റിയാദ്: സൗദിയില്‍ ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന മൂല്യ വര്‍ധിതി നികുതി 2018 ജനുവരി ഒന്നിന് മുമ്പ് നിര്‍മിച്ച ഉല്‍പന്നങ്ങള്‍ക്കും ബാധകമായിരിക്കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആൻഡ് ടാക്സ് വ്യക്തമാക്കി. ഉല്‍പാദന സമയമല്ല മറിച്ച് വില്‍പന, വിനിമയ സമയമാണ് നികുതിക്ക് മാനദണ്ഡമാക്കുക എന്ന് അതോറിറ്റി വിശദീകരിച്ചു. ഉല്‍പാദന തിയതി വാറ്റ് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പാണെങ്കില്‍ അത്തരം ഉല്‍പന്നങ്ങള്‍ വാറ്റില്‍ നിന്ന് ഒഴിവാക്കുമെന്ന വ്യാജ വാര്‍ത്ത പ്രചരിച്ച സാഹചര്യത്തിലാണ് അതോറിറ്റിയുടെ വിശദീകരണം.2018 ജനുവരി ഒന്ന് മുതല്‍ വിനിമയം നടക്കുന്ന ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വാറ്റ് ബാധകമാണ്. ഇതില്‍ ഒഴിവുള്ള ഇനങ്ങള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.വാറ്റ് രജിസ്ട്രേഷന്‍ സമയം അവസാനിക്കുന്നതോടെ നടപടികള്‍ പൂര്‍ത്തീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വാര്‍ഷിക വിറ്റുവരവിെൻറ അടിസ്ഥാനത്തിലാണ് വാറ്റ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാകുന്ന സ്ഥാപനങ്ങളെ ഇനം തിരിച്ചിട്ടുള്ളത്. സ്ഥാപനങ്ങള്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ സാവകാശം അതോറിറ്റി അനുവദിച്ചിരുന്നു. പുതുവര്‍ഷത്തില്‍ പ്രാബല്യത്തില്‍ വരുന്ന നികുതി മാറ്റിവെക്കാനോ സമയം നീട്ടാനോ സാധ്യതയില്ലെന്നും അധികൃതര്‍ ആവര്‍ത്തിച്ചു. പുതുവര്‍ഷ ബജറ്റില്‍ പെട്രോളിതര വരുമാനത്തിലെ സുപ്രധാന ഇനം കൂടിയാണ് പുതിയ നികുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.