ജിദ്ദ: കോടതി ഇരട്ടജീവപര്യന്തം തടവിന് ശിക്ഷിച്ച കൊലപാതക കേസിലെ പ്രതികളെ സംരക്ഷിക്കാനുള്ള ലീഗ് ശ്രമം ഖേദകരവും അത്യന്തം അപലപനീയമാണെന്നും ഐ.സി.എഫ് സൗദി നാഷനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. മണ്ണാർക്കാട് കല്ലാംകുഴിയിലെ ഒരു കുടുംബത്തിലെ സഹോദരന്മായ രണ്ട് സുന്നി പ്രവർത്തകരെ മൃഗീയമായി കൊലപ്പെടുത്തിയ കേസിലെ 25 മുസ്ലിം ലീഗ് പ്രവർത്തകരെയും കോടതി ഇരട്ടജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
പ്രതികൾക്ക് വേണ്ട സഹായങ്ങളും സംരക്ഷണവും പാർട്ടിയും എം.എൽ.എയും ചെയ്യുന്നതായി വ്യാപക പരാതിയുണ്ടായിരുന്നെങ്കിലും ഇക്കാലമത്രയും ലീഗ് നേതൃത്വം അത് നിഷേധിക്കുകയായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ലീഗ് സെക്രട്ടറിയുടെ ജിദ്ദയിലെ പ്രസ്താവനയിൽ കൊലപാതകികളെ സംരക്ഷിക്കുമെന്നും കേസുകൾ നടത്താൻ ഇനിയും സഹായിക്കുമെന്നും പറഞ്ഞത് ജനാധിപത്യസമൂഹത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയിൽനിന്ന് ഉണ്ടാവാൻ പാടില്ലാത്തതാണ്.
സമാധാനവും സൗഹാർദവും ആഗ്രഹിക്കുന്ന കേരളസമൂഹത്തോടുള്ള വെല്ലുവിളി മാത്രമല്ല, പ്രവാസ ഭൂമികയിൽ നിലനിൽക്കുന്ന സൗഹാർദാന്തരീക്ഷം തകർക്കാനും പരസ്പര വിശ്വാസം നഷ്ടപ്പെടുത്താനും മാത്രമേ ഇത് സഹായിക്കുകയുള്ളൂ എന്നും ഐ.സി.എഫ് സൗദി നാഷനൽ കമ്മിറ്റി അഭിപ്രായപെട്ടു.
യോഗം മുജീബ് എ.ആർ നഗർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹബീബ് അൽ ബുഖാരി അധ്യക്ഷത വഹിച്ചു. ബഷീർ ഉള്ളണം, സിറാജ് കുറ്റിയാടി, സലീം പാലച്ചിറ, അബ്ദുറഷീദ് സഖാഫി മുക്കം, അബ്ദുറഹിമാൻ മളാഹിരി, അബ്ദുൽ ഖാദർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു. നിസാർ എസ്. കാട്ടിൽ സ്വാഗതവും മുഹമ്മദലി വേങ്ങര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.