ഈ വർഷത്തെ ഹജ്ജിലെ അവസാന സംഘമായ
ഇന്തോനേഷ്യൻ തീർഥാടകർക്ക് സൗദി എയർലൈൻസ് യാത്രയയപ്പ് നൽകിയപ്പോൾ
മദീന: ഈ വർഷത്തെ ഹജ്ജിലെ അവസാന തീർഥാടക സംഘത്തിന് സൗദി എയർലൈൻസ് (സൗദിയ) യാത്രയയപ്പ് നൽകി. മദീനയിലെ വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട ഇന്തോനേഷ്യയിലേക്കുള്ള അവസാന ഹജ്ജ് വിമാനത്തിലെ തീർഥാടകരെയാണ് ഹൃദ്യമായി യാത്രയാക്കിയത്.
ഈ വർഷത്തെ ഹജ്ജിലെ അവസാന സംഘമായ
ഇന്തോനേഷ്യൻ തീർഥാടകർക്ക് സൗദി എയർലൈൻസ് യാത്രയയപ്പ് നൽകിയപ്പോൾ
ദൈവത്തിെൻറ അതിഥികളെ സേവിക്കുന്നതിലും തീർഥാടകർക്ക് ഉയർന്ന തലത്തിലുള്ള പരിചരണവും ആശ്വാസവും നൽകാനുള്ള ഭരണകൂടത്തിെൻറ നിർദേശങ്ങൾ നടപ്പാക്കുന്നതിലുമുള്ള അഭിമാനബോധത്തിൽ നിന്നാണ് ഈ സീസണിലെ സേവനങ്ങളുടെ വിജയമെന്ന് സൗദി എയർലൈൻസ് കമ്പനിയുടെ ഗ്രൗണ്ട് ഓപറേഷൻസ് വൈസ് പ്രസിഡൻറ് മുഹമ്മദ് ബിൻ അബ്ദുൽ റസാഖ് ബാ ഉക്ദ പറഞ്ഞു.
ഈ സീസണിൽ സൗദിയ വിവിധ രാജ്യങ്ങളിലെ 145 വിമാനത്താവളങ്ങളിൽനിന്ന് 4,400 സർവിസുകളിലായി 8,08,000 തീർഥാടകർക്ക് യാത്രാസൗകര്യമൊരുക്കി. ഏറ്റവും പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്ന 147 വിമാനങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. 74 ദിവസം നീണ്ടുനിന്ന സമഗ്ര പ്രവർത്തനമാണ് ഇതിന് പിന്നിലെന്നും ബാ ഉക്ദ പറഞ്ഞു.
ലഗേജ് ഭാരം ചുമക്കേണ്ടതില്ലാത്ത ‘ബാഗേജില്ലാതെ ഹജ്ജ്’എന്ന സംരംഭം മികച്ച നിലയിൽ ഈ വർഷം നടപ്പാക്കാനായി. പുറമേ ബുക്കിങ് നടപടിക്രമങ്ങൾ സുഗമമാക്കുന്ന നിരവധി ഡിജിറ്റൽ സേവനങ്ങൾ ഈ സീസണിൽ സജീവമാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് 2,70,000 ബാഗുകൾ കൈകാര്യം ചെയ്യുന്നതിനും വിമാനത്താവളങ്ങൾക്കുള്ളിലെ ഗതാഗതം സുഗമമായി നടക്കുന്നതിനും കാരണമായി.
ഹജ്ജ് തീർഥാടന പരിചരണസേവനങ്ങളുടെ ഭാഗമായി 2,40,000 കുപ്പി സംസം വെള്ളവും നൽകി. ഹജ്ജ്, ഉംറ മന്ത്രാലയവുമായി സഹകരിച്ച് എല്ലാ രാജ്യക്കാർക്കും അനുയോജ്യമായ ഒന്നിലധികം ഭാഷകളിൽ കർമങ്ങളെ കുറിച്ചു വിശദീകരിച്ചതായും ബാ ഉക്ദ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.