റിയാദ്: റിയാദിലെ അപെക്സ് കൺവെൻഷൻ സെൻററിൽ മൂന്നുദിവസമായി തുടരുന്ന കിങ് സൽമാൻ ചെസ് ചാമ്പ്യൻഷിപ്പിന് ഇന്ന് സമാപനമാകും. റാപിഡ് റൗണ്ടിൽ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ് ജേതാവായ ശേഷം ബ്ലിറ്റ്സ് റൗണ്ടാണ് ഇപ്പോൾ നടക്കുന്നത്. ശനിയാഴ്ച വൈകുന്നേരത്തോടെ ബ്ലിറ്റ്സ് വിജയിയെയും അറിയാം.
20 ലക്ഷം ഡോളറിലധികം സമ്മാന തുക പ്രഖ്യാപിച്ച കിങ് സല്‍മാന്‍ ചെസ് ചാമ്പ്യന്‍ഷിപ്പിനായുള്ള അവസാന റൗണ്ട് മത്സരങ്ങള്‍ ഇന്ന് ഉച്ചയോടെയാകും ആരംഭിക്കുക. 70 ഓളം രാജ്യങ്ങളില്‍നിന്നുള്ള എണ്ണം പറഞ്ഞ 134 പുരുഷ താരങ്ങളും 100 വനിതാ താരങ്ങളുമാണ് മാറ്റുരക്കുന്നത്. റിയാദിലെ മത്സരം അതുകൊണ്ട് തന്നെ ഏറെ കടുപ്പമേറിയതാണെന്നാണ് ചെസ് ഫെഡറേഷന്‍െറ വിലയിരുത്തല്‍. റാപിഡ് വിഭാഗത്തില്‍ ആനന്ദ് വിജയം ഉറപ്പിച്ചതോടെ ബ്ലിറ്റ്സ് വിഭാഗത്തില്‍ ഇന്ന് നടക്കുന്ന അന്തിമ പോരാട്ടം നിലവിലെ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണിനും വേള്‍ഡ് റാപ്പിഡ് ആൻറ് ബ്ലിറ്റ്സ് ചാമ്പ്യനായ റഷ്യയുടെ സെര്‍ജി കരാജ്കിനും ഏറെ നിർണായകമാണ്. രണ്ട് ദിവസങ്ങളിലായി 22 റൗണ്ടുകളാണ് ബ്ലിറ്റ്സ് മത്സരം. ഇന്ന് രാത്രി 8.30 നാണ് സമാപന ചടങ്ങുകൾ ആരംഭിക്കുക.
റാപ്പിഡ് വിഭാഗത്തില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ആനന്ദ് കിരീടം ഉറപ്പിച്ചത്. നിലവിലെ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ ഒമ്പതാം റൗണ്ടില്‍ മറികടന്ന ആനന്ദ് അവസാന റൗണ്ടില്‍ റഷ്യയുടെ വ്ലാഡിമിര്‍ ഫെഡൊസീവിനെ ട്രൈബ്രേക്കറില്‍ കീഴ്പ്പെടുത്തി. സൗദിയില്‍ കളിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും മികച്ച സംഘാടനമാണ് ലോക ചെസ് ചാമ്പ്യന്‍ ഷിപ്പിന് വേദിയൊരുക്കിയ റിയാദ് നടത്തിയതെന്നും ‘ഗള്‍ഫ് മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തില്‍ ആനന്ദ് വ്യക്തമാക്കി. പതിനഞ്ച് റൗണ്ട് മത്സരത്തില്‍ ആറ് വിജയങ്ങളും ഒമ്പത് സമനിലകളുമാണ് ആനന്ദിെൻറ നേട്ടം ഉറപ്പാക്കിയത്. ഇന്ത്യയില്‍നിന്ന് ആനന്ദിന് പുറമെ അധിപന്‍, വിഡിത് സന്തോഷ്, ഹരികൃഷ്ണ, ഗാംഗുലി സൂര്യ ശേഖര്‍, സേതുരാമന്‍, ഹറീകാ ഡ്രോണവലി, പത്മിനി, കാരവഡേ ഐഷ, വിജയലക്ഷ്മി സുബ്രമണ്യന്‍ തുടങ്ങിയ താരങ്ങളും റിയാദിലത്തെിയിട്ടുണ്ട്
വനിതാ വിഭാഗത്തില്‍ ചൈനയുടെ ജൂ വെന്‍ജിനാണ് റാപ്പിഡ് കിരീടം നേടിയത്. സൗദിയിലെ പ്രഥമ മത്സരത്തില്‍ തന്നെ കളിക്കളത്തിലെ സ്ത്രീ സാനിധ്യവും ശ്രദ്ധേയമാണ്. നാല് ഇന്ത്യന്‍ വനിതാ താരങ്ങളുള്‍പ്പെടെ 100 വനിതകളാണ് മല്‍സര രംഗത്തുള്ളത്. ആതിഥേയത്വം വഹിക്കുന്ന സൗദിയില്‍ നിന്ന് അഞ്ച് വനിതാ താരങ്ങള്‍ കിങ് സല്‍മാന്‍ ചാമ്പ്യന്‍ ഷിപ്പിന് ഏറ്റുമുട്ടുന്നുണ്ട്. മല്‍സര നിയന്ത്രണത്തിനും നിരീക്ഷണത്തിനും വിദേശ വനിതകള്‍ക്കൊപ്പം സൗദി വനിതകളുടെ സാന്നിധ്യവും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.