ദമ്മാം: കോവിഡ് -19 നിയന്ത്രണങ്ങളുടെ ഭാഗമായി വിമാനത്താവളങ്ങൾ അടച്ചതോടെ നാട്ടിലയക്കാൻ കഴിയാതെ കൂടുതൽ മൃതദേഹങ്ങൾ സൗദി അറേബ്യയിലെ വിവിധ മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു. കഴിഞ്ഞ ദിവസം ദമ്മാം ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളെക്കുറിച്ച് ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് കൂടുതൽ മൃതദേഹങ്ങളെ കുറിച്ചുള്ള വിവരങ്ങളുമായി ആളുകൾ രംഗത്തുവന്നത്. ഇന്ത്യൻ എംബസിയുടെ ചെലവിൽ നാട്ടിലയക്കുന്ന രണ്ട് ഇന്ത്യക്കാരുടേതുൾെപ്പടെ 15ൽ അധികം മൃതദേഹങ്ങളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലയക്കാനുള്ള വിമാനവും കാത്തിരിക്കുകയാെണന്ന് സാമൂഹിക പ്രവർത്തകൻ എബ്രഹാം മാത്യു പറഞ്ഞു. മാർച്ച് 26 മുതൽ എമിറേറ്റ്സ്, ദമ്മാമിൽ നിന്ന് നാട്ടിലേക്ക് കാർഗോ വിമാന സർവിസുകൾ നടത്തുന്നുണ്ട്.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് നിലവിലുള്ള സർവിസ്. എന്നാൽ, സൗദിയിൽ നിന്ന് ഇതുവരെ കാർഗോ വിമാനങ്ങളിൽ മൃതദേഹങ്ങൾ കൊണ്ടുപോയിട്ടില്ല. നിലവിലെ സാഹചര്യത്തിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കാർഗോ വിമാനങ്ങളെ ഉപയോഗിച്ചാലോ എന്ന ആലോചനയിലാണ് സാമൂഹിക പ്രവർത്തകർ. എയർപോർട്ട് എമിഗ്രേഷൻ അധികൃതർ അനുമതി തന്നാൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സഹായിക്കുന്ന കാര്യം പരിഗണിക്കാമെന്ന് എമിറേറ്റ്സ് കൺട്രി മാനേജർ നാസർ മുഹമ്മദ് പറഞ്ഞു. എമിറേറ്റ്സ് അധികൃതർ സഹായിക്കാം എന്നേറ്റതോടെ ദമ്മാം വിമാനത്താവള എമിഗ്രേഷൻ വിഭാഗം ഉപമേധാവി ഫഹദ് അൽഅസൂസുമായി ഈ വിവരം ചർച്ച ചെയ്തുവെന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ആവശ്യമായ ഏത് സഹായവും നൽകാൻ തയാറാണെന്ന് അദ്ദേഹം ഉറപ്പുതന്നതായും സാമൂഹിക പ്രവർത്തകൻ നാസ് വക്കം പറഞ്ഞു. വിമാനം ഉച്ചക്ക് രണ്ടിന് പുറപ്പെടുന്നതിനാൽ ഒരുദിവസം മുമ്പ് മൃതദേഹങ്ങൾ എംബാം ചെയ്യേണ്ടി വരും. ദമ്മാം ഫോറൻസിക് എംബാമിങ് വിഭാഗം മേധാവി ഫഹദ് അൽഗെഅയ്മിയെ ഇൗ വിവരം ശ്രദ്ധയിൽപെടുത്തിയതോടെ, അവധിയാണെങ്കിലും മൃതദേഹങ്ങൾ അയക്കുന്നതിനുള്ള മറ്റ് സംവിധാനങ്ങൾ ഒരുങ്ങിയാൽ ഏത് സമയത്തും എംബാമിങ് ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായി നാസ് വക്കം പറഞ്ഞു. മൃതദേഹങ്ങൾ നാട്ടിലെത്തിയാൽ വിമാനത്താവളങ്ങളിലെ നടപടികൾ പൂർത്തീകരിച്ച് വീടുകളിൽ എത്തിക്കുന്നതിനുള്ള മുഴുവൻ സഹായവും ചെയ്യുമെന്ന് നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.