റിയാദിൽ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിലെ ‘ഫാൽക്കണർ ഓഫ് ദ ഫ്യൂച്ചർ’ സന്ദർശിക്കുന്ന കുട്ടികളും യുവാക്കളും.
റിയാദ്: റിയാദിന്റെ വടക്ക് ഭാഗത്ത് മൽഹമിലെ ഫാൽക്കൻ ക്ലബ് ആസ്ഥാനത്ത് ഒരുക്കിയ ‘ഫാൽക്കണർ ഓഫ് ദ ഫ്യൂച്ചർ’ പവലിയൻ കുട്ടികളെ ആകർഷിക്കുന്നു. ആഗസ്റ്റ് 25 വരെ നടക്കുന്ന 2025 ലെ അന്താരാഷ്ട്ര ഫാൽക്കൺ ബ്രീഡേഴ്സ് ഫാം ലേലത്തോടനുബന്ധിച്ചാണ് സൗദി ഫാൽക്കൺ ക്ലബ് ‘ഫാൽക്കണർ ഓഫ് ദ ഫ്യൂച്ചർ’എന്ന പേരിൽ ഇന്ററാക്ട്രീവ് പവലിയൻ ഒരുക്കിയിരിക്കുന്നത്. ഫാൽക്കണുകളെ പരിശീലിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും ഉപയോഗിക്കുന്ന ഉപകരണങ്ങൾ പ്രദർശിപ്പിച്ച് വേട്ടയാടലിന്റെ പരിചരണ രീതികളുടെയും വിശദീകരണങ്ങൾ നൽകുന്നതിലൂടെയും മുൻ ഫാൽക്കൺ മേളയുടെ ദൃശ്യ പ്രദർശനങ്ങളിലൂടെയും യുവാക്കളെ ഫാൽക്കണിന്റെ ലോകത്തേക്ക് പരിചയപ്പെടുത്തുക എന്നതാണ് പവലിയന്റെ ലക്ഷ്യം.
മേളയിൽ കുട്ടികൾക്കായി ക്ലബ് പ്രത്യേക മത്സര റൗണ്ടുകൾ ഒരുക്കിയിട്ടുണ്ട്. യുവാക്കളെ പിന്തുണക്കുകയും യഥാർഥ ഫാൽക്കൺ അന്തരീക്ഷം അനുഭവിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നതാണിത്. ഒന്നാം സ്ഥാനം നേടുന്നവർക്ക് കാഷ് പ്രൈസുകളും ബഹുമതികളും നൽകുന്നുണ്ട്. വരാനിരിക്കുന്ന കിങ് അബ്ദുൽ അസീസ് ഫാൽക്കൺ മേളയിലെ റൗണ്ടുകളിൽ മത്സരിക്കാൻ അനുയോജ്യമായ ഫാൽക്കണുകളെ വാങ്ങുക എന്ന ലക്ഷ്യത്തോടെയാണ് ആളുകൾ പവലിയനിലെത്തുന്നത്.
സൗദി ഫാൽക്കൺസ് ക്ലബ് ആരംഭിച്ച ‘ഫാൽക്കണർ ഓഫ് ദ ഫ്യൂച്ചർ’ പരിപാടി ഫാൽക്കണിന്റെ വളർച്ച, ആന്തരികവും ബാഹ്യവുമായ ഭീഷണി രീതികൾ, ഫാൽക്കണുകളെ പരിപാലിക്കുന്നതിനും തീറ്റുന്നതിനുമുള്ള രീതികൾ എന്നിവ പഠിക്കുന്നതിന് സംഭാവന നൽകിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി. വിഗദ്ധരുടെ മേൽനോട്ടത്തിൽ ഫാൽക്കൺ പരിശീലനത്തിന്റെ ഘട്ടങ്ങളും അവ എങ്ങനെ കൈകാര്യം ചെയ്യാമെന്നും കുട്ടികൾക്ക് മനസ്സിലാക്കാൻ സഹായിക്കുന്ന പ്രായോഗിക വിവരങ്ങൾ പവലിയൻ നൽകുന്നുണ്ട്. ഇത് പുതിയ തലമുറയിൽ ആദ്യകാല അവബോധം വളർത്തുന്നതിന് സംഭാവന ചെയ്യുന്നു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഫാൽക്കൺ ബ്രീഡിങ് ഉൽപാദകർ, താൽപര്യമുള്ളവർ, പ്രഫഷനലുകൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ആഗോള പ്ലാറ്റ്ഫോമാണ് അന്താരാഷ്ട്ര ഫാൽക്കൺ ബ്രീഡിംഗ് ഫാം ലേലം. ഫാൽക്കണുകളെ സാംസ്കാരിക, പൈതൃക സ്വത്വത്തിന്റെ അവിഭാജ്യ ഘടകമായി സംരക്ഷിക്കുന്നതിനും പിന്തുണക്കുന്നതിനുമുള്ള സൗദി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇങ്ങിനെയൊരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഈ മേഖലയിൽ അതിന്റെ ആഗോള നേതൃസ്ഥാനം ഉറപ്പിക്കുന്നു. കഴിഞ്ഞ വർഷം നടന്ന ഫാൽക്കൺ ബ്രീഡിങ് ലേലം പത്ത് ദശലക്ഷം റിയാലിലധികം വിൽപനയോടെയാണ് സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.