ഇന്ത്യൻ യുദ്ധക്കപ്പലായ ഐ.എൻ.എസ് കൊച്ചി സൗദിയിലെ ജുബൈൽ തീരത്തെത്തിയപ്പോൾ
ദമ്മാം: ഇന്ത്യയും സൗദിയും തമ്മിൽ ശക്തമായ പ്രതിരോധ സൗഹൃദത്തിന്‍റെ ഭാഗമായി ഇന്ത്യൻ വെസ്റ്റേൺ നേവൽ ഫ്ലീറ്റിന്‍റെ മുൻനിര യുദ്ധക്കപ്പലായ ഐ.എൻ.എസ് കൊച്ചി സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ തുറമുഖത്തെത്തി. തിങ്കളാഴ്ച ഉച്ചയോടെ എത്തിയ കപ്പലിന് റോയൽ സൗദി നാവികസേന, ബോർഡർ ഗാർഡുകൾ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഊഷ്മള വരവേൽപ്പാണ് നൽകിയത്.
ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനും ഇരു സേനകൾ തമ്മിലുള്ള സംയുക്ത അഭ്യാസത്തിനുമായാണ് കപ്പൽ എത്തിയിട്ടുള്ളത്. 'അൽ മൊഹദ് അൽ ഹിന്ദി' എന്ന പേരിൽ ഇരു നാവിക സേനകൾക്കിടയിലുള്ള കടൽ അഭ്യാസങ്ങൾ വരും ദിവസങ്ങളിൽ അരങ്ങേറും.
2015 സെപ്തംബർ 30 നാണ് ഐ.എൻ.എസ് കൊച്ചി കമ്മീഷൻ ചെയ്തത്. തദ്ദേശീയമായി രൂപ കൽപന ചെയ്ത ഈ കപ്പൽ മസാഗൻ ഡോക്ക് ലിമിറ്റഡ് ആണ് നിർമ്മിച്ചിട്ടുള്ളത്. കൊൽക്കത്ത ക്ലാസ് സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ വിഭാഗത്തിലെ ഏറ്റവും ശക്തമായ യുദ്ധക്കപ്പലുകളിലൊന്നാണിത്.
കപ്പലിനരികെ ഇന്ത്യൻ, സൗദി നാവിക ഉദ്യോഗസ്ഥർ
വിജയകരമായ നിരവധി പോരാട്ട വീര്യങ്ങളുടെ ചരിതം ഇതിനൊപ്പമുണ്ട്. അതി ശക്തമായ നെറ്റ്വർക്കുകളാണ് ഇതിന്‍റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. അന്തരീക്ഷത്തിൽ നിന്നും കടലിൽ നിന്നും വെള്ളത്തിനടിയിൽ നിന്നും ഉണ്ടാകുന്ന ഏതൊരു ഭീഷണിയേയും നിർവീര്യമാക്കാൻ അത്യാധുനിക ആയുധശേഖരങ്ങളും സെൻസറുകളും ഇതിൽ ഉൾക്കൊള്ളുന്നുണ്ട്. രാജ്യം വികസിപ്പിച്ച മികച്ച സംവിധാനങ്ങളും ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട്, ഫോൾഡബിൾ ഹാംഗർ ഡോറുകൾ, ഹലോ ട്രാവേഴ്സിംഗ് സിസ്റ്റം, ഷിപ്പിന്‍റെ സ്റ്റെബിലൈസറുകൾ എന്നിവ ഇതിന്‍റെ പ്രത്യേകതകളാണ്.
ദക്ഷിണേന്ത്യയിലെ സജീവമായ ഇന്ത്യൻ തുറമുഖ നഗരമായ കൊച്ചിയിൽ നിന്നാണ് ഐ.എൻ.എസ് കൊച്ചി എന്ന പേര് ഇതിന് ലഭിച്ചത്. ഇന്ത്യൻ നാവികസേനയും കൊച്ചി നഗരവും തമ്മിലുള്ള പ്രത്യേക ബന്ധത്തിന്‍റെ ഭാഗമായി കൊച്ചിക്കുള്ള ആദരവ് കൂടിയായിരുന്നു ഈ പേര്.
ഒരു വാളും കവചവും, നീല വെള്ള സമുദ്ര തിരമാലകളിൽ സവാരി ചെയ്യുന്ന ബോട്ടുമാണ് ഇതിൽ ആലേഖനം ചെയ്തിട്ടുള്ള മുദ്ര. മലബാർ മേഖലയിലെ സമ്പന്നമായ സമുദ്ര പൈതൃകത്തെയും ആയോധന പാരമ്പര്യത്തെയും ആണ് ഇത് പ്രതിനിധീകരിക്കുന്നത്. മുൻകാലങ്ങളിൽ വിവിധ സൗഹൃദ വിദേശ നാവികസേനകളുമായി സംയുക്ത അഭ്യാസങ്ങളിൽ ഈ കപ്പൽ പങ്കുചേർന്നിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഇന്ത്യൻ അംബാസഡർ, മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ള പ്രമുഖർ കപ്പൽ സന്ദർശിക്കും.
ഇരു രാജ്യങ്ങൾക്കുമിടയിൽ ശക്തമായ സൗഹൃദത്തിനൊപ്പം പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിനുമുള്ള തീരുമാനത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷങ്ങളിലും കപ്പലുകൾ സൗദി തീരങ്ങളിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.