ഖമീസ് മുശൈത്ത്: കോവിഡ് -19 പ്രതിരോധ നടപടികളുടെ ഭാഗമായി അബഹ നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ താമസിപ്പിച്ചിരുന്ന മലയാളികളുൾപ്പെടെ ഇന്ത്യൻ തടവുകാർക്ക് നിബന്ധനകൾക്ക് വിധേയമായി മോചനം ലഭിച്ചു. ദക്ഷിണ സൗദിയായ അസീർ മേഖലയിൽ ഇഖാമയുടെ കാലാവധി കഴിഞ്ഞും ഹുറൂബ് പോലുള്ള നിയമക്കുരുക്കിൽ കുടുങ്ങിയും അനധികൃതമായി കഴിഞ്ഞിരുന്ന ആളുകളാണ് അബഹ നാടുകടത്തൽ കേന്ദ്രത്തിലുണ്ടായിരുന്നത്.
17 ഇന്ത്യക്കാരാണ് ജാമ്യവ്യവസ്ഥയിൽ മോചിപ്പിക്കപ്പെട്ടത്. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിന് കീഴിലുള്ള കമ്യൂണിറ്റി വെൽഫെയർ കമ്മിറ്റി അംഗങ്ങളായ അഷ്റഫ് കുറ്റിച്ചൽ, ബിജു കെ. നായർ, ഒ.ഐ.സി.സി അബഹ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി പ്രകാശൻ നാദാപുരം തുടങ്ങിയവരുടെ ശ്രമഫലമായാണ് ഇവർക്ക് ജാമ്യവ്യവസ്ഥയിൽ പുറത്തിറങ്ങാനുള്ള സാഹചര്യമൊരുങ്ങിയത്.
സാമൂഹിക പ്രവർത്തകർ തടവുകാരുടെ വിഷയം അബഹ തർഹീൽ മേധാവി മേജർ ജനറൽ ഖാലിദ് വാദഹിയുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നായിരുന്നു നടപടിയുണ്ടായത്. അബഹ പ്രവിശ്യ ഗവർണർ അമീർ തുർക്കി ബിൻ തലാൽ ബിൻ അബ്ദുൽ അസീസിെൻറ അനുമതിയോടെയാണ് ജാമ്യവ്യവസ്ഥയിൽ മോചിപ്പിക്കാൻ തീരുമാനമായത്. വിമാന സർവിസ് തുടങ്ങുന്ന മുറക്ക് ഇന്ത്യയിലേക്ക് പോകാൻ കഴിയുന്നവിധം ഫൈനൽ എക്സിറ്റ് വിസ നൽകിയാണ് വിട്ടയച്ചിരിക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിന് സെല്ലുകളിലെ ആൾക്കൂട്ടം കുറക്കുക എന്ന മുൻകരുതലിെൻറ ഭാഗവുംകൂടിയാണ് നടപടി. കേരളത്തിൽ നിന്നുള്ളവർ കൂടാതെ ഉത്തർപ്രദേശ്, കശ്മീർ, ത്രിപുര, ബിഹാർ എന്നീ സംസ്ഥാനക്കാരും ഇൗ 17 പേരിലുണ്ട്. കോവിഡ് കാലം കഴിഞ്ഞ് വിമാന സർവിസ് പൂർവസ്ഥിതിയിലായാൽ ഇവർക്കെല്ലാം സ്വദേശങ്ങളിലേക്ക് മടങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.