈ ടൂർണമെൻറ് സാക്ഷ്യം വഹിക്കുക. ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും അവസാന ലോകകപ്പായിരിക്കും ഇത്.
അവരോടൊപ്പം ടൂർണമെൻറിലെ ഏറ്റവും പ്രായം കൂടിയ താരമായ സ്കോട്ട്ലൻഡ് ഗോൾകീപ്പർ ക്രെയ്ഗ് ഗോർഡൻ, മെക്സിക്കൻ ഗോൾകീപ്പർ ഒച്ചോവ, ലൂക്കാ മോഡ്രിച്ച് എന്നിവരുടെയും അവസാന ലോകകപ്പ് പോരാട്ടമാണിത്.
പ്രതീക്ഷകളുടെ ജൂലൈ 19
വരും ദിവസങ്ങൾ രാവും പകലും കാൽപന്ത് കളിയുടെ ആവേശച്ചൂടിലായിരിക്കും അമരുക. ശക്തമായ പോരാട്ടങ്ങൾക്കൊടുവിൽ ജൂലൈ 19ന് നടക്കുന്ന കലാശപ്പോരിൽ അവസാന ചിരി ആരുടേതായിരിക്കും? ആരൊക്കെ പുതിയ സൂപ്പർ താരങ്ങളായി ഉദിച്ചുയരും? ആരൊക്കെ ദുരന്തനായകന്മാരായി മാറും? ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരങ്ങൾ വരും ദിനങ്ങളിലെ ത്രസിപ്പിക്കുന്ന വീറുറ്റ പോരാട്ടങ്ങൾ നമുക്ക് നൽകും. കളിയിലെ ജയപരാജയങ്ങൾക്കപ്പുറം, സഹോദര്യത്തിെൻറയും സ്നേഹത്തിെൻറയും സമാധാനത്തിെൻറയും ഉത്കൃഷ്ടമായ സന്ദേശം നൽകാൻ ഈ വിശ്വമാമാങ്കത്തിന് സാധിക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.