ജിദ്ദ: ജീസാനിലേക്കും അബ്ഹയിലേക്കും വീണ്ടും ഹൂതി ഡ്രോൺ ആക്രമണം. ജീസാനിലെ ജനവാസകേന്ദ്രം ലക്ഷ്യമാക്കി ശനിയാഴ്ച രാത്രി 10.45ഒാടെയുണ്ടായ ഡ്രോൺ ആക്രമണത്തെ സൗദി സഖ്യസേനയുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തു. സ്ഫോടക വസ്തു നിറച്ച ഡ്രോണാണ് ഹൂതികൾ യമനിലെ സൻആയിൽ നിന്ന് ജീസാനിലേക്ക് തൊടുത്തതെന്ന് സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു.
അബ്ഹ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണമുണ്ടായത് രാത്രി 11 .45നായിരുന്നു. ഇതും സഖ്യസേന ലക്ഷ്യം കാണാൻ അനുവദിച്ചില്ല. കഴിഞ്ഞ ദിവസം സൗദിക്കുനേരെ നടത്തിയ ആക്രമണം യമൻ അതിർത്തിക്കുള്ളിൽതന്നെ സഖ്യസേന വിഫലമാക്കിയിരുന്നു. അതിനിടെ ഹൂതികൾ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് യമനിലെ അൽജൗഫ് പ്രവിശ്യയിൽ കുട്ടി ഉൾപ്പെടെ മൂന്നു പേർ മരിച്ചു. ഒരാൾക്കു പരിക്കേറ്റു. സൻആയിൽ ഹൂതികളുെട കേന്ദ്രങ്ങൾക്കു നേരെ സഖ്യസേന സൈനിക നടപടി ശക്തമാക്കിയിട്ടുണ്ട്. സൗദിയിലെ ജനവാസകേന്ദ്രങ്ങൾക്കും വിമാനത്താവളങ്ങൾക്കും നേരെ ഹൂതി ആക്രമണങ്ങളുടെ മാസമാണ് കടന്നുപോയത്. കഴിഞ്ഞ മാസം അബ്ഹ വിമാനത്താവളങ്ങളിലേക്ക് നടന്ന രണ്ട് ഹൂതി ആക്രമണങ്ങളിൽ 33 പേർക്ക് പരിക്കേൽക്കുകയും ഒരു സിറിയൻ പൗരൻ മരിക്കുകയും ചെയ്തിരുന്നു.
15ഒാളം ഡ്രോൺ ആക്രമണങ്ങളെയാണ് അബ്ഹയിൽ മാത്രം സഖ്യസേന വിഫലമാക്കിയത്. ജീസാനിലേക്കും കടുത്ത ആക്രമണമാണ് ഹൂതികൾ ജൂണിൽ നടത്തിയത്. ഹൂതികൾക്ക് ആയുധങ്ങൾ എത്തിക്കുന്നത് ഇറാനാണെന്ന് സൗദി സഖ്യസേന തെളിവുസഹിതം ആരോപണമുന്നയിക്കുന്നുണ്ട്. അന്താരാഷ്ട്ര സമൂഹം കടുത്ത ഭാഷയിലാണ് സൗദി ജനവാസമേഖലയിലേക്കുള്ള ഹൂതി ആക്രമണങ്ങളെ വിമർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.