മക്ക ഹറമിന് പുറത്തുള്ള മൊബൈൽ ബാർബർ ഷോപ്പുകളിൽ മുടി മുറിക്കുന്ന തീർഥാടകൻ
മക്ക: മസ്ജിദുൽ ഹറാം പരിസരത്ത് തീർഥാടകർക്കായി ഒരുക്കിയ സൗജന്യ മുടിയെടുക്കൽ (ഹൽഖ്) സേവനം 20 ലക്ഷത്തിലധികം പേർ ഉപയോഗപ്പെടുത്തിയതായി ഇരുഹറം കാര്യാലയ അതോറിറ്റി അറിയിച്ചു. ഉംറ തീർഥാടകർക്കായി അതോറിറ്റി നടപ്പാക്കുന്ന വിപുലമായ സേവന പദ്ധതികളുടെ ഭാഗമായാണ് ഈ നേട്ടം.
ഹറമിന്റെ കിഴക്കൻ മുറ്റത്താണ് ഇതിനായി അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള മൊബൈൽ ബാർബർ ഷോപ്പുകൾ ഒരുക്കിയിരിക്കുന്നത്. വിദഗ്ധ പരിശീലനം ലഭിച്ച തൊഴിലാളികളുടെ മേൽനോട്ടത്തിലാണ് ഷോപ്പുകൾ പ്രവർത്തിക്കുന്നത്. ഇത് തിരക്ക് ഒഴിവാക്കാനും വേഗത്തിൽ കർമങ്ങൾ പൂർത്തിയാക്കാനും തീർഥാടകരെ സഹായിക്കുന്നു.
തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കർശനമായ അണുനശീകരണ - ശുചിത്വ മാനദണ്ഡങ്ങളാണ് ഇവിടെ പാലിക്കുന്നത്. ഓരോ തീർഥാടകനും ഉയർന്ന ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ അതോറിറ്റി പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ‘തീർഥാടകർക്ക് ഉംറ കർമങ്ങൾ സുഗമമായും മനസ്സമാധാനത്തോടെയും പൂർത്തിയാക്കാൻ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഭരണകൂടം നൽകുന്ന ലോകോത്തര സേവനങ്ങളുടെ ഗുണനിലവാരമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്’ -അതോറിറ്റി വ്യക്തമാക്കി.
ഇരുഹറമുകളിലെത്തുന്ന വിശ്വാസികൾക്ക് സുരക്ഷിതവും സമഗ്രവുമായ ആരാധനാ അന്തരീക്ഷം ഒരുക്കുന്നതിനും അവരുടെ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമുള്ള സൗദി ഭരണകൂടത്തിന്റെ നിരന്തരമായ പരിശ്രമങ്ങളുടെ ഭാഗമായാണ് ഈ സൗജന്യ സേവനം തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.