ദമ്മാം: കടലില്‍ മത്സ്യ സമ്പത്ത് ഗണ്യമായ തോതില്‍ കുറയുന്നതായി പഠന റിപ്പോര്‍ട്ട്. കിഴക്കന്‍ പ്രവിശ്യ ഫിഷര്‍മെന്‍ അസോസിയേഷന്‍െറ കീഴില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ജല മലിനീകരണവും അനധികൃത മത്സ്യ ബന്ധനവും മൂലമാണ് മത്സ്യ സമ്പത്ത് മുഖ്യമായും കുറയുന്നത്. ആഗോള താപനത്തിന്‍െറ ഫലമായി കാലാവസ്ഥയില്‍ വന്ന വ്യതിയാനത്താല്‍ ലോക തലത്തില്‍ തന്നെ മത്സ്യ സമ്പത്തില്‍ വന്‍ ഇടിവുണ്ടാതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മുമ്പ് സുലഭമായ പല മത്സ്യങ്ങളെയും ഇപ്പോള്‍ കാണാനില്ലാത്ത സ്ഥിതിയാണ്. വന്‍ തോതില്‍ ചെറു മത്സ്യങ്ങളെ പിടിക്കുന്നതും ഉല്‍്പാദനത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഉപേക്ഷിക്കുന്ന പ്ളാസ്റ്റിക് മാലിന്യങ്ങളും ബോട്ടുകള്‍ പുറം തള്ളുന്ന കെമിക്കല്‍ ദ്രാവകങ്ങളും മറ്റ് അവശിഷ്ടങ്ങളും മലിനീകരണത്തിന് കാരണമാവുന്നുണ്ടെന്ന് കിഴക്കന്‍ പ്രവിശ്യ ഫിഷര്‍മെന്‍ അസോസിയേഷന്‍ ഉപമേധാവി ജഅ്ഫര്‍ അല്‍സ്വഫ്വാനി അഭിപ്രായപ്പെട്ടു.
കിഴക്കന്‍ പ്രവിശ്യയിലെ ചിലയിടങ്ങളില്‍ വിഷലിപ്ത മാലിന്യങ്ങള്‍ കടലിലേക്ക് ഒഴുക്കിവിടുന്നതും അധികൃതര്‍ കണ്ടത്തെിയിട്ടുണ്ട്.
കടലും കടല്‍ത്തീരവും നമ്മുടെ ഐശ്വര്യത്തിന്‍െറയും സംസ്ക്കാരത്തിന്‍െറയും പ്രതീകമെന്ന നിലയില്‍, അതിനെ തനതായ രീതിയില്‍ നിലനിര്‍ത്തേണ്ടതിന്‍െറ ആവശ്യകത ഉദ്ബോധിപ്പിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ശുചിത്വ ബോധവത്കരണ ക്യാമ്പയില്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് അധികൃതര്‍. കൂടാതെ, മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി ജല, പരിസ്ഥിതി വകുപ്പുകള്‍ കര്‍ശന നിയന്ത്രണങ്ങളും നിയമാവലികളും നടപ്പാക്കുകയും ചെയ്യും. മത്സ്യ സമ്പത്ത് കുറയുന്നതോടെ, മത്സ്യബന്ധനമടക്കമുള്ള വിവിധ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ തൊഴില്‍ രഹിതരാകുന്നത് വലിയൊരു സാമൂഹിക പ്രശ്നം കൂടിയാവുമെന്നാണ് വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.