ജിദ്ദ: പഴയതും പുതിയതുമായ പുസ്തകങ്ങൾ പ്രദർശിപ്പിച്ച 'ഫോക്കസ് ബുക്ക് ഹറാജ്' അക്ഷരങ്ങളുടെ ഉത്സവമായി. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പുസ്തകപ്രേമികളെ രണ്ടാമത് ബുക്ക് ഹറാജ് ആകർഷിച്ചു. ലിറ്റ് എക്സ്പോയുടെ ഭാഗമായി ഫോക്കസ് ഇന്റർനാഷനൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിച്ച പ്രദർശന വിപണന മേളയിൽ ബുക്ക് ഹറാജിന് പുറമെ ആർട്ട് എക്സിബിഷൻ, ലെഗസി ഡോക്യുമെന്ററി, വേൾഡ് കപ്പ് സെൽഫി കൗണ്ടർ, ഫുഡ് കോർട്ട് തുടങ്ങിയവയും ഒരുക്കിയിരുന്നു. വൈകിട്ട് നാല് മണിക്ക് ആരംഭിച്ച പരിപാടികൾ രാത്രി പത്തുവരെ തുടർന്നു.
പുസ്തകമേളയുടെ ഉദ്ഘാടനം മാധ്യമപ്രവർത്തകൻ എ.എം. സജിത് നിർവഹിച്ചു. പുസ്തകങ്ങൾ വായിക്കപ്പെടുമ്പോഴാണ് അക്ഷരങ്ങൾക്ക് ജീവൻ ലഭിക്കുന്നത്. ഷെൽഫുകളിൽ മരിച്ചു കിടക്കുന്ന പുസ്തകങ്ങൾക്ക് ജീവനേകുകയാണ് ബുക്ക് ഹറാജിലൂടെ ഫോക്കസ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജൈസൽ അബ്ദുറഹ്മാൻ സ്വാഗതവും റഷാദ് കരുമാര നന്ദിയും പറഞ്ഞു.
പ്രവാസി എഴുത്തുകാരുടെ രചനകൾ, പ്രമുഖരുടെ ആത്മകഥകൾ, പ്രശസ്തരായ എഴുത്തുകാരുടെ ലേഖനങ്ങൾ, കവിതകൾ, നോവലുകൾ, കുട്ടികളുടെ പുസ്തകങ്ങൾ, അക്കാദമിക് പുസ്തകങ്ങൾ, ഇസ്ലാമിക മതപഠന പുസ്തകങ്ങൾ തുടങ്ങി രണ്ടായിരത്തോളം പുസ്തകങ്ങൾ മേളയിൽ സജ്ജമാക്കിയിരുന്നു. വായിച്ചുകഴിഞ്ഞ പുസ്തകങ്ങൾ ചെറിയ വിലക്ക് മറ്റുള്ളവർക്ക് വിൽപന നടത്തുവാനും, സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച് കിട്ടാതെ പോയ പല പുസ്തകങ്ങളും സ്വന്തമാക്കാനും പലർക്കും സാധിച്ചു എന്നതും ബുക്ക് ഹറാജിനെ മറ്റു പുസ്തകമേളകളിൽ നിന്നും വ്യത്യസ്തമാക്കി. മലയാളിയുടെ പുസ്തകാസ്വാദനത്തിന്റെ മികവ് വിളിച്ചറിയിക്കുന്നതായിരുന്നു സ്റ്റാളുകളിലെ തിരക്ക്.
ബുക്ക് ഹറാജിനോട് അനുബന്ധിച്ച് വിവിധ പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ജിദ്ദയിൽനിന്ന് 200 കിലോമീറ്റർ അകലെ അല്ലൈത്തിൽനിന്നും ബുക്ക് ഹറാജിൽ പങ്കെടുക്കാനെത്തിയ പ്രവാസി കവയിത്രി സുഫൈറ അലിയുടെ 'മരുഭൂമിയിലെ നിലാമഴ' എന്ന കവിത സമാഹാരം ഫോക്കസ് സി.ഇ.ഒ ജൈസൽ അബ്ദുറഹ്മാന് നൽകിയും എ.പി. അൻവർ വണ്ടൂരിന്റെ 'മരുഭൂമിയിലെ മഴടയാളങ്ങൾ' എന്ന പുസ്തകം അബ്ദുല്ല മുക്കണ്ണിക്ക് നൽകിയും എ.എം. സജിത്ത് പ്രകാശനം ചെയ്തു.
ആബിദീന ഷഫീനയുടെ 'മസറയിലെ സുന്ദരി' എന്ന പുസ്തകം ബഷീർ വള്ളിക്കുന്ന്, ഷിബു തിരുവന്തപുരത്തിന് നൽകി പ്രകാശനം ചെയ്തു. ഖമർബാനു അബ്ദുസ്സലാം രചിച്ച 'പ്രണയ ഭാഷ' എന്ന കവിതാ സമാഹാരം 'ഗൾഫ് മാധ്യമം' ജിദ്ദ ബ്യുറോ ഹെഡ് സാദിഖലി തുവ്വൂർ, കെ.ടി.എ. മുനീറിന് നൽകി പ്രകാശനം ചെയ്തു. നിഖില സമീർ രചിച്ച 'അമേയ' കവിതാസമാഹാരം മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ല പ്രസിഡന്റ് ശരീഫ് കുറ്റൂർ, അബ്ദുള്ള മുക്കണ്ണിക്ക് നൽകി പ്രകാശനം നിർവഹിച്ചു.
