ദമ്മാം: അഖിലേന്ത്യ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ കേന്ദ്രത്തിനായി പ്രതീക്ഷയോടെയുള്ള കാത്തിരിപ്പുകൾക്കൊടുവിൽ പതിവുപോലെ സൗദിയിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും നിരാശ മാത്രം. നീറ്റ് പരീക്ഷ നടക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുേമ്പാൾ മൂന്നു ദിവസം മുമ്പ് മാത്രം നൽകുന്ന ഹാൾ ടിക്കറ്റിൽ രക്ഷിതാക്കളുടെ ഒപ്പ് വേണമെന്ന നിർദേശവും ആശങ്ക പടർത്തിയിരിക്കുകയാണ്.
ഇന്ത്യയിൽ കോവിഡ് വ്യാപനം തുടരുകയും നിപ പുതിയ ഭീഷണി ഉയർത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ അവസാന സമയം ധിറുതിപ്പെട്ട് കുട്ടികളെ നാട്ടിലേക്ക് അയക്കേണ്ടി വന്ന പ്രവാസി രക്ഷിതാക്കൾ വലിയ മാനസികസമ്മർദമാണ് അനുഭവിക്കുന്നത്. 800 ലധികം കുട്ടികൾ നീറ്റ് പരീക്ഷക്ക് തയാറെടുക്കുന്ന സൗദിയിൽ ഇതിെൻറ കേന്ദ്രം അനുവദിച്ചേക്കുമെന്ന അംബാസഡറുടെ ഉറപ്പിൽ പ്രതീക്ഷ അർപ്പിച്ച് കാത്തിരിക്കുകയായിരുന്നു ഇവിടുത്തെ വിദ്യാർഥികൾ. ഇന്ത്യ മുഴുവനുമുള്ള 500 ലധികം മെഡിക്കൽ കോളജുകളിൽ ഉള്ള 85,000 സീറ്റുകൾക്കായാണ് 16 ലക്ഷം കുട്ടികൾ 12ന് നീറ്റ് പരീക്ഷ എഴുതുന്നത്. ഇതിൽ 40 ശതമാനം മാത്രമാണ് ഗവൺമെൻറ് മേഖലയിൽ ഉള്ളത്.
ബാക്കിയുള്ള സീറ്റുകളിലെല്ലാം വലിയ ഫീസ് കൊടുത്തു മാത്രമെ കുട്ടികൾക്ക് പഠനം പൂർത്തിയാക്കാൻ കഴിയുകയുള്ളൂ. ഇത് തരണം ചെയ്യാൻ നിരവധി കുട്ടികളാണ് വിദേശ രാജ്യങ്ങളിലെ യൂനിവേഴ്സിറ്റികളെ ആശ്രയിക്കുന്നത്. എന്നാൽ 2018ൽ നിലവിൽ വന്ന നിയമപ്രകാരം നീറ്റ് പരീക്ഷ പാസാകാത്തവർ വിദേശങ്ങളിൽ പഠിച്ച് ബിരുദം കരസ്ഥമാക്കിയാലും ഇന്ത്യയിൽ ഡോക്ടറായി ജോലിചെയ്യാൻ സാധിക്കുകയില്ല. ഇതോടെ വിദേശത്ത് പഠിക്കുന്ന നിരവധി പേരാണ് പ്രതിസന്ധിയിലായത്.
കഴിഞ്ഞ വർഷം കോവിഡ് കാരണം നീറ്റ് എഴുതാൻ കഴിയാതിരുന്ന ആയിരക്കണക്കിന് കുട്ടികൾക്ക് ഇപ്രാവശ്യവും അത് വലിയ കടമ്പയാവുകയാണ്. അവസാന നിമിഷമാണ് പലർക്കും കുട്ടികളെ തനിയെ നാട്ടിലേക്ക് അയക്കേണ്ടി വന്നത്. ഹാൾ ടിക്കറ്റിലെ രക്ഷിതാക്കളുടെ ഒപ്പ് വേണമെന്ന നിബന്ധനയും പലർക്കും പ്രശ്നം സൃഷ്ടിച്ചിരിക്കുകയാണ്. തനിക്ക് ഡിജിറ്റൽ ഒപ്പിടാനുള്ള സാഹചര്യമുള്ളതുകൊണ്ട് മാത്രമാണ് തനിക്ക് ഈ പ്രതിസന്ധി മറികടക്കാൻ സാധിച്ചതെന്നും നിരവധി രക്ഷിതാക്കൾ അവസാന നിമിഷം നാട്ടിലേക്ക് ഇതിനായി യാത്ര ചെയ്യേണ്ടിവന്നുവെന്നും ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ഭരണസമിതി മുൻ ചെയർമാൻ സുനിൽ മുഹമ്മദ് പറഞ്ഞു. രോഗകാലത്ത് നിങ്ങളെവിടെയാണോ ഉള്ളത് അവിടെത്തന്നെ തുടരണമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പു പോലും ലംഘിക്കപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. പല പരീക്ഷകളും മാറ്റിവെക്കുന്ന കൂട്ടത്തിൽ അവസാന നിമിഷം നീറ്റും മാറ്റിവെക്കുമോ എന്നറിയാത്ത ആശങ്കയിൽ കൂടിയാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.