റിയാദ്: തീർഥാടകർക്ക് നൽകേണ്ട സേവനങ്ങളിൽ വീഴ്ച വരുത്തുകയും ചട്ടങ്ങൾ ലംഘിക്കുകയും ചെയ്ത നാല് ഉംറ കമ്പനികളെ ഹജ്ജ്-ഉംറ മന്ത്രാലയം സസ്പെൻഡ് ചെയ്തു. തീർഥാടകരുടെ സുരക്ഷയും സേവന നിലവാരവും ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയം നടത്തിവരുന്ന കർശന പരിശോധനകളുടെ ഭാഗമായാണ് ഈ നടപടി.
പരിശോധനയിൽ ഗുരുതരമായ വീഴ്ചകളാണ് കണ്ടെത്തിയത്. രണ്ട് കമ്പനികൾ തീർഥാടകരുടെ യാത്രാവിവരങ്ങൾ അടങ്ങിയ തെറ്റായ ലിസ്റ്റുകൾ സമർപ്പിച്ചതായി കണ്ടെത്തി. മറ്റ് രണ്ട് കമ്പനികൾ തീർഥാടകർക്ക് നേരത്തെ നിശ്ചയിച്ചിരുന്ന ക്രമീകരണങ്ങൾ പ്രകാരം താമസം ഒരുക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ട്. ഇത് ഉംറ തീർഥാടകർക്കും മസ്ജിദുന്നബവി സന്ദർശകർക്കും നൽകേണ്ട സേവനങ്ങളെ സംബന്ധിച്ച ഔദ്യോഗിക നിർദേശങ്ങളുടെയും ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും തീർത്ഥാടകരുടെ അവകാശങ്ങൾക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
നിയമപരമായോ കരാർപരമായോ ഉള്ള ബാധ്യതകളിൽ വീഴ്ച വരുത്തുന്നവരോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. സേവനങ്ങളുടെ ഗുണനിലവാരം ഒരു ‘റെഡ് ലൈൻ’ ആണെന്നും അത് ലംഘിക്കാൻ ആരെയും അനുവദിക്കില്ല. അംഗീകൃത ചട്ടങ്ങളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് എല്ലാ ഉംറ ഏജൻസികളോടും മന്ത്രാലയം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.