എഫ്.ഐ.ആർ നീതിയുടെ വാതിലാകണം
ഒരു കുറ്റകൃത്യത്തെക്കുറിച്ചുള്ള വിവരം പൊലീസിലെത്തുമ്പോൾ ക്രിമിനൽ നീതിന്യായ സംവിധാനത്തിെൻറ ആദ്യ വാതിലാണ് എഫ്.ഐ.ആർ. ഒരാൾക്കെതിരായ നിയമനടപടിയുടെ തുടക്കമായ ഈ രേഖ തയ്യാറാക്കുന്നതിൽ രാഷ്ട്രീയമോ മതമോ ജാതിയോ സാമൂഹിക സ്വാധീനമോ ഇടപെടാൻ തുടങ്ങിയാൽ, അത് ഒരു കേസിൽ ഒതുങ്ങുന്നില്ല; മറിച്ച് നിയമവാഴ്ചയിലുള്ള ജനങ്ങളുടെ വിശ്വാസത്തെയാണ് ബാധിക്കുന്നത്.
കേരളത്തിലെ സമീപകാല വിവാദം ഈ ആശങ്ക വീണ്ടും മുന്നിലെത്തിച്ചിരിക്കുകയാണ്. ഒരു ടെലിവിഷൻ ചർച്ചയിൽ മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായതിനെ തുടർന്ന് വ്യാപക വിമർശനമുയരുകയും ചാനൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ, അതിനെ വിമർശിച്ച് സാമൂഹിക മാധ്യമത്തിൽ പ്രതികരിച്ച അബ്ദുല്ല ബാസിലിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് ‘വിമർശിക്കപ്പെട്ടയാൾക്കെതിരായ നടപടി അതിവേഗം ഉണ്ടാകുമ്പോൾ, വിമർശനത്തിന് കാരണമായ പരാമർശങ്ങളെക്കുറിച്ചുള്ള നിയമനടപടി എവിടെയാണ്?’ എന്ന ചോദ്യമുയർത്തി.
പിന്നീട് അവതാരകയ്ക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യുകയും ബാസിലിനെതിരായ തുടർനടപടി നിർത്തിവയ്ക്കാൻ ആഭ്യന്തരവകുപ്പ് നിർദേശിക്കുകയും ചെയ്യുകയുണ്ടായി. ആരാണ് ശരി, ആരാണ് തെറ്റ് എന്ന് വിധിയെഴുതാനുള്ള അവസരമല്ലിത്; മറിച്ച് നിയമത്തിെൻറ ആദ്യനടപടി ഇരുകൂട്ടർക്കും ഒരേ മാനദണ്ഡത്തിലാണോ ലഭിക്കുന്നത് എന്ന പ്രമുഖ ചോദ്യം ഉയർത്താനുള്ള സന്ദർഭമാണിത്.
ദേശീയതലത്തിലെ മറ്റൊരു സംഭവവും ഇതേ ചോദ്യം കൂടുതൽ ഗൗരവത്തോടെ മുന്നിലെത്തിക്കുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത പരിപാടിക്ക് ശേഷം നടന്ന ‘ശുദ്ധീകരണ’ ചടങ്ങിനെതിരെ പ്രതിഷേധമുയർന്നു. ഖാർഗെയുടെ സാന്നിധ്യം കൊണ്ട് സ്ഥലം ‘അശുദ്ധമായി’ എന്ന ആശയം അതിൽ അടങ്ങിയിരുന്നുവെന്നായിരുന്നു വിമർശനം.
ജാതീയമായ ഈ അധിക്ഷേപത്തിെൻറ പേരിലുള്ള എഫ്.ഐ.ആർ നടപടികളുടെ ഉരുണ്ടുകളിയും നമ്മുടെ മുമ്പിലുണ്ട്. ഇവിടെ ‘എഫ്.ഐ.ആർ ഒടുവിൽ ഉണ്ടായോ ഇല്ലയോ?’ എന്നതിലുപരി, ഒരു പരാതിയോട് പൊലീസ് എത്ര വേഗത്തിൽ പ്രതികരിക്കുന്നു, മറ്റൊരു പരാതിയിൽ എന്തുകൊണ്ട് വൈകുന്നു, ആരുടെ പേരിലാണ് ആദ്യം കേസ് വരുന്നു എന്നീ വ്യത്യാസങ്ങൾക്ക് കാരണമെന്താണ് എന്നതാണ് പ്രധാനം.
