സൗദിയിൽ പ്രവാസികൾക്ക് സ്വന്തമായി വീട് വാങ്ങാം; പുതിയ നിയമങ്ങളും നടപടിക്രമങ്ങളും അറിയാം

റിയാദ്: വിഷൻ 2030-​െൻറ ഭാഗമായി രാജ്യത്തെ റിയൽ എസ്​റ്റേറ്റ് മേഖലയിൽ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി അറേബ്യ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. പുതിയ റിയൽ എസ്​റ്റേറ്റ് ഉടമസ്ഥാവകാശ നിയമപ്രകാരം പ്രവാസികൾക്കും വിദേശികൾക്കും രാജ്യത്ത് സ്വന്തമായി അപ്പാർട്ട്മെ​േൻറാ വില്ലയോ വാങ്ങാൻ സാധിക്കും.

പുതിയതായി വീട് വാങ്ങാൻ തയ്യാറെടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:

1. വിദേശികൾക്കുള്ള നിബന്ധനകൾ

സൗദി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റിയുടെ (റെഗ) പുതിയ നിയമപ്രകാരം താമസക്കാരായ വിദേശികൾക്കും സൗദിക്ക് പുറത്തുള്ളവർക്കും വ്യത്യസ്ത നിബന്ധനകളാണുള്ളത്. സാധുവായ ഇഖാമയുള്ള പ്രവാസികൾക്ക് തങ്ങളുടെ സ്വന്തം താമസ ആവശ്യത്തിനായി രാജ്യത്ത് ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടി സ്വന്തമാക്കാൻ സാധിക്കും.

എന്നാൽ മക്ക, മദീന എന്നീ പുണ്യനഗരങ്ങളിൽ മുസ്​ലീങ്ങൾക്ക് മാത്രമാണ് ഇതിന് അനുമതിയുള്ളത്. സൗദിക്ക് പുറത്ത് താമസിക്കുന്ന വിദേശികൾക്കും വിദേശ കമ്പനികൾക്കും സർക്കാർ അംഗീകരിച്ച പ്രത്യേക മേഖലകളിൽ പ്രോപ്പർട്ടി വാങ്ങാൻ അനുവാദമുണ്ട്. ഇതിനായുള്ള അപേക്ഷകൾ പൂർണമായും ഡിജിറ്റലായാണ് സമർപ്പിക്കേണ്ടത്. സർക്കാർ പുറത്തിറക്കിയ പ്രത്യേക പോർട്ടൽ വഴിയാണ് വിദേശികൾ അപേക്ഷ നൽകേണ്ടത്.

2. നിക്ഷേപം സുരക്ഷിതമാക്കാം

നിർമാണം പൂർത്തിയായ വീടുകൾ നേരിട്ട് കണ്ട് വാങ്ങാമെങ്കിലും, ഭൂരിഭാഗം ആളുകളും തിരഞ്ഞെടുക്കുന്നത് നിർമാണത്തിലിരിക്കുന്ന പ്രോജക്റ്റുകളാണ്. ഇത്തരം നിക്ഷേപങ്ങളിൽ പണം നഷ്​ടപ്പെടാതിരിക്കാൻ ഇനി പറയുന്ന കാര്യങ്ങൾ പ്രത്യേകം ഉറപ്പാക്കേണ്ടതുണ്ട്: നിർമാണത്തിലിരിക്കുന്ന പ്രോജക്റ്റുകൾക്ക് ‘വാഫി’ പ്രോഗ്രാമി​െൻറ അംഗീകാരമുണ്ടെന്ന് ഉറപ്പുവരുത്തുക. ഈ അംഗീകാരമില്ലാത്ത പ്രോജക്റ്റുകളിൽ യാതൊരു കാരണവശാലും പണം നിക്ഷേപിക്കരുത്.

നിങ്ങൾ നൽകുന്ന തുക നേരിട്ട് ബിൽഡർക്ക് നൽകുന്നതിന് പകരം പൂർണമായും സുരക്ഷിതമായ എസ്ക്രോ അക്കൗണ്ടിലേക്കാണ് മാറ്റപ്പെടുന്നതെന്ന് ഉറപ്പാക്കുക. നിർമാണ പുരോഗതിക്കനുസരിച്ച് മാത്രമേ ബിൽഡർക്ക് ഈ അക്കൗണ്ടിൽ നിന്ന് ഘട്ടം ഘട്ടമായി പണം പിൻവലിക്കാൻ സാധിക്കൂ.

3. സാമ്പത്തിക ബാധ്യതകളും ടാക്സുകളും

പ്രോപ്പർട്ടിയുടെ യഥാർത്ഥ വിലയ്ക്ക് പുറമെ ടാക്‌സ് ഇനത്തിലും ഏജൻറ് കമീഷൻ ഇനത്തിലും വരുന്ന അധിക തുക കൂടി വാങ്ങുന്നവർ മുൻകൂട്ടി കണക്കാക്കണം. വാങ്ങുന്ന പ്രോപ്പർട്ടിയുടെ ആകെ വിലയുടെ അഞ്ച്​ ശതമാനം സർക്കാരിലേക്ക് പ്രോപ്പർട്ടി ടാക്സ് ആയി അടയ്ക്കണം. റിയൽ എസ്​റ്റേറ്റ് ഏജൻറിന് നൽകേണ്ട കമീഷൻ തുക 2.5 ശതമാനമാണ്.