വൈക്കം മുഹമ്മദ് ബഷീറിന്റെ 'പാത്തുമ്മയുടെ ആട്' എന്ന നോവലിനെ ആസ്പദമാക്കി അൽഹുദ മദ്റസയിലെ കൊച്ചുകുട്ടികൾ അവതരിപ്പിച്ച ചിത്രീകരണം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. പരിപാടിയിൽ വിവിധ കഥാപാത്രങ്ങളായി ആഖിൽ സമീർ, റബീഹ് ഉമ്മർകോയ, നദാൽ ഉമ്മർകോയ, ഇഷാൻ റസീൻ, മസ്ഹർ റിൻഷാദ്, ഇമാൻ റസീൻ, ലിബ റഷാദ്, നൈല റഷാദ്, നതാഷ ഷബീർ തുടങ്ങിയവർ വേഷമിട്ടു. ലിറ്റ് എക്സ്പോയുടെ ഭാഗമായി ഒരുക്കിയ സ്റ്റാളുകൾ സന്ദർശകർക്ക് പുതുമയുള്ളതും വിജ്ഞാനപ്രദവുമായിരുന്നു.
പ്രവാസി വനിതകളുടെയും വിദ്യാർഥിനികളുടെയും കലയിലും കാലിഗ്രഫിയിലുമുള്ള മികവ് തെളിയിക്കുന്നതായിരുന്നു ആർട്ട് എക്സിബിഷൻ ഹാളിൽ പ്രദർശിപ്പിച്ച ഓരോ സൃഷ്ടികളും. ഖുർആൻ വചനങ്ങൾ കൊണ്ട് മനോഹരമാക്കിയ കാലിഗ്രഫിയും, കരവിരുതിൽ സുന്ദരമാക്കിയ കലാരചനകളുംകൊണ്ടു ശ്രദ്ധേയമായിരുന്നു ആർട്ട് എക്സിബിഷൻ. വിദ്യാർഥിയും അറബി കാലിഗ്രാഫറുമായ ആമിന മുഹമ്മദ് തയാറാക്കിയ കിസ്വയുടെ മാതൃക ഏറെ പ്രശംസ പിടിച്ചുപറ്റി.
ലോക മുസ്ലിം ചരിത്രത്തിലെ ശാസ്ത്രസാഹിത്യ പ്രതിഭകളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ലെഗസി ഡോക്യുമെന്ററി പ്രദർശനം സന്ദർശകർക്ക് പുതുമയുള്ള വിജ്ഞാനവും കൗതുകവും പകർന്നു. ഫോക്കസ് പ്രവർത്തകരായ സി. സലീം തയാറാക്കിയ സ്ക്രിപ്റ്റിന് മുസ്തഫ എക്സൽ ശബ്ദം നൽകുകയും ശഫീഖ് പട്ടാമ്പി നേതൃത്വം നൽകുകയും ചെയ്തു.
ലോകകപ്പ് ഫുട്ബാൾ ആവേശം ജനങ്ങളിൽ എത്തിക്കാൻ ടാലന്റ് ടീൻസ് ഫുട്ബാൾ അക്കാദമി ഒരുക്കിയ ഹയ്യ ഹയ്യ സെൽഫി കോർണറിൽ ലോകകപ്പുമായി ഫോട്ടോക്ക് പോസ് ചെയ്യാൻ അവസരമുണ്ടായിരുന്നു. സ്റ്റാളിൽ ഒരുക്കിയ മിനി സ്ക്രീനിൽ ലോകകപ്പിലെ മുൻകാല ഇവെന്റുകൾ കോർത്തിണക്കിയ വിഡിയോ പ്രദർശനവും പ്രിയപ്പെട്ട ടീമുകളുടെ ജഴ്സി അണിഞ്ഞുകൊണ്ട് ഫോട്ടോ എടുക്കാനുള്ള അവസരവും ഉണ്ടായിരുന്നു. നിരവധി ആളുകൾ ലോകകപ്പ് ക്വിസ് മത്സരത്തിൽ പങ്കെടുത്തു സമ്മാനം നേടി.
പുസ്തകാസ്വാദനത്തോടൊപ്പം രുചികരമായ ഭക്ഷണം ഒരുക്കി സജ്ജീകരിച്ച ബുക്സ്റ്റോറന്റ് സ്റ്റാൾ സന്ദർശകർക്ക് പുതിയ അനുഭവമായിരുന്നു. ലിറ്റ് എക്സ്പോയുടെ ഓപൺ ഫോറത്തിൽ സക്കീർഹുസൈൻ എടവണ്ണ, വഹീദ് സമാൻ, കബീർ കൊണ്ടോട്ടി, കമാൽ പാഷ, ജാഫർ അലി പാലക്കോട്, റജിയ വീരൻ, സലീന മുസാഫിർ, ശമിയത് അൻവർ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസാദ് പാറായി സെഷൻ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.