ഗൗരിയമ്മക്ക് ആദരാജ്ഞലി അർപ്പിച്ച് റിയാദ് നവോദയ ഓൺലൈനിൽ ചേർന്ന അനുശോചനയോഗം
റിയാദ്: അന്തരിച്ച കമ്യൂണിസ്റ്റ് നേതാവും മുൻമന്ത്രിയുമായിരുന്ന കെ.ആർ. ഗൗരിയമ്മക്ക് ആദരാഞ്ജലികളർപ്പിച്ച് റിയാദ് നവോദയ അനുശോചനയോഗം ഓൺലൈനിൽ സംഘടിപ്പിച്ചു. കേരളംകണ്ട ഏറ്റവും ധീരയായ വനിതയായിരുന്നു കെ.ആർ. ഗൗരിയമ്മ.
കേരള ചരിത്രത്തിനുമുന്നേ നടന്ന് അനവധി സമര പോരാട്ടങ്ങളിലൂടെയും സാമൂഹികപരിഷ്കരണത്തിന് അടിത്തറപാകിയ നിരവധി ഭരണപരിഷ്കാരങ്ങളിലൂടെയും അടിസ്ഥാനജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രയത്നിച്ച ജീവിതമായിരുന്നു അവരുടേത്. സമാനതകളില്ലാത്ത പീഡനമായിരുന്നു ഗൗരിയമ്മക്ക് ജയിലിൽ അനുഭവിക്കേണ്ടി വന്നത്. സമ്പത്തുള്ള തറവാട്ടിൽ ജനിച്ച്, പിന്നാക്ക വിഭാഗത്തിൽനിന്നുള്ള ആദ്യത്തെ നിയമബിരുദദാരിയായിട്ടും അക്കാലത്ത് തടവറയും പീഡനങ്ങളും മാത്രം സ്വപ്നം കാണാൻ കഴിയുന്ന ചെങ്കൊടി കൈകളിലേന്തി ജനങ്ങൾക്കിടയിലേക്കിറങ്ങുകയായിരുന്നു ഗൗരിയമ്മ ചെയ്തത്. സ്ത്രീ സമൂഹത്തിനാകെ മാതൃകയാണവർ.
കാർഷിക നിയമം, കുടിയൊഴിപ്പിക്കൽ നിരോധന നിയമം, പാട്ടം പിരിക്കൽ നിരോധന നിയമം, കുടികിടപ്പവകാശ നിയമം എന്നിങ്ങനെ അടിസ്ഥാന ജനവിഭാഗത്തിന് ജനിച്ച മണ്ണിൽ ജീവിക്കാനുള്ള അവകാശം ഉറപ്പിച്ചുനൽകിയത് കെ.ആർ. ഗൗരിയമ്മ അവതരിപ്പിച്ച നിയമങ്ങളിലൂടെയായിരുന്നുവെന്നും പ്രസംഗകർ അനുസ്മരിച്ചു.
അനുശോചന യോഗത്തിൽ നവോദയ പ്രസിഡൻറ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു, ബാബുജി, മനോഹരൻ, ഷാജു പത്തനാപുരം, അനിൽ മണമ്പൂര്‍, ശ്രീരാജ്, ജോജോ, അരുൺ, അനിൽ പിരപ്പൻകോട്, കലാം, കുമ്മിൾ സുധീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.