റിയാദ്: ലോകത്തെ നീതിയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ നിലവിലെ ആഗോള ക്രമം പരാജയപ്പെട്ടിരിക്കുകയാണെന്ന് സൗദി അറേബ്യൻ വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. ഗസ്സയിലെ യുദ്ധവും ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ മറ്റ് സംഘർഷങ്ങളും അവഗണിക്കാൻ കഴിയാത്തവിധം ഈ വ്യവസ്ഥയുടെ പോരായ്മകളെ തുറന്നുകാട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിൽ ‘പരിഷ്കരണത്തിനും നാശത്തിനും ഇടയിലുള്ള അന്താരാഷ്ട്ര ക്രമം’ എന്ന പ്രമേയത്തിൽ നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗസ്സയിലെ അക്രമങ്ങൾ തുടരുന്നിടത്തോളം കാലം നിലവിലെ വെടിനിർത്തൽ ശ്രമങ്ങളെ വിശ്വസനീയമായി കാണാനാവില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തോക്കുകൾ നിശബ്ദമാകാത്ത അവസ്ഥയെ വെടിനിർത്തലായി കണക്കാക്കാനാവില്ല. സജീവമായ പോരാട്ടങ്ങൾക്ക് നേരിയ ശമനമുണ്ടാകുമ്പോഴും മേഖലയിലെ മാനുഷിക പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. കൊലപാതകങ്ങൾ നിലച്ചാൽ പോലും മരണസംഖ്യ കുറയുന്നില്ലെന്നും സഹായങ്ങൾ എത്തിക്കുന്നതിന് ഇപ്പോഴും വലിയ തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗസ്സയിലെ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കുകയും അവിടുത്തെ സാഹചര്യങ്ങൾ സുസ്ഥിരമാക്കുകയും ചെയ്യുക എന്നതാകണം അടിയന്തര മുൻഗണന. മരണം തടയുക, പുനർനിർമ്മാണം ആരംഭിക്കുക, അയൽക്കാർക്ക് ഗസ്സയിൽ നിന്ന് യാതൊരുവിധ സുരക്ഷാ ഭീഷണികളുമില്ലെന്ന് ഉറപ്പാക്കുക എന്നിവയ്ക്കും പ്രാധാന്യം നൽകണം. ഏതൊരു രാഷ്ട്രീയ പ്രമേയവും ഫലസ്തീൻ ജനതയുടെ അവകാശങ്ങളെ പൂർണ്ണമായും അഭിസംബോധന ചെയ്യുന്നതാകണം. ഫലസ്തീനികളുടെ സ്വയം നിർണയാവകാശം സ്ഥിരീകരിക്കുന്ന തരത്തിൽ അടുത്തിടെ അംഗീകരിച്ച പ്രമേയത്തിലെ ഭാഷ, സ്വയം നിർണ്ണയത്തിലേക്കുള്ള പാതയിലെ സുപ്രധാന ചുവടുവെപ്പാണെന്നും മന്ത്രി ഓർമിപ്പിച്ചു.
ഗസ്സയെയും വെസ്റ്റ് ബാങ്കിനെയും ഒരേപോലെ പരിഗണിക്കുന്ന സമഗ്രമായ സമീപനത്തിലൂടെ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ. വെസ്റ്റ് ബാങ്കിലുള്ളവർ ഉൾപ്പെടെയുള്ള ഫലസ്തീനികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ഈ മേഖലകളുടെ ഐക്യം നിലനിർത്തുന്നത് നിർണായകമാണ്, അത് ഗസ്സയിലെ സ്ഥിതി സുസ്ഥിരമാക്കിയാൽ മാത്രമേ സാധ്യമാകൂ. എല്ലാ ബന്ദികളും ഇപ്പോൾ പുറത്തുവന്ന സാഹചര്യത്തിൽ, ഗസ്സയിലെ ഫലസ്തീനികളുടെ ജീവിതം മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്തിക്കുന്നതിലാണ് ഇനി ആഗോള സമൂഹം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.