ഇതിനോടൊപ്പം 15 ശതമാനം വാറ്റ് കൂടി ചേരുമ്പോൾ ഏജൻസി കമീഷൻ ആകെ 2.88 ശതമാനമായി മാറും. മികച്ച ക്രെഡിറ്റ് സ്കോറും സ്ഥിര വരുമാനവുമുള്ള പ്രവാസികൾക്ക് സൗദിയിലെ ബാങ്കുകളിൽ നിന്നും ഭവന വായ്പ ലഭ്യമാണ്.

4. ഡിജിറ്റൽ രജിസ്ട്രേഷൻ പ്രക്രിയ

ഒരു വീട് വാങ്ങുന്നതിന് മുൻപ് അതി​െൻറ ഉടമസ്ഥാവകാശ രേഖകളും ബിൽഡറുടെ ലൈസൻസും ഒരു നിയമവിദഗ്ദ്ധനെക്കൊണ്ട് പരിശോധിപ്പിക്കുന്നത് ഭാവിയിലെ നിയമപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ഇടപാട് ഉറപ്പിച്ചു കഴിഞ്ഞാൽ, നീതിന്യായ മന്ത്രാലയത്തി​െൻറ നജിസ് പോർട്ടൽ അല്ലെങ്കിൽ റിയൽ എസ്​റ്റേറ്റ് രജിസ്ട്രി വഴി പ്രോപ്പർട്ടി പൂർണമായും ഓൺലൈനായി വാങ്ങുന്നയാളുടെ പേരിലേക്ക് മാറ്റാൻ സാധിക്കുന്നതാണ്.

5. ഫൈനൽ എക്സിറ്റിൽ മടങ്ങുമ്പോൾ

ജോലി മതിയാക്കി ഫൈനൽ എക്സിറ്റിൽ സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന വിദേശികൾ തങ്ങളുടെ പ്രോപ്പർട്ടി എങ്ങനെ കൈകാര്യം ചെയ്യും എന്നത് നിർണായകമാണ്. വിസ റദ്ദാകുന്നതോടെ പ്രവാസികളുടെ ഡിജിറ്റൽ ഐഡൻറിറ്റിയും സൗദിയിലെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കപ്പെടും. ഇത് പ്രോപ്പർട്ടിയുടെ നിയമപരമായ ഉടമസ്ഥാവകാശത്തെ ബാധിക്കില്ലെങ്കിലും, വാടക സ്വീകരിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും തടസ്സമാകും. ഇതിനായി ഇനി പറയുന്ന പരിഹാര മാർഗങ്ങൾ സ്വീകരിക്കാം: നാട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് തന്നെ പ്രോപ്പർട്ടി വിറ്റ് പണം സുരക്ഷിതമായി സ്വന്തം നാട്ടിലെ അക്കൗണ്ടിലേക്ക് മാറ്റുക.

വീട് വിൽക്കാതെ വാടകയ്ക്ക് നൽകി വരുമാനം നേടാനാണ് താല്പര്യമെങ്കിൽ, മടങ്ങുന്നതിന് മുൻപ് സൗദിയിലുള്ള വിശ്വസ്തനായ ഒരാൾക്കോ അംഗീകൃത പ്രോപ്പർട്ടി മാനേജ്മെൻറ്​ കമ്പനിക്കോ നിയമപരമായി പവർ ഓഫ് അറ്റോർണി നൽകുക. ഇവർക്ക് ഉടമയ്ക്ക് വേണ്ടി വാടക പിരിക്കാനും ആവശ്യമായ മറ്റ് കാര്യങ്ങൾ ചെയ്യാനും സാധിക്കും.

6. പ്രീമിയം റെസിഡൻസി ആനുകൂല്യം

ബാങ്ക് വായ്പകളില്ലാതെ 40 ലക്ഷം റിയാലോ അതിന് മുകളിലോ മൂല്യമുള്ള പ്രോപ്പർട്ടി സ്വന്തമാക്കുന്നവർക്ക് റിയൽ എസ്​റ്റേറ്റ് ഉടമകൾക്കായുള്ള പ്രത്യേക പ്രീമിയം റെസിഡൻസി ലഭിക്കാൻ അർഹതയുണ്ട്. ഈ വിസയുള്ളവർക്ക് സ്പോൺസറില്ലാതെ തന്നെ സൗദിയിൽ ബാങ്ക് അക്കൗണ്ടുകൾ നിലനിർത്താനും തങ്ങളുടെ പ്രോപ്പർട്ടി എളുപ്പത്തിൽ നിയന്ത്രിക്കാനും സാധിക്കും.

Tags:    
News Summary - Expatriates can now buy their own homes in Saudi Arabia; Know the new rules and procedures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.