സൗദിയിൽ ലുലു ആരംഭിക്കുന്ന നാല് ‘സ്വിഫ്റ്റ് സ്റ്റോറു’കളുടെ ഉദ്ഘാടനം റിയാദിൽ ഒരുക്കിയ ചടങ്ങിൽ വിർച്വൽ സംവിധാനത്തിലൂടെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നിർവഹിക്കുന്നു
റിയാദ്: സൗദി അറേബ്യയിൽ അതിവേഗ ഷോപ്പിങ് സൗകര്യമൊരുക്കി ലുലു ഗ്രൂപ്പിെൻറ ‘സ്വിഫ്റ്റ്’ സ്റ്റോറുകൾ പ്രവർത്തനമാരംഭിച്ചു. സൗകര്യപ്രദമായ ഷോപ്പിങ് രംഗം വിപുലീകരിക്കുന്നതിെൻറ ഭാഗമായി റിയാദിൽ നടന്ന ചടങ്ങിൽ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നാല് സ്വിഫ്റ്റ് സ്റ്റോറുകളുടെ ഉദ്ഘാടനം വിർച്വൽ സംവിധാനത്തിലൂടെ നിർവഹിച്ചു.
ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും വേഗമേറിയതുമായ ഷോപ്പിങ് അനുഭവം ഉറപ്പാക്കുകയാണ് സ്വിഫ്റ്റ് സ്റ്റോറുകളുടെ ലക്ഷ്യമെന്ന് എം.എ. യൂസഫലി വ്യക്തമാക്കി. ആദ്യഘട്ടത്തിൽ മധ്യ പ്രവിശ്യയിലെ അൽ റാബി, അൽ ഖുറൈസ് മെട്രോ സ്റ്റേഷനുകളിലും, അരാംകോ അൽ റുവൈദി, കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിലുള്ള അഡ്‌നോക് പെട്രോൾ സ്റ്റേഷനിലുമാണ് പുതിയ ഔട്ട്‌ലെറ്റുകൾ തുറന്നിരിക്കുന്നത്.
മെട്രോ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, പെട്രോൾ സ്റ്റേഷനുകൾ തുടങ്ങി ജനത്തിരക്കേറിയ കേന്ദ്രങ്ങളിലാണ് ഈ സ്റ്റോറുകൾ ക്രമീകരിച്ചിരിക്കുന്നത്. യാത്രകൾക്കിടയിലെ ചെറിയ ഇടവേളകളിൽ പോലും ആവശ്യ സാധനങ്ങൾ അതിവേഗം വാങ്ങാൻ ഇത് സഹായിക്കും.
സൗദി വിഷൻ 2030-ന് പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്, വരും നാളുകളിൽ രാജ്യത്തുടനീളം 100 സ്വിഫ്റ്റ് സ്റ്റോറുകൾ തുറക്കാനാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഘട്ടംഘട്ടമായി ഈ അതിവേഗ ഷോപ്പിങ് ശൃംഖല മറ്റ് ജി.സി.സി രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മാനേജ്‌മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.