റിയാദ്: ഭരണവിരുദ്ധ വികാരം അലയടിക്കുന്ന കേരളത്തിൽ യു ഡി എഫ് സർക്കാരിനെ അധികാരത്തിലേറ്റാനുള്ള ജനാധിപത്യ കേരളത്തിെൻറ മനസാക്ഷിക്ക് പൂർണ പിന്തുണയുമായി പ്രവാസലോകമുണ്ടാകുമെന്ന് കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി. പത്ത് വർഷത്തെ ജനദ്രോഹ നയങ്ങൾക്കതിരെയും വികസന മുരടിപ്പിനെതിരെയും കേരളം കൈകോർക്കുന്ന നിമിഷങ്ങളിൽ സൗദിയിലുള്ള പ്രവാസികളും തങ്ങളുടെ ദൗത്യം നിറവേറ്റുമെന്ന് നാഷനൽ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി.
ലക്ഷകണക്കിന് കോടികളുടെ കടബാധ്യത വരുത്തി കേരളത്തിലെ ഓരോ മനുഷ്യനെയും താങ്ങാനാവാത്ത കടക്കെണിയിലേക്ക് തള്ളിയിട്ട സർക്കാറിനെതിരെയുള്ള വിധിയെഴുത്തിൽ നാട്ടിലെത്തി വോട്ട് ചെയ്യാൻ സാധിക്കുന്നവർ പരമാവധി അതിന് തയ്യാറാകും. പിണറായി സർക്കാറിെൻറ ആഡംബരങ്ങളുടെ ബലിയാടായി നിലവിൽ ഓരോ മലയാളിയും 1.66 ലക്ഷം രൂപയുടെ കടക്കാരനാണ്. ഇടതു സർക്കാർ പ്രവാസികളോട് കാണിച്ച അനീതിക്കെതിരെയും ശക്തമായ പ്രതികരണമുണ്ടാകും. സാധാരണക്കാരായ പ്രവാസികൾക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം പൊള്ളയായി.
ഗൾഫ് മേഖലയിൽ പ്രതികൂല സാഹചര്യമാണെങ്കിലും തെരഞ്ഞെടുപ്പ് ദിനത്തിൽ തങ്ങളുടെ മണ്ഡലത്തിലെത്തി യു ഡി എഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് നാഷനൽ കമ്മിറ്റി സൗദിയിലെ പ്രവാസികളോട് അഭ്യർത്ഥിച്ചു. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ സൗദി ഭരണകൂടം നൽകുന്ന നിർദേശങ്ങൾ അക്ഷരം പ്രതി പാലിക്കണമെന്നും ഉപജീവനം നൽകുന്ന രാജ്യങ്ങളുടെ സുരക്ഷക്കും സമാധാനത്തിനും വേണ്ടി പ്രവാസികൾ പ്രാർഥനയിൽ ഉൾപ്പെടുത്തണമെന്നും യോഗം അഭ്യർഥിച്ചു. പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ അധ്യക്ഷത വഹിച്ചു. വേൾഡ് കെ.എം.സി.സി പ്രസിഡൻറ് കെ.പി. മുഹമ്മദ്കുട്ടി ഉദ്ഘാടനം നിർവഹിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് നേരെ വ്യാജ ആരോപണങ്ങളുമായി രംഗത്ത് വന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സൗദിയിലും നാട്ടിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് യോഗം രൂപം നൽകി. ഓൺലൈൻ യോഗത്തിൽ ട്രഷറർ അഹമ്മദ് പാളയാട്ട്, സഹഭാരവാഹികളായ നിസാം മമ്പാട്, വി.കെ. മുഹമ്മദ്, ശറഫുദ്ധീൻ കന്നേറ്റി, കരീം താമരശ്ശേരി, സുലൈമാൻ മാളിയേക്കൽ, ലത്തീഫ് തച്ചംപൊയിൽ, ഉസ്മാനാലി പാലത്തിങ്ങൽ, സൈദ് മൂന്നിയൂർ, സാലിഹ് നാലകത്ത്, ഹാരിസ് കല്ലായി, നാസർ വെളിയംകോട്, ആലിക്കുട്ടി ഒളവട്ടൂർ, ഫൈസൽ ബാബു, സമദ് പട്ടനിൽ, സമദ് ആഞ്ഞിലങ്ങാടി, ബഷീർ മാള എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വി.കെ. മുഹമ്മദ് പ്രാർത്ഥന നടത്തി. ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് സ്വാഗതവും സെക്രട്ടറി ബഷീർ മൂന്നിയൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.