ബുറൈദ: വന്ദേഭാരത് വിമാനത്തിൽ കേരളത്തിലെത്തി ക്വാറൻറീനിൽ കഴിയുന്നതിനിടെ ജീവനൊടുക്കിയ പ്രവാസിയുടെ വിയോഗത്തിൽ ഞെട്ടി സൗദിയിൽ നിന്ന് അദ്ദേഹത്തെ കയറ്റിവിട്ട സാമൂഹിക പ്രവർത്തകരുൾപ്പെടെയുള്ള സുഹൃത്തുക്കൾ. ഇൗ മാസം തുടക്കത്തിൽ ബുറൈദയിൽ നിന്ന് നാട്ടിൽ പോയ പാലക്കാട് കുനിശ്ശേരി സ്വദേശി മുരളി സുന്ദരൻ ആണ് ക്വാറൻറീൻകാലം അവസാനിക്കാൻ രണ്ടുദിവസം മാത്രം ബാക്കിനിൽക്കെ താമസിച്ച വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്. മാനസിക സമ്മർദത്തിലായിരുന്ന മുരളിയോട് നാട്ടിൽ പോയി ചികിത്സ തേടാൻ ആവശ്യപ്പെട്ടാണ് സൗദി തൊഴിലുടമ പറഞ്ഞയച്ചത്.
ജൂൈല നാലിനാണ് ബുറൈദയിലെ മലയാളി സാമൂഹിക പ്രവർത്തകെൻറ സഹായത്തോടെ നാട്ടിലെത്തിയത്. ഏറെക്കാലം ബുറൈദയിലുണ്ടായിരുന്ന മുരളിക്ക് നല്ല ജോലിയും ഭേദപ്പെട്ട ശമ്പളവും വിദേശി തൊഴിലാളികളോട് അനുഭാവപൂർവമായി ഇടപെടുന്ന നല്ല സ്പോൺസറുമാണ് ഉണ്ടായിരുന്നത്. മുരളി ജോലിക്കിടെയാണ് മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചു തുടങ്ങിയത്. ഇതു മനസ്സിലാക്കിയ സ്പോൺസർ ജോലി മാറ്റി നൽകി. വിശ്രമ വിനോദ കേന്ദ്രത്തിെൻറ (ഇസ്തിറാഹ) താൽക്കാലിക ജോലി നൽകി. അവിടെയും മുരളി മാനസിക നിലയിലെ മാറ്റം പ്രകടിപ്പിച്ചുതുടങ്ങി. ഇത് മനസ്സിലാക്കിയ ചില സുഹൃത്തുക്കളാണ് സാമൂഹിക പ്രവർത്തകൻ മുജീബ് കുറ്റിച്ചിറയെ വിവരമറിയിച്ചത്. മുജീബും സുഹൃത്ത് നൈസാം തൂലികയും ചേർന്ന് ജോലി സ്ഥലത്ത് മുരളിയെ സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ, മുരളിയുടെ രോഗം മൂർച്ഛിച്ചു.
ഇൗ സമയത്താണ് കോവിഡ് വ്യാപനത്തോടെ സൗദിയിൽ കർഫ്യൂ നിലവിൽ വന്നത്. തുടർന്ന് സ്പോൺസറുമായി മുജീബ് നിരന്തരം ഫോണിൽ ബന്ധപ്പെട്ടാണ് മുരളിയെ നാട്ടിലയക്കാനുള്ള സാഹചര്യമൊരുക്കിയത്. ചികിത്സക്കായി നാല് മാസത്തെ ലീവിന് നാട്ടിലയക്കണമെന്നും ശേഷം തിരിച്ചെത്തിക്കാമെന്നും മുജീബ് നൽകിയ ഉറപ്പിന്മേലാണ് നാട്ടിൽ അയച്ചത്. റിയാദിൽ നിന്നും കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് നാട്ടിലെത്തിയത്. 13 ദിവസത്തിന് ശേഷമാണ് നാടിനെയും കുടുംബത്തെയും സങ്കടത്തിലാഴ്ത്തി മുരളി ആത്മഹത്യ ചെയ്തത്. സംഭവ ദിവസം രാവിലെ മുരളിയുടെ ജ്യേഷ്ഠൻ ഭക്ഷണമെത്തിക്കുകയും അത് കഴിക്കുകയും ചെയ്തതാണ്. ഉച്ചക്ക് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ദീർഘസമയമായിട്ടും മറുപടി ലഭ്യമാവാതിരുന്നപ്പോഴാണ് ബന്ധുക്കൾക്ക് അസ്വാഭാവികത അനുഭവപ്പെട്ടത്. ക്വാറൻറീനിൽ കഴിഞ്ഞ വീട്ടിനുള്ളിലാണ് ആത്മഹത്യ ചെയ്തത്. കോവിഡ് റിസൽട്ട് പോസിറ്റിവായിരുന്നു. ഏറെ പ്രയാസപ്പെട്ട് മുരളിയെ നാട്ടിലയച്ചിട്ടും മാനസികനില തകരാറിലായതിനാൽ അദ്ദേഹം ആത്മഹത്യ ചെയ്തതിലെ നിരാശ മറച്ചുവെക്കുന്നില്ല സാമൂഹിക പ്രവർത്തകൻ മുജീബ് കുറ്റിച്ചിറ. മുരളിയുടെ തൊഴിലുടമയെ ബന്ധപ്പെട്ട്, നിരാലംബരായ മുരളിയുടെ കുടുംബത്തിന് സഹായമെത്തിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.