ഹജ്ജിന് ശേഷമുള്ള ആദ്യ ജുമുഅയിൽ നിറഞ്ഞുകവിഞ്ഞ മക്ക മസ്ജിദുൽ ഹറാം 

ഹജ്ജിന് ശേഷമുള്ള ആദ്യ ജുമുഅയിലും നിറഞ്ഞുകവിഞ്ഞ് ഹറമുകൾ

മക്ക: ഹജ്ജിനു ശേഷമുള്ള ആദ്യ ജുമുഅയിലും പ്രാർഥനയിലും പങ്കെടുക്കാൻ മക്ക മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും എത്തിയത് ലക്ഷക്കണക്കിന് വിശ്വാസികൾ. ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ ഹാജിമാരെ ഹറമിൽ എത്തിക്കാനും തിരിച്ചുകൊണ്ടുപോകാനും നാട്ടിൽ നിന്നെത്തിയ ഹജ്ജ് ഉദ്യോഗസ്ഥരും സന്നദ്ധ സംഘടന വളന്റിയർമാരും ചേർന്ന് വലിയ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.

ഇന്ത്യൻ ഹജ്ജ് മിഷന് കീഴിൽ 50,000ഓളം തീർഥാടകരെയാണ് ജുമുഅയിലും പ്രാർഥനയിലും പങ്കെടുക്കാനായി മക്കയിലെ താമസകേന്ദ്രമായ അസീസിയയിൽനിന്നും ബസ് മാർഗം മസ്ജിദുൽ ഹറാമിൽ എത്തിച്ചത്. 250ഓളം ബസുകൾ ഇതിനായി തയാറാക്കിയിരുന്നു. പുലർച്ചെ മുതലേ ഹാജിമാർ ഹറമുകളിലേക്ക് എത്തിത്തുടങ്ങി. 11ഓടെ മുഴുവൻ തീർഥാടകരും ഹറമുകളിലെത്തി. ജുമുഅ കഴിഞ്ഞ് കൂട്ടമായി പുറത്തിറങ്ങിയതോടെ വലിയ തിരക്കാണ് ഹറം മുറ്റത്ത് അനുഭവപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥർ ബാരിക്കേഡുകൾ വച്ച് തിരക്ക് നിയന്ത്രിച്ചു.


ശക്തമായ ചൂടിൽ പല ഹാജിമാർക്കും നിർജലീകരണവും മറ്റും അനുഭവപ്പെട്ടു. ഇവരെ ശുശ്രൂഷിക്കാൻ ആവശ്യമായ മെഡിക്കൽ സംഘങ്ങൾ വഴിയിൽ തമ്പടിച്ചിരുന്നു. ഇന്ത്യൻ കോൺസൽ ജനറൽ ഷാഹിദ് ആലം, ഹജ്ജ് കോൺസൽ വൈ. സാബിർ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. വൈകീട്ട് നാലോടെ മുഴുവൻ തീർഥാടകരെയും താമസസ്ഥലങ്ങളിലേക്ക് തിരിച്ചെത്തിക്കാനായി. ഹാജിമാരെ സഹായിക്കാനായി വളന്റിയർമാരും സജീവമായി.

ഇന്ത്യയിലേക്കുള്ള ഹാജിമാരുടെ മടക്കം വെള്ളിയാഴ്ച മുതൽ ആരംഭിച്ചു. ആദ്യ ദിനത്തിൽ കൊച്ചി, ഡൽഹി, ശ്രീനഗർ എന്നിവിടങ്ങളിലേക്കായിരുന്നു ഹാജിമാർ പുറപ്പെട്ടത്. ഹജ്ജിന് മുമ്പ് മദീന സന്ദർശനം പൂർത്തിയാക്കാതിരുന്ന ഹാജിമാർ വ്യാഴാഴ്ച മുതൽ മദീനയിലേക്ക് പുറപ്പെട്ടു. അവിടെ എട്ട് ദിന സന്ദർശനം പൂർത്തിയാക്കി മദീന വിമാനത്താവളം വഴി നാട്ടിലേക്ക് മടങ്ങും. ആഗസ്റ്റ് 13ഓടെ മുഴുവൻ ഇന്ത്യൻ ഹാജിമാരും സ്വദേശങ്ങളിലെത്തിച്ചേരും.

Tags:    
News Summary - first jumua after hajj_makka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.