ഹജ്ജ് തീർഥാടകർക്ക് വിപുലമായ സേവനങ്ങളുമായി മക്ക മുനിസിപ്പാലിറ്റി

മക്ക: വിശുദ്ധ ഹറം പരിസരങ്ങളിലും പുണ്യസ്ഥലങ്ങളിലും എത്തുന്ന ഹജ്ജ് തീർഥാടകർക്ക് സുരക്ഷിതവും സുഗമവുമായ സൗകര്യങ്ങൾ ഉറപ്പാക്കാൻ വിപുലമായ സജ്ജീകരണങ്ങളുമായി മക്ക മുനിസിപ്പാലിറ്റി. തീർഥാടകർക്ക് തങ്ങളുടെ കർമങ്ങൾ അനായാസമായും മനസ്സമാധാനത്തോടെയും നിർവഹിക്കുന്നതിനുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായതായി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയ ഔദ്യോഗിക വക്താവ് മുഹമ്മദ് അൽറസ്സാസ് അറിയിച്ചു. ഇതിനായി 22,000 ജീവനക്കാരെയും മൂവായിരത്തിലധികം വാഹനങ്ങളെയുമാണ് മുനിസിപ്പാലിറ്റിക്ക് കീഴിൽ സേവനത്തിനായി വിന്യസിച്ചിരിക്കുന്നത്.

തീർഥാടകരുടെ ആരോഗ്യം മുൻനിർത്തി ഭക്ഷ്യസുരക്ഷാ രംഗത്ത് കർശനമായ പരിശോധനകളാണ് ഉറപ്പാക്കിയിട്ടുള്ളത്. ഇതിനായി അത്യാധുനിക സംവിധാനങ്ങളുള്ള മൊബൈൽ ലബോറട്ടറികൾ ഫീൽഡിൽ രംഗത്തിറക്കിയിട്ടുണ്ട്. പ്രതിദിനം 1,300 സാമ്പിളുകൾ പരിശോധിക്കാൻ ശേഷിയുള്ള ഈ ലാബുകളിൽ, മിനിറ്റിൽ ഒരു സാമ്പിൾ വീതം പരിശോധിച്ച് ഫലം ലഭ്യമാക്കും. ശുചിത്വം, ഭക്ഷ്യ സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിൽ മുനിസിപ്പാലിറ്റിയുടെ പ്രത്യേക സംഘം 24 മണിക്കൂറും ദൈനംദിന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

പുണ്യസ്ഥലങ്ങളിലെ ശുചിത്വ പരിപാലനത്തിനായി ഓരോ 76 തീർഥാടകർക്കും ഒരു ക്ലീനിങ് യൂനിറ്റ് എന്ന നിരക്കിൽ ആകെ 88,000 ക്ലീനിങ് യൂണിറ്റുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിന് പുറമെ ഓരോ പ്രധാന കേന്ദ്രങ്ങളിലും മൂവായിരത്തിലധികം മനുഷ്യവിഭവശേഷിയും അധികമായി നൽകിയിട്ടുണ്ട്.

മാലിന്യ നിർമാർജനത്തിനായി ഭൂഗർഭ സംഭരണ സൗകര്യങ്ങളും പ്രഷർ യൂണിറ്റുകളും ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളാണ് ഇത്തവണ ഉപയോഗിക്കുന്നത്. കോംപാക്ഷൻ യൂണിറ്റുകൾ, കണ്ടെയ്‌നറുകൾ, മറ്റ് ആധുനിക ഉപകരണങ്ങൾ എന്നിവയും ശുചീകരണ പ്രവർത്തനങ്ങൾക്കായി സജ്ജമാക്കിയിട്ടുണ്ട്.

ഹജ്ജ് സീസണിൽ പുണ്യസ്ഥലങ്ങളിൽ നിന്ന് 250 ടണ്ണിലധികം മാലിന്യങ്ങൾ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഫീൽഡ് ടീമുകൾ ഈ മാലിന്യങ്ങൾ നേരിട്ട് ലാൻഡ്‌ഫിൽ സൈറ്റുകളിൽ എത്തിക്കുകയും, അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി ശാസ്ത്രീയമായി സംസ്‌കരിക്കുകയും ചെയ്യുമെന്ന് വക്താവ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Makkah Municipality provides extensive services to Hajj pilgrims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.