ദമ്മാം ‘ഗ്ലോബൽ സിറ്റി’ കൂടുതൽ സുന്ദരമാകുന്നു; അഞ്ച് രാജ്യങ്ങളുടെ വിപണികൾ കൂടി തുറക്കും

ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രധാന വിനോദ-സാംസ്കാരിക കേന്ദ്രമായ ദമ്മാം ‘ഗ്ലോബൽ സിറ്റി’ രണ്ടാം ഘട്ട വികസനത്തിലേക്ക്. സന്ദർശകർക്കായി കൂടുതൽ വിനോദങ്ങളും അന്താരാഷ്ട്ര സൗകര്യങ്ങളുമാണ് പുതിയ സീസണിൽ ഒരുങ്ങുന്നത്. ഇതിെൻറ ഭാഗമായി അഞ്ച് പുതിയ വിദേശ വിപണികളും മ്യൂസിക്കൽ ഫൗണ്ടനും ഇവിടെ സ്ഥാപിക്കും. പുതിയ സീസണിൽ 52 ലക്ഷത്തിലധികം ആളുകൾ ഇവിടം സന്ദർശിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

 

പുതിയ ആകർഷണങ്ങൾ

ആദ്യ ഘട്ടത്തിൽ 30 ലക്ഷത്തിലധികം ആളുകൾ സന്ദർശിച്ച മികച്ച വിജയത്തിന് ശേഷമാണ് ഗ്ലോബൽ സിറ്റി അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. ഇനിമുതൽ ദിവസവും 22,000 മുതൽ 26,000 വരെ ആളുകൾ എത്തുമെന്നാണ് കരുതുന്നത്. പ്രധാന ആകർഷണങ്ങൾ ഇവയാണ്:

1. ഏഷ്യൻ വില്ലേജും കബായൻ നൈറ്റ് മാർക്കറ്റും: കടൽത്തീരത്തിന് അഭിമുഖമായി ഏഷ്യൻ സംസ്കാരവും വിപണിയും ഒരുങ്ങുന്നു.

2. ഫ്യൂച്ചർ സോൺ: ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, റോബോട്ടുകൾ എന്നിവയുടെ കൗതുകമുണർത്തുന്ന ലോകം.

3. ഡൈനോസർ സിറ്റി: കുട്ടികൾക്കായി പ്രത്യേകമായി ഒരുക്കുന്ന ഡൈനോസർ പാർക്ക്.

4. അന്താരാഷ്ട്ര പവലിയനുകൾ: വിവിധ രാജ്യങ്ങളുടെ സംസ്കാരം വിളിച്ചോതുന്ന 23 പവലിയനുകളും 5 തുറന്ന ആഗോള വിപണികളും.

5. ഭക്ഷണശാലകൾ: 13 വലിയ റെസ്റ്റോറൻറുകൾ, 60 ഫുഡ് സ്റ്റാളുകൾ, ആറ് കഫേകൾ.

നിക്ഷേപകർക്ക് അവസരം

പുതുതായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന യുവാക്കൾക്കും നിക്ഷേപകർക്കുമായി പ്രത്യേക ഇടങ്ങൾ ഈ പദ്ധതിയിൽ മാറ്റിവെച്ചിട്ടുണ്ട്. ലോകോത്തര ബ്രാൻഡുകളെ ഇവിടേക്ക് ആകർഷിക്കുന്നതിലൂടെ പ്രവിശ്യയിലെ സാമ്പത്തിക മേഖലയ്ക്ക് വലിയ ഉണർവുണ്ടാകും. സർക്കാരും സ്വകാര്യ മേഖലയും ഒത്തുചേർന്ന് നടത്തുന്ന മികച്ചൊരു വിജയ മാതൃകയാണ് ദമ്മാം ഗ്ലോബൽ സിറ്റിയെന്ന് കിഴക്കൻ പ്രവിശ്യാ മേയർ എൻജി. ഫഹദ് അൽ-ജുബൈർ പറഞ്ഞു. പ്രവിശ്യയെ ടൂറിസത്തിെൻറയും വിനോദത്തിെൻറയും പ്രധാന കേന്ദ്രമാക്കി മാറ്റാൻ ഇത്തരം പദ്ധതികൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Dammam 'Global City' becomes more beautiful; Markets from five more countries to open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.