മക്ക: ഹജ്ജ് തീർഥാടകരുടെ യാത്ര സുഗമമാക്കാൻ മശാഇർ മെട്രോ സർവിസ് ആരംഭിച്ചു. പുണ്യഭൂമിയിൽ തീർഥാടകർക്കായി ട്രെയിനുകൾ പൂർണ്ണസജ്ജമായതായും സേവനം നൽകിത്തുടങ്ങിയതായും സൗദി റെയിൽവേ അധികൃതർ അറിയിച്ചു. പുണ്യസ്ഥലങ്ങൾക്കിടയിലുള്ള യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ 2010-ലാണ് ഈ ചരിത്രപ്രധാനമായ റെയിൽ സർവിസ് സൗദി അറേബ്യയിൽ ആരംഭിച്ചത്.
തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സേവന നിലവാരം അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് ഉയർത്തുന്നതിനുമായി റെയിൽവേ ലൈനുകളിലും വിവിധ സ്റ്റേഷനുകളിലും ആവശ്യമായ അറ്റകുറ്റപ്പണികളും സമഗ്രമായ സുരക്ഷാ പരിശോധനകളും സൗദി റെയിൽവേ നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു.
അത്യാധുനിക സൗകര്യങ്ങളുള്ള 17 ട്രെയിനുകളാണ് ഇത്തവണ തീർഥാടകർക്കായി ട്രാക്കിലിറങ്ങുന്നത്. ഒരു ട്രെയിനിൽ ഒരേസമയം 3,000 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും. ഇതിലൂടെ മണിക്കൂറിൽ 72,000-ൽ അധികം തീർഥാടകരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ ഈ പൊതുഗതാഗത സംവിധാനത്തിന് ശേഷിയുണ്ട്.
അറഫ, മുസ്ദലിഫ, മിന എന്നീ പുണ്യസ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒമ്പത് പ്രധാന സ്റ്റേഷനുകളെയാണ് ഈ റെയിൽ ശൃംഖല പരസ്പരം ബന്ധിപ്പിക്കുന്നത്. ഇതിൽ മിനയിലെ അവസാന സ്റ്റേഷൻ ജംറ പാലത്തിന്റെ നാലാം നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പുണ്യസ്ഥലങ്ങൾക്കിടയിലുള്ള യാത്ര കൂടുതൽ എളുപ്പവും സുരക്ഷിതവുമാക്കാൻ മശാഇർ ട്രെയിൻ സർവീസുകൾ പൂർണ്ണതോതിൽ ആരംഭിച്ചതോടെ ഇത്തവണത്തെ ഹജ്ജ് തീർഥാടകർക്ക് വലിയ ആശ്വാസമാകും ലഭ്യമാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.