ജിദ്ദ /മക്ക: ജിദ്ദ ഹജ്ജ് ടെർമിനലിലേക്കുള്ള ആദ്യ ഇന്ത്യൻ ഹജ്ജ് വിമാനം എത്തി. ഞായർ രാവിലെ 8.40 ന് എത്തിയ വിമാനത്തിലെ തീർഥാടകരെ അംബാസഡർ അഹമദ് ജാവേദ്, കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ്, ഹജ്ജ് കോൺസൽ മുഹമ്മദ് ശാഹിദ് ആലം, കോൺസൽ അനന്ത്കുമാർ, കോൺസുലേറ്റ് പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ചെന്നൈയിൽ നിന്നുള്ള 420 ഹാജിമാരാണ് ആദ്യ വിമാനത്തിലുണ്ടായിരുന്നത്. പിന്നാലെ ഔറംഗാബാദ്, ചെന്നൈ, മുംബൈ, നാഗ്പൂര്‍ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളും എത്തി. മൊത്തം 3,200 ഹാജിമാരാണ് ഇന്നലെ ആകെ എത്തിയത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഇവരെ അധികം വൈകാതെ മക്കയിലെത്തിച്ചു. ആദ്യ സംഘം ഉച്ചക്ക് ഒരുമണിയോടെ തന്നെ എത്തി. മക്കയില്‍ ഹാജിമാരെ സ്വീകരിക്കാൻ ഡെപ്യൂട്ടി കോൺസുൽ ജനറലും ഹജ്ജ് കോൺസലുമായ മുഹമ്മദ് ശാഹിദ് ആലം, മക്ക ഇന്‍ ചാര്‍ജ് ആസിഫ് എന്നിവരുടെ നേതൃത്വത്തിൽ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും മലയാളി സന്നദ്ധ സേവന വളണ്ടിയര്‍മാരും എത്തിയിരുന്നു.
ഇത്തവണ കൊച്ചി അടക്കമുള്ള 11 എംബാർക്കേഷന്‍ പോയൻറുകളിൽ നിന്നുമുള്ള ഹാജിമാരാണ് ജിദ്ദ വഴി എത്തുന്നത്. ആഗസ്റ്റ് ഒന്നിന്നാണ് അദ്യ മലയാളി സംഘം ജിദ്ദ വഴി എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.