ജിദ്ദ: നീണ്ട ലോക്ഡൗൺ കാലത്തിനുശേഷം സൗദി അറേബ്യയിലെ പള്ളികളിൽ വെള്ളിയാഴ്ച ജുമുഅ നമസ്കാരവും ഖുതുബയും പുനരാരംഭിക്കും. ആദ്യ ജുമുഅ പ്രസംഗം ആരോഗ്യ മുൻകരുതലുകളെക്കുറിച്ചായിരിക്കണമെന്ന് മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് നിർദേശം നൽകി. ആളുകൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ സംബന്ധിച്ച് ഉദ്ബോധിപ്പിക്കുന്നതിൽ ജുമുഅ പ്രസംഗത്തിന് വലിയ പ്രാധാന്യമുണ്ട്. ഇതുകൊണ്ടാണ് ആദ്യ ജുമുഅ പ്രസംഗം കോവിഡ് മുൻകരുതലുകളെക്കുറിച്ചായിരിക്കണമെന്ന് നിർദേശിച്ചത്.
ജനങ്ങളെ ബോധവത്കരിക്കലും നിർദേശങ്ങൾ പാലിക്കലും ഒരോരുത്തരുടെയും മതപരമായ ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട മസ്ജിദുന്നബവിയടക്കം രാജ്യത്തെ 90000ത്തിലധികം പള്ളികൾ കഴിഞ്ഞ ഞായറാഴ്ചയാണ് ജനങ്ങൾക്ക് തുറന്നുകൊടുത്തത്. അതിനുശേഷമുള്ള ആദ്യ ജുമുഅ നമസ്കാരമാണ് വെള്ളിയാഴ്ച നടക്കാൻ പോകുന്നത്. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതലോടെ ആയിരിക്കും ജുമുഅ നമസ്കാരം. ജുമുഅക്കെത്തുന്നവരെ സ്വീകരിക്കാനും മറ്റും വേണ്ട ആരോഗ്യ സുരക്ഷ മുൻകരുതലും ശുചീകരണ ജോലികളും ഇതിനകം പൂർത്തിയായിട്ടുണ്ട്.
തിരക്കൊഴിവാക്കാൻ കൂടുതൽ പള്ളികളിൽ ജുമുഅ നടത്താൻ സൗകര്യമൊരുക്കുന്നതടക്കമുള്ള നടപടികൾ അതത് മേഖല മതകാര്യ വകുപ്പ് ഒാഫിസുകൾക്കുകീഴിൽ സ്വീകരിച്ചിട്ടുണ്ട്. തിരക്ക് കുറക്കാൻ നിലവിൽ ജുമുഅ നടക്കുന്ന പള്ളികൾക്കുപുറമെ 3869 പള്ളികൾ പുതുതായി ജുമുഅ നമസ്കാരത്തിന് നിശ്ചയിച്ചതായാണ് വിവരം. റിയാദിൽ 656ഉം മക്കയിൽ 455ഉം മദീനയിൽ 165ഉം കിഴക്കൻ മേഖലയിൽ 484ഉം ഖസീമിൽ 205 ഉം അൽജൗഫിൽ 92ഉം അസീറിൽ 400ഉം അൽബാഹയിൽ 84ഉം ഹാഇലിൽ 257ഉം തബൂക്കിൽ 74ഉം ജീസാനിൽ 816ഉം നജ്റാനിൽ 60ഉം വടക്കൻ അതിർത്തി മേഖലയിൽ 121ഉം പള്ളികൾ പുതുതായി ജുമുഅ നമസ്കാരത്തിനായി നിശ്ചയിച്ചിട്ടുണ്ട്.
ആദ്യ ജുമുഅ ബാങ്കിെൻറ 20 മിനിറ്റ് മുമ്പ് മാത്രമാണ് പള്ളികൾ തുറക്കുക. നമസ്കാരം കഴിഞ്ഞ് 10 മിനിറ്റിനുശേഷം അടക്കും. ജുമുഅ ഖുതുബയും നമസ്കാരവും 15 മിനിറ്റിൽ കൂടുതരുതെന്നും നിർദേശമുണ്ട്. പള്ളികളിലെത്തുന്നവർ പാലിക്കേണ്ട ആരോഗ്യ മുൻകരുതലിനെ കുറിച്ച് ബോധവത്കരണം മതകാര്യ വകുപ്പിന് കീഴിൽ തുടരുകയാണ്. ഇതിനകം 39.5 ദശലക്ഷം സന്ദേശങ്ങൾ അയച്ചതായാണ് വിവരം. സൗദി ടെലികോം കമ്പനി വഴിയാണ് ആളുകളെ ബോധവത്കരിക്കുന്നതിനുള്ള സന്ദേശങ്ങൾ അയക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.