പ്രതി ഭരണപക്ഷക്കാരനാണോ പ്രതിപക്ഷക്കാരനാണോ, പരാതിക്കാരൻ ഭൂരിപക്ഷക്കാരനാണോ ന്യൂനപക്ഷക്കാരനാണോ, ആരോപണം മാധ്യമപ്രവർത്തകനെതിരെയാണോ രാഷ്ട്രീയ നേതാവിനെതിരെയാണോ എന്നതൊന്നും പൊലീസിെൻറ നിയമപരമായ മാനദണ്ഡമാകാൻ പാടില്ല. ഒരു കേസിൽ വാദി പിന്നീട് പ്രതിയാകുന്നത് അസാധ്യമല്ലെങ്കിലും, ആദ്യനടപടിയിൽ തന്നെ അധികാരത്തിെൻറ മുൻവിധി പ്രകടമാകുന്നുവെന്ന തോന്നൽ ജനങ്ങളിൽ ഉണ്ടാകുന്നത് ജനാധിപത്യത്തിന് അപകടകരമാണ്. എഫ്.ഐ.ആർ ഒരു കോടതി വിധിയല്ലെങ്കിലും, നിയമത്തിെൻറ ശക്തി ഒരാളുടെ ജീവിതത്തിലേക്ക് ആദ്യമായി പ്രവേശിക്കുന്ന രേഖയാണ്. ആ രേഖയിൽ പക്ഷപാതത്തിെൻറ സംശയം പോലും വളരാൻ അനുവദിക്കരുത്. വംശീയ ദേശീയതയും മത-ജാതി ഭൂരിപക്ഷവാദവും ശക്തിപ്പെടുന്ന കാലത്ത് ഈ ജാഗ്രതയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. സമൂഹത്തെ ‘നമ്മൾ’ എന്നും ‘അവർ’ എന്നും വേർതിരിക്കുന്ന രാഷ്ട്രീയം ഒടുവിൽ നിയമത്തെയും അതേ കണ്ണിലൂടെ കാണാൻ തുടങ്ങുമ്പോൾ, ‘നമ്മുടെ ആളുകൾക്ക് ഒരു നിയമം, അവരുടെ ആളുകൾക്ക് മറ്റൊരു നിയമം’ എന്ന അപകടകരമായ മനോഭാവം വളരും. അത് സംഭവിക്കാൻ പാടില്ല.
എഫ്.ഐ.ആർ അധികാരത്തിെൻറ പ്രതികാരരേഖയല്ല; നീതിയുടെ ആദ്യരേഖയാണ്. അതിനാൽ പൊലീസ് നടപടി ആരുടെ പരാതിയിലാണ്, ആരെതിരെയാണ്, ഏത് രാഷ്ട്രീയ സാഹചര്യത്തിലാണ് എന്നതല്ല മാനദണ്ഡമാകേണ്ടത്. പരാതി നൽകുന്നയാളുടെ മതവും ജാതിയും രാഷ്ട്രീയവും നോക്കാതെ, ആരോപിക്കപ്പെടുന്ന കുറ്റവും ലഭ്യമായ വസ്തുതകളും നിയമവും മാത്രമായിരിക്കണം മാനദണ്ഡം. നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് ജനങ്ങൾക്ക് ബോധ്യമാകുന്നിടത്താണ് ജനാധിപത്യം സുരക്ഷിതമാകുന്നത്. ആ വിശ്വാസത്തിെൻറ ആദ്യ പരീക്ഷണമാണ് ഒരു എഫ്.ഐ.ആർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.