ജിദ്ദ: 'ഗൾഫ് മാധ്യമം' സംഘടിപ്പിച്ചിരിക്കുന്ന 'സോക്കർ കപ്പ് 2025' സീസൺ മൂന്ന് സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് ആവേശകരമായ തുടക്കം. ജിദ്ദ ഖാലിദ് ബിൻ വലീദ് റുസൂഖ് സ്റ്റേഡിയത്തിൽ ഇന്നലെ രാത്രി ഏഴ് മണിക്ക് ആരംഭിച്ച ടൂർണമെന്റ് ഫുട്ബാൾ പ്രേമികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ജൂനിയർ, സീനിയർ, വെറ്ററൻസ് വിഭാഗങ്ങളിലായി 16 പ്രമുഖ ടീമുകളാണ് മത്സരത്തിൽ ബൂട്ടണിയുന്നത്. ആദ്യ റൗണ്ട് മാച്ചുകളാണ് ഇന്നലെ അവസാനിച്ചത്.
സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഇന്ന് ഏഴ് മുതൽ നടക്കും. ഇന്ന് രാത്രി ഒമ്പതിന് നടക്കുന്ന ചടങ്ങിൽ ജിദ്ദ ചേംബർ ഓഫ് കോമേഴ്സ് എന്റർടൈമെന്റ് ആൻഡ് സ്പോർട്സ് കമ്മിറ്റി ചെയർമാനും അൽഅഹ് ലി ക്ലബ് മുൻ പ്രസിഡന്റുമായ ഡോ. അബ്ദുൽ ഇലാഹ് മുഅമിന, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ലേബർ ആൻഡ് കമ്യൂണിറ്റി വെൽഫെയർ കോൺസുൽ കമലേഷ് കുമാർ മീണ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. മുൻ സന്തോഷ് ട്രോഫി, യൂനിവേഴ്സിറ്റി താരങ്ങളുൾപ്പെടെ സിഫിന്റെ മുൻനിര കളിക്കാർ വിവിധ ടീമുകൾക്ക് വേണ്ടി ബൂട്ടണിയും. കാണികൾക്കിടയിൽ തത്സമയ പ്രവചന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ആവേശകരമായ ഫുട്ബാൾ മത്സരങ്ങൾ വീക്ഷിക്കുന്നതിനായി മുഴുവൻ കാൽപന്ത് കളി പ്രേമികളെയും പ്രത്യേകം ക്ഷണിക്കുന്നതായി 'ഗൾഫ് മാധ്യമം' മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.