റിയാദ്: സൗദി ധാന്യപ്പൊടി മേഖല സ്വകാര്യവത്കരിക്കാന്‍ ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. സ്വകാര്യവത്കരണത്തിന്‍െറ മുന്നോടിയായി 29 അനുഛേദങ്ങളുള്ള നിയമാവലിക്ക് തിങ്കളാഴ്ച തലസ്ഥാനത്ത് ചേര്‍ന്ന ശൂറ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. സ്വകാര്യ മേഖലയില്‍ പുതിയ പൊടിമില്ലുകള്‍ സ്ഥാപിക്കാനും ഈ മേഖലയിലെ സ്വകാര്യ മുതല്‍മുടക്കിന് പ്രേരിപ്പിക്കാനും പ്രേരിപ്പിക്കുന്നതാണ് പുതിയ നിയമാവലി. എന്നാല്‍ സ്വകാര്യവത്കരണത്തോടെ സബ്സിഡി നിര്‍ത്തലാക്കുമെന്നും രാജ്യത്തെ സാധാരണക്കാരുടെ അടിസ്ഥാന ഭക്ഷ്യവിഭവമായ ഖുബ്സിന് വില വര്‍ധിക്കുമെന്നും ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ ആശങ്ക അറിയിച്ചു.
മനുഷ്യരുടെ മുഖ്യ ഭക്ഷണമാണെങ്കിലും ഖുബ്സിന് സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി കാരണം ഭക്ഷണം അനിയന്ത്രിതമായി പാഴാക്കുന്നുണ്ടെന്നും കാലിത്തീറ്റക്ക് വരെ ഉപയോഗിക്കുന്നുണ്ടെന്നും ശൂറ കൗണ്‍സിലില്‍ നേരത്തെ അഭിപ്രായമുയര്‍ന്നിരുന്നു. ഖുബ്സിന് പുറമെ പൊടിയുല്‍പന്നങ്ങള്‍ക്ക് മൊത്തത്തില്‍ വില വര്‍ധിക്കാന്‍ സ്വകാര്യവത്കരണം കാരണമാവുമെന്നും ഇത് രാജ്യത്തെ സാധാരണക്കാരുടെ ജീവിതച്ചെലവ് അവതാളത്തിലാക്കുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ശൂറ കൗണ്‍സില്‍ അംഗം ഡോ. മുഹമ്മദ് ആല്‍ അബ്ബാസ് ആശങ്കപ്പെട്ടു. സ്വകാര്യവത്കരണത്തിന് അംഗീകാരം നല്‍കുന്ന വില നിയന്ത്രണത്തിനുള്ള നടപടികളും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.